ക്രൈസ്റ്റ്ചര്‍ച്ച് ആക്രമണ പശ്ചാത്തലത്തില്‍ ബംഗ്ലാദേശ് ടീമിനു വിവിഐപി സുരക്ഷ

ക്രൈസ്റ്റ്ചര്‍ച്ച് ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ബംഗ്ലാദേശ് ദേശീയ ടീമിനു വരാനിരിക്കുന്ന അയര്‍ലണ്ട് പര്യടനത്തിലും ലോകകപ്പിനായി ഇംഗ്ലണ്ടിലെത്തുമ്പോളും വിവിഐപി സുരക്ഷ സന്നാഹങ്ങള്‍ ഒരുക്കുവാന്‍ തീരുമാനിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ബംഗ്ലാദേശ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസ്സന്‍ ആണ് ഇത് സംബന്ധിച്ച വിവരം മാധ്യമ പ്രവര്‍ത്തകരോട് പുറത്ത് വിട്ടത്.

ഈ സംവിധാനം ഒരുക്കുന്നതിനു വേണ്ടി മാത്രം ഏഴ് ഔദ്യോഗിക ഭാരവാഹികള്‍ ടീമിനൊപ്പം യാത്രയാകുമെന്നാണ് അറിയുന്നത്. ഇംഗ്ലണ്ടിലെ ബംഗ്ലാദേശ് എംബസ്സിയോട് ഇത് തങ്ങള്‍ അറിയിച്ചിട്ടുണ്ടെന്ന് ബോര്‍ഡ് അറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു നല്‍കുന്ന സുരക്ഷയാവും താരങ്ങള്‍ക്കുണ്ടാകുകയെന്നും ബോര്‍ഡ് അറിയിച്ചു.

ലോകകപ്പ് സമയത്ത് ഐസിസി രണ്ട് സുരക്ഷ ഉദ്യോഗസ്ഥരെ വിട്ട് നല്‍കാറുണ്ട്, ഇവര്‍ക്ക് പുറമെ സ്വന്തം നിലയിലും ബോര്‍ഡ് സുരക്ഷ ഒരുക്കുമെന്ന് നസ്മുള്‍ ഹസ്സന്‍ വ്യക്തമാക്കി.

അയര്‍ലണ്ടില്‍ വിന്‍ഡീസ് കൂടി അടങ്ങുന്ന ത്രിരാഷ്ട്ര പരമ്പരയിലാണ് ബംഗ്ലാദേശ് ആദ്യം മത്സരിക്കാനൊരുങ്ങുന്നത്. മേയ് 5നാണ് പരമ്പര ആരംഭിയ്ക്കുക.

Exit mobile version