
അഫ്ഗാനിസ്ഥാന് സ്പിന്നര്‍മാര്‍ കരുത്തരെന്നും അരങ്ങേറ്റക്കാരെങ്കിലും അവരെ വിലകുറച്ച് കാണാനാകില്ലെന്ന് പറഞ്ഞ് ഇന്ത്യയെ അഫ്ഗാനിസ്ഥാനെതിരെ ടെസ്റ്റില്‍ നയിക്കുന്ന അജിങ്ക്യ രഹാനെ. ജൂണ്‍ 14നു നടക്കുന്ന ടെസ്റ്റില്‍ കോഹ്ലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിക്കുന്നത് രഹാനെയാണ്. സറേയില്‍ കളിക്കാനിരുന്നതാണെങ്കിലും പരിക്കേറ്റതിനാല്‍ കോഹ്ലി ഇപ്പോള്‍ റീഹാബിലേഷനിലാണ്.
ഓരോ ടെസ്റ്റും ഏറെ പ്രധാന്യമുള്ളതാണ്. അഫ്ഗാനിസ്ഥാനു ടെസ്റ്റ് പദവി കിട്ടുന്നത് ക്രിക്കറ്റിനു ഗുണമുള്ളതാണ്. ഒരു ടീമും ചെറുതല്ല ആരെയും വിലകുറച്ച് കാണാനുമാകില്ല. റഷീദ് ഖാനും മുജീബ് ഉര് റഹ്മാനും അടങ്ങുന്ന അഫ്ഗാനിസ്ഥാന് നിര ഏറെ അപകടകാരികളാണെന്നും രഹാനെ പറഞ്ഞു. ഐപിഎല്‍ താരങ്ങളായതിനാല്‍ ഇന്ത്യന്‍ പിച്ചുകളും ഇരുവര്‍ക്കും പരിചിതമായിരിക്കും.
ടെസ്റ്റിലുപയോഗിക്കുന്ന ചുവപ്പ് പന്തില്‍ ഇരുവരും ആദ്യമായാണ് അന്താരാഷ്ട്ര തലത്തില്‍ കളിക്കുന്നതെങ്കിലും ഇരുവരെയും ശ്രദ്ധയോടെ മാത്രമേ തങ്ങള്‍ നേരിടുകയുള്ളുവെന്നും രഹാനെ പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial