സാധ്യമാകുന്നതെല്ലാം ബിസിസിഐ ചെയ്തു, വിദേശ താരങ്ങളുടെ വിമര്‍ശനങ്ങളിന്മേല്‍ മിതാലി രാജ്

ഇന്ത്യന്‍ വനിത ടി20 ചലഞ്ച് ഐപിഎലിനൊപ്പം നടത്തുവാനുള്ള തീരുമാനത്തെ വനിത വിദേശ താരങ്ങള്‍ വിമര്‍ശിച്ചിരുന്നു. വനിത ബിഗ് ബാഷിന് ഇടയ്ക്ക് ഈ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചത് വഴി ബിസിസിഐ ക്രിക്കറ്റിനോട് അനീതിയാണ് കാണിച്ചതെന്നാണ് വനിത വിദേശ താരങ്ങളുടെ അഭിപ്രായം. ഒക്ടോബര്‍ 17 മുതല്‍ 10 വരെയാണ് വനിത ബിഗ് ബാഷ് നടക്കാനിരിക്കുന്നത്. വനിത ടി20 ചലഞ്ച് നവംബര്‍ 1 മുതല്‍ 10 വരെ ഐപിഎല്‍ പ്ലേ ഓഫുകള്‍ക്കൊപ്പം നടക്കും.

എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുകയായിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ബിസിസിഐയ്ക്ക് മുന്നില്‍ വേറെ മാര്‍ഗങ്ങളില്ലായിരുന്നുവെന്നാണ് ഇന്ത്യന്‍ ഏകദിന വനിത ക്യാപ്റ്റന്‍ മിത്താലി രാജ് അഭിപ്രായപ്പെട്ടത്. പുരുഷ ഐപിഎല്‍ തന്നെ നടക്കുമോ എന്നതില്‍ ഒരു വ്യക്തതയില്ലാത്ത ഘട്ടത്തില്‍ തങ്ങള്‍ക്ക് ടി20 ചഞ്ച് കളിക്കാനാകില്ലെന്നാണ് കരുതിയതെന്നും ഇപ്പോള്‍ ഇത്തരത്തിലെങ്കിലും ടൂര്‍ണ്ണമെന്റ് നടത്തുവാന്‍ തീരുമാനിച്ച ബിസിസിഐ തീരുമാനം ഏറെ മികച്ചതാണെന്നും മിത്താലി വ്യക്തമാക്കി.

പലരും ടൂര്‍ണ്ണമെന്റിന്റെ ഷെഡ്യൂളിന്മേല്‍ അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിയിട്ടുണ്ട്. വനിത ബിഗ് ബാഷിനൊപ്പം നടത്തിയതാണ് അവരുടെ അതൃപ്തിയ്ക്ക് കാരണം. ഇന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വേറെ മികച്ച ഒരു സമയം ഇല്ലായിരുന്നു എന്നതാണ് സത്യമെന്നും ബിസിസിഐ തങ്ങളാല്‍ കഴിയുന്ന വിധത്തില്‍ മികച്ച തീരുമാനം ആണ് കൈകൊണ്ടതെന്നും മിത്താലി രാജ് വ്യക്തമാക്കി.

Exit mobile version