യുഎസ്എയെ കളി പഠിപ്പിക്കുവാന്‍ ഇനി കിരണ്‍ മോറെ

മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കിരണ്‍ മോറെ യുഎസ്എയുടെ ക്രിക്കറ്റ് ടീമിന്റെ താത്കാലിക പരിശീലകനായി എത്തുന്നു. മുന്‍ കോച്ച് പുബുടു ദസ്സനായകേയ്ക്ക് പകരമാണ് കിരണ്‍ മോറെ എത്തുന്നത്. ദസ്സനായകേ യുഎസ്എ ക്രിക്കറ്റുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്നാണ് സ്ഥാനത്ത് നിന്ന് പുറത്ത് വന്നത്. മാര്‍ച്ച് 2019ല്‍ ദസ്സനായകേയുടെ കരാര്‍ അവസാനിച്ചിരുന്നുവെങ്കിലും അത് ഡിസംബര്‍ 2019 വരെ നീട്ടുവാന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു.

ലോക ക്രിക്കറ്റ് ലീഗ് രണ്ടാം ഡിവിഷനിലെ വിജയത്തെത്തുടര്‍ന്ന് ഈ കാലഘട്ടത്തിലാണ് യുഎസ്എയ്ക്ക് ഏകദിന പദവി ലഭിച്ചത്. കിരണ്‍ മോറെയുടെ നിയമനം താത്കാലികമാണ്. അതേ സമയം യുഎസ്എ ചില ഉപദേശകരെ നിയമിച്ചിട്ടുണ്ട്. സുനില്‍ ജോഷി സ്പിന്‍ ബൗളിംഗിലും പ്രവീണ്‍ ആംറേ, കീറണ്‍ പവല്‍ എന്നിവര്‍ ബാറ്റിംഗിലും ഓസ്ട്രേലിയയുടെയും ഇംഗ്ലണ്ടിന്റെയും ബൗളിംഗ് കോച്ച് ആയ ഡേവിഡ് സാക്കര്‍ ഫാസ്റ്റ് ബൗളിംഗ് ഉപദേശകനായും പ്രവര്‍ത്തിക്കും. അതേ സമയം മുംബൈ ഇന്ത്യന്‍സിന്റെ ഫീല്‍ഡിംഗ് കോച്ചായ ജെയിംസ് പാമെന്റ് ഫില്‍ഡിംഗ് ഉപദേശകനായി യുഎസ്എയ്ക്കൊപ്പമെത്തും.

Exit mobile version