സംശയാസ്പദമായ പ്രവര്‍ത്തനം, ജാവേദ് ഒമറിനെതിരെ ഐസിസി നടപടിയ്ക്ക് സാധ്യത

മുന്‍ ബംഗ്ലാദേശ് ഓപ്പണര്‍ ജാവേദ് ഒമറിനെതിരെ സംശയാസ്പദമായ പ്രവര്‍ത്തനം നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് ഐസിസി നിരീക്ഷണത്തില്‍. താരത്തിന് ഐസിസിയുടെ ഒരു മത്സരങ്ങളിലും ഇനി ബംഗ്ലാദേശ് ബോര്‍ഡിന്റെ പ്രതിനിധിയായി പങ്കെടുക്കാനാകില്ല എന്നാണ് ഐസിസി അറിയിച്ചിരിക്കുന്നതെന്ന് ബംഗ്ലാദേശ് ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു.

ഇക്കഴിഞ്ഞ ഐസിസി വനിത ടി20 ലോകകപ്പിലും മറ്റു ചില വനിത് അന്താരാഷ്ട്ര മത്സരങ്ങളിലും താരത്തെ ബോര്‍ഡ് മാനേജര്‍ ആയി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ താരം ടീം വിവരം ചോര്‍ത്തി നല്‍കിയെന്നാണ് ഇപ്പോള്‍ ഉയര്‍ന്ന് വരുന്ന ആരോപണം. ഇതിനെത്തുടര്‍ന്ന് ബോര്‍ഡിനോട് ഒരു തരത്തിലും ജാവേദ് ഒമറിനെ സഹകരിപ്പിക്കരുതെന്ന നിര്‍ദ്ദേശമാണ് ഐസിസി അറിയിച്ചിരിക്കുന്നത്.

ഇത് തീര്‍ത്തും നിരാശാജനകമായ സാഹചര്യമാണെന്നും ജാവേദ് ഒമറില്‍ നിന്ന് ഇത്തരം നടപടി പ്രതീക്ഷിച്ചില്ലെന്നും ബംഗ്ലാദേശ് ബോര്‍ഡിന്റെ വക്താവ് അറിയിച്ചു. ഐസിസി താരത്തിനെതിരെ ആവശ്യത്തിന് തെളിവുകള്‍ ശേഖരിച്ച് വരികയാണെന്നാണ് അറിയുവാന്‍ കഴിഞ്ഞത്.

ബംഗ്ലാദേശിനായി 40 ടെസ്റ്റും 59 മത്സരങ്ങളുമാണ് താരം കളിച്ചത്. 1995ല്‍ ആയിരുന്നു ഈ മുന്‍ ഓപ്പണറുടെ ഏകദിന അരങ്ങേറ്റം.

Exit mobile version