
തമിഴ്നാട് പ്രീമിയര്‍ ലീഗിലെ രണ്ടാം ക്വാളിഫയറില്‍ രസംകൊല്ലിയായി മഴ. ആദ്യം ബാറ്റ് ചെയ്ത ലൈക്ക കോവൈ കിംഗ്സ് നേടിയ 136 റണ്‍സ് പിന്തുടരുകയായിരുന്ന ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ് 11 ഓവറില്‍ 90/1 എന്ന ശക്തമായ നിലയില്‍ നില്‍ക്കുമ്പോളാണ് മഴ കോവൈയ്ക്ക് വില്ലനായി എത്തിയത്. ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 27 റണ്‍സിന്റെ വിജയം ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ് സ്വന്തമാക്കി. ഞായറാഴ്ച ടൂട്ടി പാട്രിയറ്റ്സുമായാണ് ചെപ്പോക്കിന്റെ ഫൈനല്‍ മത്സരം.
നിര്‍ണ്ണായകമായ മത്സരത്തില്‍ തകര്‍ന്ന കോവൈ ബാറ്റിംഗ് നിര മത്സരത്തില്‍ തങ്ങളുടെ വിജയ സാധ്യത നഷ്ടപ്പെടുത്തുകയായിരുന്നു. ഹരീഷ് കുമാര്‍(32), എം മുഹമ്മദ്(30) എന്നിവരുടെ മികവ് കൊണ്ട് മാത്രമാണ് ടീം 136 എന്ന സ്കോറിലേക്ക് എത്തിയത്. മുരളി വിജയ് 21 റണ്‍സ് നേടി. ചെപ്പോക്കിനു വേണ്ടി രവിശ്രീനിവാസന്‍, അലക്സാണ്ടര്‍, ആന്റണി ദാസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.
ഗോപിനാഥിനെ ആദ്യമേ നഷ്ടമായെങ്കിലും തലൈവന് സര്‍ഗുണം(33*), എസ് കാര്‍ത്തിക്(38*) എന്നിവര്‍ കൂടുതല്‍ നഷ്ടങ്ങളിലാതെ ടീമിനെ ശക്തമായ നിലയിലേക്ക് നയിക്കുകയായിരുന്നു. മഴയെത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സാണ് 11 ഓവറില്‍ ചെപ്പോക്ക് നേടിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial