അരങ്ങേറ്റം ഉജ്ജ്വലമാക്കി അല്‍സാരി ജോസഫ്, വമ്പന്‍ തിരിച്ചുവരവുമായി മുംബൈ ഇന്ത്യന്‍സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ജോണി ബൈര്‍സ്റ്റോയും ഡേവിഡ് വാര്‍ണറും പതിവു പോലെ നല്‍കിയ മിന്നും തുടക്കത്തിനു ശേഷം സണ്‍റൈസേഴ്സിനെ മുംബൈ ഇന്ത്യന്‍സ് വരിഞ്ഞു മുറുക്കിയപ്പോള്‍ ടീമിനു 40 റണ്‍സിന്റെ വിജയം. അല്‍സാരി ജോസഫിന്റെ ആറ് വിക്കറ്റ് നേട്ടമാണ് മുംബൈയ്ക്ക് അവിസ്മരണീയ വിജയം നേടിക്കൊടുത്തത്. 17.4 ഓവറില്‍ സണ്‍റൈസേഴ്സ് 96 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

ഒന്നാം വിക്കറ്റില്‍ 3.4 ഓവറില്‍ നിന്ന് 33 റണ്‍സിലേക്ക് ജോണി ബൈര്‍സ്റ്റോയും ഡേവിഡ് വാര്‍ണറും കൂടി ടീമിനെ നയിച്ചപ്പോള്‍ ഓവറുകള്‍ ബാക്കി നില്‍ക്കെ ആതിഥേയര്‍ വിജയം കൈയ്യടക്കുമെന്നാണ് ഏവരും കരുതിയത്. എന്നാല്‍ ഓവറുകളുടെ വ്യത്യാസത്തില്‍ അപകടകാരികളായ ഓപ്പണര്‍മാരെ മുംബൈ പുറത്താക്കിയപ്പോള്‍ മത്സരത്തിലേക്ക് മുംബൈ ശക്തമായ തിരിച്ചുവരവ് നടത്തി.

രാഹുല്‍ ചഹാര്‍ 16 റണ്‍സ് നേടിയ ജോണി ബൈര്‍സ്റ്റോയെ പുറത്താക്കിയപ്പോള്‍ അടുത്ത ഓവറിന്റെ ആദ്യ പന്തില്‍ തന്റെ ഐപിഎല്‍ അരങ്ങേറ്റം കുറിച്ച അല്‍സാരി ജോസഫ് ഡേവിഡ് വാര്‍ണറെയും(15) പുറത്താക്കി. തന്റെ അടുത്ത ഓവറില്‍ വിജയ് ശങ്കറെ പുറത്താക്കി ജോസഫ് തന്റെ രണ്ടാം വിക്കറ്റ് നേടി. മനീഷ് പാണ്ഡേയെ മികച്ചൊരു ക്യാച്ചിലൂടെ രോഹിത് ശര്‍മ്മ പുറത്താക്കിയപ്പോള്‍ ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫ് തന്റെ മത്സരത്തിലെ ഏക വിക്കറ്റ് നേടി. രാഹുല്‍ ചഹാര്‍ യൂസഫ് പത്താനെ പുറത്താക്കിയതോടെ 33/0 എന്ന നിലയില്‍ നിന്ന് സണ്‍റൈസേഴ്സ് 62/5 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

അല്‍സാരി ജോസഫ് തന്റെ രണ്ടാം സെല്ലിനു വന്നപ്പോള്‍ ചെറുത്ത് നില്‍ക്കുകയായിരുന്ന ഹൂഡ-നബി കൂട്ടുകെട്ടിനെയും തകര്‍ക്കവാന്‍ ജോസഫിനായി. 20 റണ്‍സ് നേടിയ ദീപക് ഹൂഡയെയാണ് ജോസഫ് തന്റെ രണ്ടാം സ്പെല്ലില്‍ ആദ്യം പുറത്താക്കിയത്. 26 റണ്‍സ് കൂട്ടുകെട്ടാണ് ആറാം വിക്കറ്റില്‍ ഹൂഡയും നബിയും നേടിയത്.

അടുത്ത പന്തില്‍ റഷീദ് ഖാനെ പുറത്താക്കി അല്‍സാരി ജോസഫ് തന്റെ ഹാട്രിക്കിനു അടുത്തെത്തിയെങ്കിലും ഹാട്രിക് നേടുവാന്‍ താരത്തിനായില്ല. മുഹമ്മദ് നബിയെ(11) ജസ്പ്രീത് ബുംറ പുറത്താക്കിയപ്പോള്‍ ഭുവനേശ്വര്‍ കുമാറിനെയും സിദ്ധാര്‍ത്ഥ് കൗളിനെയും പുറത്താക്കി അല്‍സാരി ജോസഫ് തന്റെ 6ാം വിക്കറ്റും മുംബൈയ്ക്ക് 40 റണ്‍സ് ജയവും നേടിക്കൊടുത്തു.