
പാക്കിസ്ഥാന് 46.5 ഓവറില്‍ നേടിയ റണ്ണുകള്‍ 15ാം ഓവറില്‍ നേടി ന്യൂസിലാണ്ടിന്റെ തകര്‍പ്പന്‍ ഓള്‍റൗണ്ട് പ്രകടനം. തങ്ങളുടെ അഞ്ചാം തോല്‍വി ഏറ്റുവാങ്ങിയ പാക്കിസ്ഥാനെ ന്യൂസിലാണ്ട് ആദ്യ 144 റണ്‍സിനു ഓള്‍ഔട്ടാക്കുകയായിരുന്നു. സന മിര്‍ അര്‍ദ്ധ ശതകം(50) തികച്ചപ്പോള്‍ മറ്റെല്ലാവരും പൊരുതാന്‍ പോലും ശ്രമിക്കാതെ പവലിയനിലേക്ക് മടങ്ങി. ഹന്നാ റോവ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ലിയ തഹുഹു, ലെഗ് കാസ്പെറക്, അമേലിയ കെര്‍ എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി. ശേഷിക്കുന്ന ഒരു വിക്കറ്റ് സോഫി ഡിവൈന്‍ ആണ് സ്വന്തമാക്കിയത്.
ലക്ഷ്യം തേടി ഇറങ്ങിയ ന്യൂസിലാണ്ടിനു വേറെ ലക്ഷ്യങ്ങളായിരുന്നു. സെമി യോഗ്യതയ്ക്ക് റണ്‍ റേറ്റ് നിര്‍ണ്ണായകമാകുവാന്‍ സാധ്യതയുള്ള സ്ഥിതിക്ക് ലക്ഷ്യം അതിവേഗം നേടാനായിരുന്നു അവരുടെ ശ്രമം. സോഫി ഡിവൈന്‍ പാക് ബൗളര്‍മാര്‍ക്കുമേല്‍ സംഹാര താണ്ഡവമാടിയപ്പോള്‍ അവര്‍ 15 ഓവറില്‍ വിജയം സ്വന്തമാക്കി. 41 പന്തില്‍ 7 ബൗണ്ടറികളുടെയും 9 സിക്സറുകളുടെയും സഹായത്തോടെ 93 റണ്‍സാണ് സോഫി നേടിയത്. ആമി സത്തര്വൈറ്റ് 38 റണ്‍സ് നേടി പുറത്താകാതെ നിന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial