Site icon Fanport

ബാറ്റിംഗ് മറന്ന് ഇംഗ്ലണ്ട്, ആദ്യ ഏകദിനത്തിൽ നേടിയത് വെറും 110 റൺസ്

ജസ്പ്രീത് ബുംറയുടെ ഓപ്പണിംഗ് സ്പെല്ലിൽ തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്. ലണ്ടണിലെ കെന്നിംഗ്ടൺ ഓവലില്‍ ടോസ് നേടി ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ ജസ്പ്രീത് ബുംറയ്ക്ക് മുന്നിൽ ഇംഗ്ലണ്ട് തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. ബുംറയുടെ 6 വിക്കറ്റ് നേടത്തിൽ ഇംഗ്ലണ്ട് ആടിയുലഞ്ഞപ്പോള്‍ ടീം വെറും 110 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

ജേസൺ റോയിയെയും ജോ റൂട്ടിനെയും രണ്ട് പന്തുകളുടെ വ്യത്യാസത്തിൽ പുറത്താക്കിയ ജസ്പ്രീത് ബുംറയ്ക്കൊപ്പം മുഹമ്മദ് ഷമിയും വിക്കറ്റുകള്‍ നേടിയപ്പോള്‍ ഇംഗ്ലണ്ട് 26/5 എന്ന നിലയിലേക്ക് വീണു.

ജോസ് ബട്‍ലര്‍ 30 റൺസും മോയിന്‍ അലി 14 റൺസും നേടിയാണ് ഇംഗ്ലണ്ടിന്റെ സ്കോര്‍ 50 കടത്തിയത്. 68/8 എന്ന നിലയിൽ നിന്ന് ഇംഗ്ലണ്ടിനെ നൂറ് കടത്തിയത് ബ്രൈഡൺ കാര്‍സ് – ഡേവിഡ് വില്ലി കൂട്ടുകെട്ടായിരുന്നു. 35 റൺസാണ് ഇരുവരും 9ാം വിക്കറ്റിൽ നേടിയത്. 15 റൺസ് നേടിയ കാര്‍സിനെ പുറത്താക്കി ബുംറ ആണ് ഈ കൂട്ടുകെട്ട് തകര്‍ത്ത് തന്റെ അഞ്ചാം വിക്കറ്റ് നേടിയത്. ഡേവിഡ് വില്ലി 21 റൺസുമായി അവസാന വിക്കറ്റായി വീണപ്പോള്‍ ഇംഗ്ലണ്ട് 25.2 ഓവറിൽ 110 റൺസിന് ഓള്‍ഔട്ട് ആയി.

ബുംറ 6 വിക്കറ്റും മുഹമ്മദ് ഷമി 3 വിക്കറ്റുമാണ് നേടിയത്.

Exit mobile version