
തുടര്‍ച്ചയായ ആറ് പരാജയങ്ങള്‍ക്ക് ശേഷം മൂന്ന് ജയങ്ങള്‍ സ്വന്തമാക്കി ലാഹോര്‍ ഖലന്തേര്‍സ്. ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിനെ ഇന്നലെ നടന്ന മത്സരത്തില്‍ 17 റണ്‍സിനാണ് ലാഹോര്‍ പരാജയപ്പെടുത്തിയത്. ഫകര്‍ സമന് (94) ആണ് കളിയിലെ താരം. ആദ്യം ബാറ്റ് ചെയ്ത ലാഹോര്‍ 186/4 എന്ന സ്കോര്‍ നേടിയപ്പോള്‍ ക്വേറ്റയ്ക്ക് 6 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് മാത്രമേ നേടാനായുള്ളു.
ഫകര്‍ സമനും ഒപ്പം ഗുല്‍റൈസ് സദഫുമാണ് ലാഹോര്‍ നിരയില്‍ തിളങ്ങിയത്. 50 പന്തില്‍ 94 റണ്‍സ് നേടിയ ഫകര്‍ 9 ബൗണ്ടറിയും 6 സിക്സും തന്റെ ഇന്നിംഗ്സില്‍ നേടി. ആറാം വിക്കറ്റില്‍ ഗുല്‍റൈസ്(27 പന്തില്‍ 42)-സുനില്‍ നരൈന് (20*) കൂട്ടുകെട്ട് ടീം മികച്ച സ്കോറില്‍ അവസാനിക്കുമെന്ന് ഉറപ്പിച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ ക്വേറ്റയ്ക്കായി ജേസണ്‍ റോയ് തകര്‍പ്പന്‍ തുടക്കം നല്‍കിയെങ്കിലും ഏറെ നേരം അത് തുടരാനാകാതെ പോയത് ടീമിന്റെ സാധ്യതകളെ വല്ലാതെ ബാധിച്ചു. 26 പന്തില്‍ നിന്ന് 36 റണ്‍സാണ് ഈ സീസണില്‍ ആദ്യമായി കളിക്കാനെത്തിയ റോയ് നേടിയത്. സുനില്‍ നരൈന് ആണ് റോയയുടെ അന്തകനായത്. മധ്യനിരയില്‍ റിലീ റൂസോ 42 റണ്‍സ് നേടി ചെറിയൊരു വെടിക്കെട്ട് നടത്തിയെങ്കിലും അതിനും അധികം ആയുസ്സുണ്ടായില്ല.
സര്‍ഫ്രാസ് അഹമ്മദ്(28*)-മുഹമ്മദ് നവാസ്(19) കൂട്ടുകെട്ടിനും വേഗത കൈവരിക്കാനാകാതെ പോയപ്പോള്‍ ക്വേറ്റയുടെ ഇന്നിംഗ്സ് 169 റണ്‍സില്‍ അവസാനിച്ചു. യസീര്‍ ഷായും സുനില്‍ നരൈനും രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഷഹീന് അഫ്രീദി, മിച്ചല്‍ മക്ലെനാഗന് എന്നിവരും വിക്കറ്റഅ പട്ടികയില്‍ ഇടം പിടിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial