കെനിയയെ കൊന്ന് കൊലവിളിച്ച് ന്യൂസിലാണ്ട്

കുഞ്ഞന്മാരായ കെനിയയ്ക്കെതിരെ ഉഗ്രരൂപം പൂണ്ട് ന്യൂസിലാണ്ട്. ഇന്ന് അണ്ടര്‍-19 ലോകകപ്പ് ഗ്രൂപ്പ് എ മത്സരത്തില്‍ 243 റണ്‍സിന്റെ വിജയമാണ് ന്യൂസിലാണ്ട് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 50 ഓവറില്‍ 4 വിക്കറ്റിനു 436 റണ്‍സാണ് നേടിയത്. ഇന്ത്യന്‍ വംശജരായ ജേക്കബ് ബൂല(180), രച്ചിന്‍ രവീന്ദ്ര(117) എന്നിവര്‍ ശതകങ്ങള്‍ നേടിയപ്പോള്‍ ഫിന്‍ അലന്‍ 40 പന്തില്‍ നിന്ന് 90 റണ്‍സ് നേടി. മത്സരത്തില്‍ 14 സിക്സുകളാണ് ന്യൂസിലാണ്ട് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ കെനിയയ്ക്ക് 50 ഓവറില്‍ 193/4 റണ്‍സ് മാത്രമേ നേടാനായുള്ളു. അമന്‍ ഗാന്ധി 63 റണ്‍സ് നേടി കെനിയന്‍ നിരയിലെ ടോപ് സ്കോറര്‍ ആയി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആദിത്യ താക്കറേ ജൂനിയര്‍ ലോകകപ്പ് ടീമിലേക്ക്

രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭയ്ക്കായി തന്റെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ച ആദിത്യ താക്കറേ ഐസിസി അണ്ടര്‍ 19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരുന്നു. ഇന്ത്യന്‍ ടീമിലെ ഇഷാന്‍ പോറെല്‍ പരിക്കേറ്റതിനെത്തുടര്‍ന്നാണ് തീരുമാനം. 2004ല്‍ വിദര്‍ഭയുടെ ഇപ്പോളത്തെ നായകന്‍ ഫൈസ് ഫസല്‍ ലോകകപ്പ് ടീമില്‍ ഇടം പിടിച്ചിരുന്നുവെങ്കിലും അന്ന് പരിശീലനത്തിനിടെ പരിക്കേറ്റ് താരം മടങ്ങുകയായിരുന്നു. വിദര്‍ഭയില്‍ നിന്ന് യൂത്ത് ലോകകപ്പ് ടീമില്‍ ഇടം പിടിക്കുന്ന രണ്ടാമത്തെ താരമാണ് അദിത്യ.

ഓസ്ട്രേലിയയ്ക്കതെരിയുള്ള മത്സരത്തിനിടെയാണ് പോറെലിനു പരിക്കേറ്റത്. ആദിത്യയുടെ സ്വിംഗ് ബൗളിംഗ് ന്യൂസിലാണ്ടില്‍ ഇന്ത്യയ്ക്ക് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. യൂത്ത് ഏഷ്യ കപ്പില്‍ ടീമില്‍ ഇടം പിടിച്ച ആദിത്യ എന്നാല്‍ ലോകകപ്പിനുള്ള ടീമില്‍ നിന്ന് ആദ്യം ഒഴിവാക്കപ്പെടുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഷഹീന്‍ അഫ്രീദിയുടെ മികവില്‍ പാക്കിസ്ഥാന്‍ യുവ നിരയ്ക്ക് ആദ്യ ജയം

പാക്കിസ്ഥാന്റെ യൂത്ത് ടീമിനു ലോകകപ്പിലെ ആദ്യ ജയം. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് പരാജയം ഏറ്റുവാങ്ങിയ ശേഷം ശക്തമായ തിരിച്ചുവരവാണ് പാക് യുവ നിര നടത്തിയത്. ഇന്ന് നടന്ന മത്സരത്തില്‍ അയര്‍ലണ്ടിനെതിരെ 9 വിക്കറ്റ് ജയമാണ് പാക്കിസ്ഥാന്‍ സ്വന്തമാക്കിയത്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ അയര്‍ലണ്ടിനെ 28.5 ഓവറില്‍ 97 റണ്‍സിനു പുറത്താക്കി. ഷഹീന്‍ അഫ്രീദിയുടെ ആറ് വിക്കറ്റ് നേട്ടമാണ് അയര്‍ലണ്ടിനെ ചുരുട്ടിക്കെട്ടിയത്. 8.5 ഓവറില്‍ 15 റണ്‍സ് വഴങ്ങിയാണ് ഷഹീന്‍ തന്റെ 6 വിക്കറ്റുകള്‍ നേടിയത്. ക്യാപ്റ്റന്‍ ഹസന്‍ ഖാന്‍ മൂന്നും അര്‍ഷാദ് ഇക്ബാല്‍ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാനു വേണ്ടി മുഹമ്മദ് സൈദ് അലം(43*), ഹസന്‍ ഖാന്‍(27*) എന്നിവരാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 8.5 ഓവറിലാണ് ലക്ഷ്യം പാക്കിസ്ഥാന്‍ വിജയം നേടിയത്. തന്റെ ബൗളിംഗ് പ്രകടനത്തിനു ഷഹീന്‍ അഫ്രീദിയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വിയര്‍പ്പൊഴുക്കാതെ ഒരു ഇന്ത്യന്‍ ജയം, അങ്കുല്‍ റോയ്ക്ക് 5 വിക്കറ്റ്

പാപുവ ന്യു ഗിനിയ്ക്കെതിരെ അനായാസ ജയവുമായി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തില്‍ അങ്കുല്‍ റോയിയുടെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ഗിനിയെ 21.5 ഓവറില്‍ ഇന്ത്യ 64 റണ്‍സിനു ഓള്‍ഔട്ട് ആക്കുകയായിരുന്നു. 15 റണ്‍സ് എടുത്ത ഒവിയ സാം ഉള്‍പ്പെടെ മൂന്ന് താരങ്ങള്‍ മാത്രമാണ് ഗിനി നിരയില്‍ രണ്ടക്കം കടന്നത്. അങ്കുല്‍ സുധാകര്‍ റോയ് 6.5 ഓവറില്‍ 2 മെയിഡനുകള്‍ ഉള്‍പ്പെടെ 14 റണ്‍സ് വിട്ടു നല്‍കി 5 വിക്കറ്റ് നേടുകയായിരുന്നു. ശിവം മാവി രണ്ട് വിക്കറ്റും കമലേഷ് നാഗര്‍കോടി, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 8ാം ഓവറില്‍ വിജയം നേടി. 65 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയ്ക്കായി പൃഥ്വി ഷാ തന്റെ അര്‍ദ്ധ ശതകം തികച്ചു. 39 പന്തില്‍ നിന്ന് 57 റണ്‍സാണ് നേടിയത്. മന്‍ജോത് കല്‍റ 9 റണ്‍സ് നേടി ക്രീസില്‍ ക്യാപ്റ്റന് പിന്തുണ നല്‍കി ഇന്ത്യയെ 10 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അനായാസ ജയവുമായി ഇംഗ്ലണ്ട്

നമീബിയയ്ക്കെതിരെ 8 വിക്കറ്റ് ജയവുമായി ഇംഗ്ലണ്ട്. ഇന്ന് നടന്ന യൂത്ത് ലോകകപ്പില്‍ ആദ്യ ബാറ്റ് ചെയ്ത നമീബിയ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് നേടിയപ്പോള്‍ വെറും 24.1 ഓവറില്‍ 198 റണ്‍സ് നേടി ഇംഗ്ലണ്ട് 8 വിക്കറ്റ് ജയം സ്വന്തമാക്കി. ഇംഗ്ലണ്ടിനായി ബൗളിംഗില്‍ ലൂക്ക് ഹോള്‍മാന്‍ മൂന്നും ടോം സ്ക്രിവന്‍, ഹാരി ബ്രൂക്ക് എന്നിവര്‍ 2 വിക്കറ്റും നേടി.

വില്‍ ജാക്സ് പുറത്താകാതെ 73 റണ്‍സ് നേടിയപ്പോള്‍ നായകന്‍ ഹാരി ബ്രൂക്ക് 59 റണ്‍സുമായി മികച്ച പിന്തുണയാണ് ജാക്സിനു നല്‍കിയത്. മൂന്നാം വിക്കറ്റില്‍ അപരാജിതമായ 130 റണ്‍സാണ് സഖ്യം നേടിയത്. 44 പന്തില്‍ നിന്ന് 73 റണ്‍സ് നേടിയ ജാക്സ് ആണ് കളിയിലെ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഓള്‍റൗണ്ട് മികവുമായി അഫിഫ് ഹൊസൈന്‍, 5 വിക്കറ്റും അര്‍ദ്ധ ശതകവും

ഒട്ടേറെ പ്രത്യേകതകള്‍ നിറഞ്ഞ മത്സരമായിരുന്നു ഇന്ന് യൂത്ത് ലോകകപ്പില്‍ നടന്ന ബംഗ്ലാദേശ് കാനഡ മത്സരത്തില്‍. ശതകം നേടിയ ബാറ്റ്സ്മാനെ മറികടന്ന് അര്‍ദ്ധ ശതകം നേടിയ താരം തന്റെ ഓള്‍റൗണ്ട് മികവില്‍ മാന്‍ ഓഫ് ദി മാച്ച് പട്ടം നേടുന്ന കാഴ്ച്ചയും ഇരു ടീമുകളിലെയും ഓരോ ബൗളര്‍മാര്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്യുന്നതുമെല്ലാം ഇന്ന് കാണുവാന്‍ ഇടയായി. 66 റണ്‍സിനു വിജയം നേടിയ ബംഗ്ലാദേശ് ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ രണ്ടാം ജയമാണ് നേടിയിട്ടുള്ളത്.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് തൗഹിദ് ഹൃദോയ്(122), അഫിഫ് ഹൊസൈന്‍(50) എന്നിവരുടെയും മുഹമ്മദ് നൈം നേടിയ 47 റണ്‍സിന്റെയും ബലത്തില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സ് നേടുകയായിരുന്നു. കാനഡയുടെ ഫൈസല്‍ ജാംകണ്ടി 5 വിക്കറ്റ് നേടി ബൗളിംഗില്‍ തിളങ്ങി.

49.3 ഓവറില്‍ ബംഗ്ലാദേശിനെ 198 റണ്‍സില്‍ എറിഞ്ഞിടുകയായിരുന്നു ബംഗ്ലാദേശ്. 63 റണ്‍സ് നേടിയ അര്‍സ്ലന്‍ ഖാന്‍ ആണ് കാനഡയുടെ ടോപ് സ്കോറര്‍. അഫിഫ് ഹൊസൈന്‍ അഞ്ച് വിക്കറ്റ് നേടി. പ്രകടനത്തിന്റെ ബലത്തില്‍ മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കാനും അഫിഫിനായി.

ജയത്തോടെ രണ്ട് മത്സരങ്ങളിലും വിജയം കൊയ്ത ബംഗ്ലാദേശ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. ഇംഗ്ലണ്ടുമായാണ് ബംഗ്ലാദേശിന്റെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കെനിയയ്ക്കെതിരെ 169 റണ്‍സ് വിജയവുമായി ദക്ഷിണാഫ്രിക്ക

തങ്ങളുടെ ലോകകപ്പ് മത്സരങ്ങള്‍ക്ക് കൂറ്റന്‍ വിജയത്തുടക്കവുമായി ദക്ഷിണാഫ്രിക്ക. ഇന്ന് നടന്ന മത്സരത്തില്‍ കെനിയയെയാണ് 169 റണ്‍സിനു ദക്ഷിണാഫ്രിക്ക തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 7 വിക്കറ്റുകളുടെ നഷ്ടത്തില്‍ 341 റണ്‍സ് നേടിയപ്പോള്‍ കെനിയയ്ക്ക് 172 റണ്‍സ് മാത്രമേ നേടാനായുള്ളു. 7 വിക്കറ്റുകളുടെ നഷ്ടത്തിലാണ് കെനിയ ഈ റണ്‍സ് നേടിയത്.

143 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ റയാന്‍ വാന്‍ ടോണ്ടര്‍ ആണ് കളിയിലെ താരം. ജീവേശന്‍ പിള്ളൈ 62 റണ്‍സ് നേടിയപ്പോള്‍ ജെറാള്‍ഡ് കോയെറ്റ്സേ 14 പന്തില്‍ 34 റണ്‍സുമായി പുറത്താകാതെ നിന്നു. 341 റണ്‍സ് നേടിയതോടെ ദക്ഷിണാഫ്രിക്ക ടൂര്‍ണ്ണമെന്റില്‍ ഇതുവരെ പിറന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഇന്ന് സ്വന്തമാക്കിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ കെനിയയ്ക്കായി 41 റണ്‍സുമായി ജസ്‍രാജ് കുന്ദി ടോപ് സ്കോറര്‍ ആയി. ഒട്ടനവധി ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെട്ട ടീമില്‍ നിന്ന് ഭേദപ്പെട്ട പ്രകടനം പുറത്ത് വരാതിരുന്നപ്പോള്‍ 172/7ല്‍ കെനിയന്‍ ഇന്നിംഗ്സ് അവസാനിച്ചു. ദക്ഷിണാഫ്രിക്കയ്ക്കായി കീനന്‍ സ്മിത്ത്, അഖോന മ്ന്യാങ്ക എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

7 വിക്കറ്റ് ജയവുമായി ശ്രീലങ്ക, പരാജയപ്പെടുത്തിയത് അയര്‍ലണ്ടിനെ

അയര്‍ലണ്ടിനെ 7 വിക്കറ്റിനു പരാജയപ്പെടുത്തി ഗ്രൂപ്പ് ഡിയില്‍ ശ്രീലങ്ക. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 8 വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് നേടുകയായിരുന്നു. 48 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ 37.3 ഓവറില്‍ 3 വിക്കറ്റുകളുടെ നഷ്ടത്തില്‍ ശ്രീലങ്ക 208 റണ്‍സ് നേടി ജയം സ്വന്തമാക്കി.

ജാമി ഗ്രാസി(75) ആണ് അയര്‍ലണ്ടിന്റെ ടോപ് സ്കോറര്‍. 36 റണ്‍സ് നേടിയ മാര്‍ക്ക് ഡോണേഗന്‍, 25 റണ്‍സ് നേടിയ ജോഷ്വ ലിറ്റില്‍ എന്നിവരാണ് മറ്റു അയര്‍ലണ്ട് സ്കോറര്‍മാര്‍. ശ്രീലങ്കന്‍ നായകന്‍ കമിന്‍ഡു മെന്‍ഡിസ് 3 വിക്കറ്റ് നേടി.

ശ്രീലങ്കയുടെ തുടക്കം മോശമായിരുന്നുവെങ്കിലും ധനന്‍ജയ ലക്ഷനും കമിന്‍ഡു മെന്‍ഡിസും ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 9/2 എന്ന നിലയിലേക്ക് തകര്‍ന്ന ലങ്കയുടെ മൂന്നാം വിക്കറ്റ് സ്കോര്‍ 51ല്‍ നില്‍ക്കെ വീണു. പിന്നീട് വിക്കറ്റ് നഷ്ടമില്ലാതെ 157 റണ്‍സ് കൂടി ചേര്‍ത്ത് സഖ്യം ടീമിനെ 7 വിക്കറ്റ് ജയത്തിലേക്ക് നയിച്ചു. മത്സരത്തില്‍ 101 റണ്‍സ് നേടി ധനന്‍ജയയും 74 റണ്‍സുമായി കമിന്‍ഡുവും പുറത്താകാതെ നിന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മകന്റെ പ്രകടനം കാണാന്‍ ഓസ്ട്രേലിയന്‍ ഇതിഹാസം ഗ്രൗണ്ടില്‍

ഇന്ത്യ-ഓസ്ട്രേലിയ U-19 ലോകകപ്പ് ഗ്രൂപ്പ് ബി മത്സരം കാണാന്‍ ഓസ്ട്രേലിയന്‍ ഇതിഹാസവും ഭാര്യയും. മകന്‍ ഓസ്റ്റിന്‍ വോയുടെ പ്രകടനം കാണുവാനാണ് ഭാര്യയോടൊപ്പം ഓസ്ട്രേലിയന്‍ ഇതിഹാസവും മുന്‍ നായകനും ലോകകപ്പ് ജേതാവുമായ സ്റ്റീവ് വോ ഗ്രൗണ്ടിലെത്തിയത്. എന്നാല്‍ ഓര്‍ത്തിരിക്കാവുന്ന ഒരു പ്രകടനമല്ലായിരുന്നു ഓസ്റ്റിന്‍ വോയുടേത്. 6 ഓവറില്‍ നിന്ന് 64 റണ്‍സാണ് താരം വഴങ്ങിയത്. ലഭിച്ചത് ഒരു വിക്കറ്റും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

328 റണ്‍സ് നേടി ഇന്ത്യ, പൃഥ്വി ഷായ്ക്കും മന്‍ജോത് കല്‍റയ്ക്കും ശതകം നഷ്ടം

ഓസ്ട്രേലിയയ്ക്കെതിരെ തങ്ങളുടെ U-19 ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച സ്കോര്‍. ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സ് നേടുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടില്‍ പൃഥ്വി ഷാ-മന്‍ജോത് കല്‍റ കൂട്ടുകെട്ട് 180 റണ്‍സുമായി ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. 94 റണ്‍സില്‍ പൃഥ്വി വില്‍ സത്തര്‍ലാണ്ടിനു വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ ഏറെ വൈകാതെ മന്‍ജോത് കല്‍റയും മടങ്ങി. സ്കോര്‍ 25ല്‍ നില്‍ക്കെ പുറത്തായെങ്കിലും പന്ത് നോബാള്‍ ആയതാണ് പൃഥ്വിയ്ക്കും ഇന്ത്യയ്ക്കും തുണയായത്.

ശുഭമന്‍ ഗില്‍ 63 റണ്‍സ് നേടി ഇന്ത്യന്‍ ഇന്നിംഗ്സിനു അവസാന ഓവറുകളില്‍ വേണ്ടത്ര വേഗത നല്‍കി. 54 പന്തില്‍ നിന്ന് 63 റണ്‍സ് നേടിയ ഗില്‍ ജാക്ക് എഡ്വേര്‍ഡ്സിനു റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.

നിലയുറപ്പിച്ച് ബാറ്റ്സ്മാന്മെരെല്ലാം പുറത്തായെങ്കിലും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് അഭിഷേക് ശര്‍മ്മ ഇന്ത്യന്‍ സ്കോര്‍ 300നടുത്ത് എത്തിച്ചു. 8 പന്തില്‍ നിന്ന് 23 റണ്‍സാണ് അഭിഷേക് ശര്‍മ്മ നേടിയത്. അഭിഷേക് ശര്‍മ്മയുടെ വിക്കറ്റും ജാക്ക് എഡ്വേര്‍ഡ്സിനായിരുന്നു. ഇന്ത്യന്‍ വാലറ്റവും കുറഞ്ഞ പന്തില്‍ കൂടുതല്‍ റണ്‍സ് നേടി ടീമിനു നിര്‍ണ്ണായകമായ സംഭാവനകള്‍ നല്‍കി. ഇത് ടീം സ്കോര്‍ 300 കടക്കാന്‍ സഹായിക്കുകയും ചെയ്തു.

തന്റെ 9 ഓവറില്‍ 65 റണ്‍സ് നല്‍കി 4 വിക്കറ്റ് വീഴ്ത്തിയ ജാക്ക് എഡ്വേര്‍ഡ്സ് ആണ് ഓസ്ട്രേലിയന്‍ ബൗളര്‍മാരില്‍ മുന്‍ നിരയില്‍ നിന്നത്. ഓസ്റ്റിന്‍ വോ, വില്‍ സത്തര്‍ലാണ്ട്, പരം ഉപ്പല്‍ എന്നിവരാണ് ഓസ്ട്രേലിയയുടെ മറ്റു വിക്കറ്റ് വേട്ടക്കാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഷായ്ക്ക് ശതകം നഷ്ടം, ഇന്ത്യയ്ക്ക് മികച്ച തുടക്കം

ഓസ്ട്രേലിയയ്ക്കെതിരെ തങ്ങളുടെ U-19 ലോകകപ്പ് മത്സരങ്ങളുടെ തുടക്കം കുറിച്ച ഇന്ത്യയ്ക്ക് മികച്ച തുടക്കം. ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് നേടിയ 180 റണ്‍സ് ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യയെ കൂറ്റന്‍ സ്കോറിലേക്ക് നയിക്കുകയാണ്. 31 ഓവറുകള്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സാണ് ഇന്ത്യ നേടിയത്. 94 റണ്‍സ് നേടിയ ക്യാപ്റ്റന്‍ പൃഥ്വി ഷായെ ഇന്ത്യയ്ക്ക് നഷ്ടമായെങ്കിലും 78 റണ്‍സുമായി മന്‍ജോത് കല്‍റ മികച്ച ഫോമില്‍‍ ബാറ്റിംഗ് തുടരുന്നു. 3 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്‍ ആണ് ക്രീസില്‍ മനോജിനു കൂട്ടായി ഉള്ളത്.

വില്‍ സത്തര്‍ലാണ്ടിനാണ് മത്സരത്തില്‍ ഇതുവരെ വീണ ഏക വിക്കറ്റ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇന്ത്യയുടെ U-19 ലോകകപ്പ് പ്രയാണത്തിനു നാളെത്തുടക്കം

U-19 ലോകകപ്പിനായുള്ള ഇന്ത്യയുടെ പ്രയാണത്തിനു നാളെത്തുടക്കം. നാളെ ഓസ്ട്രേലിയയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഗ്രൂപ്പ് ബിയില്‍ സിംബാബ്‍വേയും പാപുവ ന്യൂ ഗിനിയുമാണ് ഇന്ത്യയ്ക്കും ഓസ്ട്രേലിയയ്ക്കും ഒപ്പമുള്ള മറ്റു രണ്ട് ടീമുകള്‍. ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് പൃഥ്വി ഷായാണ്. ഓസ്ട്രേലിയന്‍ ടീമിനെ നയിക്കുന്നത് ഇന്ത്യന്‍ വംശജനായ ജേസണ്‍ ജസ്കീരത് സംഗയും. നാളെ ഇന്ത്യന്‍ സമയം പകല്‍ 6.30നാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരം അരങ്ങേറുക. ന്യൂസിലാണ്ടിലെ ബേ ഓവലിലാണ് മത്സരം നടക്കുക.

ഗ്രൂപ്പില്‍ ഇന്ന് നടന്ന മറ്റൊരു മത്സരത്തില്‍ പാപുവ ന്യു ഗിനിയ്ക്കെതിരെ 10 വിക്കറ്റ് വിജയം സിംബാബ്‍വേ സ്വന്തമാക്കിയിരുന്നു. മഴ മൂലം 20 ഓവറായി മത്സരം ചുരുക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version