Site icon Fanport

അയര്‍ലണ്ടും പുറത്ത് പക്ഷേ 122 റണ്‍സിന്റ ലീഡ് നേടി ടീം

ഇംഗ്ലണ്ടിനെ വെറും 85 റണ്‍സിന് പുറത്താക്കിയ ശേഷം തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗിന് അയര്‍ലണ്ട് ഇറങ്ങിയപ്പോള്‍ കൂറ്റന്‍ ലീഡൊന്നും ടീമിന് നേടാനായില്ല. എന്നാല്‍ ഏറെ നിര്‍ണ്ണായകമായ 122 റണ്‍സിന്റെ ലീഡ് ഇന്ന് ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ നേടുവാന്‍ ടീമിന് സാധിച്ചിരുന്നു. 58.2 ഓവറില്‍ 207 റണ്‍സിന് അയര്‍ലണ്ടിനെ ഓള്‍ഔട്ട് ആക്കുവാന്‍ ഇംഗ്ലണ്ടിന് സാധിച്ചിരുന്നു. ഒല്ലി സ്റ്റോണും സ്റ്റുവര്‍ട് ബ്രോഡും സാം കറനും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയാണ് അയര്‍ലണ്ട് ഇന്നിംഗ്സിന് തിരശ്ശീല വീഴ്ത്തിയത്. മോയിന്‍ അലിയ്ക്കാണ് ഇന്നിംഗ്സിലെ അവസാന വിക്കറ്റ്.

55 റണ്‍സ് നേടിയ ആന്‍ഡ്രൂ ബാല്‍ബിര്‍ണേ ആണ് ടീമിന്റെ ടോപ് സ്കോറര്‍. പോള്‍ സ്റ്റിര്‍ലിംഗ് 36 റണ്‍സ് നേടിയപ്പോള്‍ കെവിന്‍ ഒബ്രൈന്‍ 28 റണ്‍സ് നേടി പുറത്താകാതെ നിന്നു. വാലറ്റത്തില്‍ ആന്‍ഡി മക്ബ്രൈന്‍(11), ടിം മുര്‍ടാഗ്(16) എന്നിവരും നിര്‍ണ്ണായക സംഭാവനകളാണ് നല്‍കിയത്.

ഒന്നാം ദിവസം അവസാനിക്കുന്നതിന് മുമ്പ് ഒരോവര്‍ കൂടി ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യേണ്ടതായിട്ടുണ്ടായിരുന്നു. വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട് ആ ഓവര്‍ ഒരു റണ്‍സും എടുക്കാതെ അവസാനിപ്പിക്കുകയായിരുന്നു.

20 വിക്കറ്റുകള്‍ വീണ ആദ്യ ദിവസത്തിന് ശേഷം മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തുവാനായി ഇംഗ്ലണ്ട് ഗംഭീര രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് പുറത്തെടുക്കേണ്ടതായിട്ടുണ്ടെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

Exit mobile version