
വെസ്റ്റിന്‍ഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ആദ്യ ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ സിംബാബ്വേ 169/4 എന്ന നിലയില്‍. മഴ കളി തടസ്സപ്പെടുത്തിയ ആദ്യ ദിവസം വെറും 61 ഓവര്‍ മാത്രമേ കളി നടന്നുള്ളു. ടോസ് നേടിയ സിംബാബ്വേ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു. എന്നാല്‍ ടീമിന്റെ പ്രതീക്ഷയ്ക്ക് വിപരീതമായി മോശം തുടക്കമാണ് സിംബാബ്വേയ്ക്ക് ലഭിച്ചത്. 14 റണ്‍സ് നേടിയ സിംബാബ്വേയ്ക്ക് നഷ്ടമായത് മൂന്ന് വിക്കറ്റുകളാണ്. ബ്രണ്ടന്‍ ടെയിലറെയും(1) സോളമന് മിറിനെയും(4) റോച്ച് പുറത്താക്കിയപ്പോള്‍ ക്രെയിഗ് ഇര്വിന് പൂജ്യത്തിനു പുറത്തായി. ഷാനണ്‍ ഗബ്രിയേലിനായിരുന്നു വിക്കറ്റ്.
പിന്നീട് നാലാം വിക്കറ്റില്‍ 142 റണ്‍സ് കൂട്ടുകെട്ട് നേടി ഹാമിള്ട്ടണ് മസകഡ്സയും(101*) പീറ്റര്‍ മൂറും കൂടിയാണ് ടീമിനെ തിരികെ മത്സരത്തിലേക്ക് കൊണ്ടു വന്നത്. 52 റണ്‍സ് നേടിയ മൂറിനെ റോഷ്ടണ്‍ ചേസ് ആണ് പുറത്താക്കിയത്. കളി മഴ തടസ്സപ്പെടുത്തിയപ്പോള്‍ മസകഡ്സയ്ക്ക് കൂട്ടായി 9 റണ്‍സുമായി സിക്കന്ദര്‍ റാസയാണ് ക്രീസില്‍.
ഇന്ന് നഷ്ടമായ ഓവറുകള്‍ അടുത്ത മൂന്ന് ദിവസം അര മണിക്കൂര്‍ നേരത്തെ മത്സരം ആരംഭിച്ച് മുതലാക്കാനുള്ള ശ്രമത്തിലാണ് ഒഫീഷ്യലുകള്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial