ശനിയാഴ്ച ഓൾഡ് ട്രാഫോർഡിൽ നടന്ന ആവേശകരമായ പ്രീമിയർ ലീഗ് പോരാട്ടത്തിൽ ടോട്ടനം ഹോട്‌സ്‌പറിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തി. പരിശീലകൻ മൈക്കൽ കാരിക്കിന് കീഴിൽ തുടർച്ചയായ നാലാം ജയമാണിത്.
ആദ്യ പകുതിയിൽ ബ്രയാൻ എംബ്യൂമോയും മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ബ്രൂണോ ഫെർണാണ്ടസും നേടിയ ഗോളുകളാണ് യുണൈറ്റഡിന് മൂന്ന് പോയിന്റുകൾ സമ്മാനിച്ചത്. മത്സരത്തിന്റെ 29-ാം മിനിറ്റിൽ പ്രതിരോധ താരം ക്രിസ്റ്റ്യൻ റൊമേറോ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്ത് പേരുമായാണ് ടോട്ടനം മത്സരം പൂർത്തിയാക്കിയത്.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും റൊമേറോയുടെ പുറത്താകൽ ടോട്ടനത്തിന് വലിയ തിരിച്ചടിയായി. അപകടകരമായ ഫൗളിനാണ് റഫറി മൈക്കൽ ഒലിവർ താരത്തിന് ചുവപ്പ് കാർഡ് നൽകിയത്. ഈ മുൻതൂക്കം മുതലെടുത്ത യുണൈറ്റഡ് 38-ാം മിനിറ്റിൽ ആദ്യ ഗോൾ നേടി. ഒരു നല്ല സെറ്റ് പീസ് നീക്കത്തിനു ഒടുവിൽ ബ്രയാൻ എംബ്യൂമോ പന്ത് മനോഹരമായി വലയിലെത്തിച്ചു.
കളിയുടെ 81-ാം മിനിറ്റിൽ ഡിയോഗോ ഡാലോട്ട് വലതുവശത്ത് നിന്ന് നൽകിയ മികച്ച ക്രോസ് ഒരു ഉജ്ജ്വലമായ ഫിനിഷിലൂടെ ബ്രൂണോ ഫെർണാണ്ടസ് വലയിലെത്തിച്ചതോടെ യുണൈറ്റഡ് ജയം ഉറപ്പിച്ചു. അവസാന നിമിഷങ്ങളിൽ മൈക്കൽ കാരിക് സബ്സ്റ്റിറ്റ്യൂട്ടുകളെ ഇറക്കി ടീമിനെ കൂടുതൽ കരുത്തുറ്റതാക്കി. പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തുള്ള യുണൈറ്റഡ് രണ്ടാം സ്ഥാനത്തുള്ള സിറ്റിക്ക് 3 പോയിന്റ് മാത്രം പിറകിലാണ് ഇപ്പോൾ.