
മികച്ച തുടക്കം നല്കി ഓപ്പണര്‍മാര്‍ പിന്നീടെത്തിയ കുശല്‍ മെന്‍ഡിസും റണ്‍സ് കണ്ടെത്തിയപ്പോള്‍ മികച്ച സ്കോര്‍ ഉയര്‍ത്തി ഇന്ത്യയ്ക്കെതിരെ ലങ്ക വെല്ലുവിളി ഉയര്‍ത്തുമെന്ന് തോന്നിപ്പിച്ചുവെങ്കിലും പിന്നീട് കണ്ടത് ലങ്കന്‍ പരമ്പരയിലെ പതിവു കാഴ്ച. ചീട്ടുകൊട്ടാരം പോലെ ലങ്കയുടെ ബാറ്റിംഗ് നിര തകര്‍ന്നപ്പോള്‍ ഇന്ത്യയ്ക്കെതിരെ ആദ്യ ഏകദിനത്തില്‍ ശ്രീലങ്ക 43.2 ഓവറില്‍ 216 റണ്‍സിനു ഓള്‍ഔട്ട് ആയി.
74/0 എന്ന നിലയില്‍ നിന്നാണ് ശ്രീലങ്കയുടെ തകര്‍ച്ചയുടെ തുടക്കം. ധനുഷ്ക ഗുണതിലക-നിരോഷന്‍ ഡിക്ക്വെല്ല കൂട്ടുകെട്ട് ഇന്ത്യന്‍ ബൗളര്‍മാരെ സധൈര്യം നേരിട്ടപ്പോള്‍ ലങ്കന്‍ പരമ്പര തുടങ്ങിയ ശേഷം ഇന്ത്യന്‍ ബൗളര്‍മാര്‍ക്കുമേല്‍ ആദ്യമായി ലങ്കന്‍ ബാറ്റ്സ്മാന്മാര് മേല്‍ക്കൈ നേടുന്ന ദിവസം ആകും ഇതെന്ന് കരുതി. ചഹാല്‍ ധനുഷ്ക ഗുണതിലകയെ(35) പുറത്താക്കിയെങ്കിലും കുശല്‍ മെന്‍ഡിസുമായി ചേര്‍ന്ന് ഡിക്ക്വെല്ല വീണ്ടും ഇന്നിംഗ്സ് മുന്നോട്ട് നീക്കി. 65 റണ്‍സ് നേടിയ ഡിക്ക്വെല്ലയെ കേധാര്‍ ജാഥവ് വിക്കറ്റിനു മുന്നില്‍ കുടുക്കിയതോടെ ശ്രീലങ്കന്‍ തകര്‍ച്ചയുടെ തുടക്കം മാത്രമായിരുന്നു അത്.
ഏറെ വൈകാതെ മെന്‍ഡിസിനെ(35) അക്സര്‍ പട്ടേലും മടക്കി. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണപ്പോള്‍ 200 കടക്കുക തന്നെ ലങ്കയ്ക്ക് ശ്രമകരമായി തോന്നി. ആഞ്ചലോ മാത്യൂസ് പുറത്താകാതെ നേടിയ 36 റണ്ണുകളാണ് 200 കടക്കാന്‍ ശ്രീലങ്കയെ സഹായിച്ചത്.
ഇന്ത്യയ്ക്കായി അക്സര്‍ പട്ടേല്‍ മൂന്നും കേധാര്‍, ചഹാല്‍ , ബുംറ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. ജസ്പ്രീത് ബുംറയ്ക്കാണ് ഒരു വിക്കറ്റ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial