
മൂന്നാം ദിവസം ആദ്യ സെഷനില്‍ രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമായി ശ്രീലങ്ക. മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനു പിരിയുന്നതിനു മുമ്പ് 26 ഓവറുകളില്‍ നിന്ന് 94 റണ്‍സ് നേടിയെങ്കിലും ക്യാപ്റ്റന്‍ ദിനേശ് ചന്ദിമലിന്റെ ഉള്‍പ്പെടെ 2 വിക്കറ്റാണ് ശ്രീലങ്കയ്ക്ക് ഇന്ന് നഷ്ടമായത്. 31/3 എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ലങ്കയ്ക്ക് ആദ്യം തന്നെ റോഷന് സില്‍വയെ നഷ്ടമായി.
പിന്നീട് ദിനേശ് ചന്ദിമലും നിരോഷന്‍ ഡിക്ക്വല്ലയും ചേര്‍ന്ന് ലങ്കയെ മെല്ലെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരുമെന്ന് കരുതിയ നിമിഷത്തിലാണ് ചന്ദിമലിനെ ലഞ്ചിനു മുമ്പുള്ള അവസാന ഓവറില്‍ നഷ്ടമായത്. 78 റണ്‍സ് കൂട്ടുകെട്ടിനൊടുവിലാണ് 44 റണ്‍സ് നേടിയ ചന്ദിമില്‍ പുറത്തായത്. ഉച്ച ഭക്ഷണത്തിനു ടീമുകള്‍ പിരിയുമ്പോള്‍ ഡിക്ക്വെല്ല 25 റണ്‍സും ദില്‍രുവന്‍ പെരേര 4 റണ്‍സും നേടി ക്രീസില്‍ നില്‍ക്കുകയായിരുന്നു. 125/5 എന്ന സ്കോറാണ് ശ്രീലങ്ക ലഞ്ച് സമയത്ത് നേടിയിട്ടുള്ളത്.
കെമര്‍ റോച്ചും ഷാനണ്‍ ഗബ്രിയേലും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ വിന്‍ഡീസ് നായകന് ജേസണ്‍ ഹോള്‍ഡറും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial