
നോട്ടിംഗഹാമില്‍ അതിശക്തമായ നിലയിലേക്ക് ദക്ഷിണാഫ്രിക്ക. മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 473 റണ്‍സിന്റെ ലീഡ് നേടിയ ദക്ഷിണാഫ്രിക്ക 343/9 എന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. വെറോണ്‍ ഫിലാന്‍ഡറിന്റെ വിക്കറ്റ് വീണ ഉടനെ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ നായകന് ഫാഫ് ഡ്യുപ്ലെസി ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. 17 റണ്‍സുമായി മോണേ മോര്‍ക്കലായിരുന്നു ക്രീസില്‍.
രണ്ടാം ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ അലിസ്റ്റര്‍ കുക്കിനെ ഔട്ട് വിധിച്ചുവെങ്കിലും റിവ്യൂവിന്റെ പിന്‍ബലത്തില്‍ കുക്ക് രക്ഷപ്പെടുകയായിരുന്നു. നാലോവര്‍ നേരിട്ട ഇംഗ്ലണ്ട് ഒരു റണ്‍സാണ് രണ്ടാം ഇന്നിംഗ്സില്‍ നേടിയത്. രണ്ട് ദിവസത്തെ കളി പൂര്‍ണ്ണമായും ശേഷിക്കെ വിജയം 473 റണ്‍സ് അകലെയാണ്. കീറ്റണ്‍ ജെന്നിംഗ്സും അലിസ്റ്റര്‍ കുക്കുമാണ് ക്രീസില്‍. ഇരുവരും റണ്‍ ഒന്നും എടുത്തിട്ടില്ല.
നേരത്തെ 75/1 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച അംലയും ഡീന്‍ എല്‍ഗാറും തങ്ങളുടെ അര്‍ദ്ധ ശതകങ്ങള്‍ പൂര്‍ത്തിയാക്കി ദക്ഷിണാഫ്രിക്കയുടെ സ്കോര്‍ 150 കടത്തി. ബെന്‍ സ്റ്റോക്സ് ഡീന്‍ എല്‍ഗാറിനെ(80) പുറത്താക്കുമ്പോള്‍ സ്കോര്‍ 153 ആയിരുന്നു. തൊട്ടടുത്ത ഓവറില്‍ ക്വിന്റണ്‍ ഡിക്കോക്കിനെയും നഷ്ടമായെങ്കിലും അംല-ഡ്യുപ്ലെസി കൂട്ടുകെട്ട് വീണ്ടും ടീമിന്റെ രക്ഷയ്ക്കെത്തുകയായിരുന്നു.
മോയിന്‍ അലിയുടെ ബൗളിംഗാണ് 500 റണ്‍സ് ലീഡ് ലക്ഷ്യം വെച്ച് മുന്നേറിയ ദക്ഷിണാഫ്രിക്കയെ ചെറുത്തത്. ഇന്നിംഗ്സിലെ അവസാന മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത് മോയിനായിരുന്നു. ജെയിംസ്, ബെന്‍ സ്റ്റോക്സ് എന്നിവര്‍ രണ്ട് വിക്കറ്റും ലിയാം ഡോസണ് ഒരു വിക്കറ്റും നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial