
മഴ ഇടയ്ക്ക് കളി തടസ്സപ്പെടുത്തിയെങ്കിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നാട്ടില്‍ പിടിച്ച് കെട്ടി സണ്‍റൈസേഴ്സ് ഹൈദ്രബാദ്. ഇന്ന് ഈഡന് ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്സ് ബൗളിംഗ് തിരഞ്ഞെടുത്തു. റോബിന് ഉത്തപ്പയെ നഷ്ടമായ ശേഷം ക്രിസ് ലിന്നും നിതീഷ് റാണയും ടീമിനെ മികച്ച സ്ഥിതിയിലേക്ക് നയിക്കുന്നതിനിടയിലാണ് മഴ വില്ലനായി എത്തുന്നത്. കളി വീണ്ടും 9.30യ്ക്ക് പുനരാരംഭിച്ചപ്പോള്‍ ഓവറുകള്‍ ഒന്നും തന്നെ കുറച്ചിരുന്നില്ല. എന്നാല്‍ പിന്നീട് വിക്കറ്റുകള്‍ തുടരെ നഷ്ടപ്പെട്ട കൊല്‍ക്കത്ത 55/1 എന്ന നിലയില്‍ നിന്ന് 96/5 എന്ന നിലയിലേക്ക് വീണു.
ബൗളര്‍മാരെ പിന്തുണയ്ക്കുന്ന മികവാര്‍ന്ന ഫീല്‍ഡിംഗ് പ്രകടനമാണ് ഹൈദ്രാബാദ് ഫീല്‍ഡര്‍മാര്‍ പുറത്തെടുത്തത്. നിതീഷ് റാണയെ പുറത്താക്കുവാന്‍ മനീഷ് പാണ്ടേയും ക്രിസ് ലിന്നിനെ പുറത്താക്കുവാന്‍ സ്വന്തം ബൗളിംഗില്‍ ഷാകിബും പുറത്തെടുത്ത ഫീല്ഡിംഗ മികവ് പ്രശംസനീയമായിരുന്നു. ആന്‍ഡ്രേ റസ്സലിനെ പുറത്താക്കുവാന്‍ തകര്‍പ്പന്‍ ക്യാച്ചാണ് മനീഷ് പാണ്ഡേ പുറത്തെടുത്തത്.
49 റണ്‍സ് നേടിയ ക്രിസ് ലിന് ആണ് ടീമിന്റെ ടോപ് സ്കോറര്‍. 20 ഓവറുകള്‍ അവസാനിച്ചപ്പോള്‍ 138/8 എന്ന നിലയിലാണ് കൊല്‍ക്കത്ത തങ്ങളുടെ ബാറ്റിംഗ് അവസാനിപ്പിച്ചത്.
ഹൈദ്രാബാദിനായി ബില്ലി സ്റ്റാന്‍ലേക്കും ഷാകിബ് അല്‍ ഹസനും 4 ഓവറില്‍ 21 റണ്‍സ് മാത്രം വിട്ടു നല്കി 2 വിക്കറ്റ് നേടി. ഭുവനേശ്വര്‍ കുമാറിനു 3 വിക്കറ്റും സിദ്ധാര്‍ത്ഥ് കൗളിനു ഒരു വിക്കറ്റും ലഭിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial