
ഹാമിള്ട്ടണ് ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിനു ബാറ്റിംഗ് തകര്‍ച്ച. ടിം സൗത്തി-ട്രെന്റ് ബൗള്‍ട്ട് കൂട്ടുകെട്ട് നേടിയ 61 റണ്‍സിന്റെ ബലത്തില്‍ ആദ്യ ഇന്നിംഗ്സില്‍ 373 റണ്‍സ് നേടിയ ന്യൂസിലാണ്ടിന്റെ സ്കോര്‍ പിന്തുടര്‍ന്ന വെസ്റ്റിന്‍ഡീസിനു ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 215/8 എന്ന നിലയിലാണ് വെസ്റ്റിന്‍ഡീസ്. ചായയ്ക്ക് പിരിയുമ്പോള്‍ 87/2 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച വെസ്റ്റിന്‍ഡീസിനായി നായകന് ക്രെയിഗ് ബ്രാത്വൈറ്റ് മാത്രമാണ് തിളങ്ങിയത്. 66 റണ്‍സാണ് ബ്രാത്വൈറ്റിന്റെ സംഭാവന. 35 റണ്‍സ് നേടിയ ഷെയിന്‍ ഡോവ്റിച്ചും പൊരുതി നോക്കിയെങ്കിലും അധിക നേരം പിടിച്ചു നില്ക്കാനായില്ല.
ന്യൂസിലാണ്ടിനു വേണ്ടി 4 ബൗളര്‍മാര്‍ വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു. രണ്ട് വിക്കറ്റ് വീതമാണ് ഇവരെല്ലാം മത്സരത്തില്‍ വീഴ്ത്തിയത്. ടിം സൗത്തി, ട്രെന്റ് ബൗള്‍ട്ട്, കോളിന് ഡി ഗ്രാന്‍ഡോം, നീല്‍ വാഗ്നര്‍ എന്നിവര്‍ക്കാണ് വിക്കറ്റുകള്‍ ലഭിച്ചത്.
നേരത്തെ 286/7 എന്ന നിലയില്‍ രണ്ടാം ദിവസം കളി തുടര്‍ന്ന ന്യൂസിലാണ്ട് അവസാന മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ രണ്ടാം ദിവസം 87 റണ്‍സ് കൂടി നേടി. തലേ ദിവസത്തെ സ്കോറിനോട് റണ്ണൊന്നും ചേര്‍ക്കാതെ നീല്‍ വാഗ്നര്‍ പുറത്തായപ്പോള്‍ ടോം ബ്ലണ്ടലും(28)-ടിം സൗത്തിയും ചേര്‍ന്ന് 26 റണ്‍സ് ഒമ്പതാം വിക്കറ്റില്‍ നേടി. അവസാന വിക്കറ്റില്‍ നേടിയ 61 റണ്‍സാണ് ന്യൂസിലാണ്ടിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. 31 റണ്‍സ് നേടി ടിം സൗത്തി പുറത്തായപ്പോള്‍ ന്യൂസിലാണ്ട് ഇന്നിംഗ്സ് 373 റണ്‍സില്‍ അവസാനിച്ചു. 27 പന്തില്‍ 37 റണ്‍സ് നേടി ട്രെന്റ് ബൗള്‍ട്ടും വെസ്റ്റിന്‍ഡീസ് ബൗളിംഗ് നിരയ്ക്ക് തലവേദന സൃഷ്ടിച്ചു.
വെസ്റ്റിന്‍ഡീസിനായി ഷാനന് ഗബ്രിയേല്‍ നാലും കെമര്‍ റോച്ച് മൂന്നും വിക്കറ്റ് നേടി. മിഗ്വല്‍ കമ്മിന്‍സ്(2), റയ്മന്‍ റീഫര്‍ എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial