
കോളിന് മണ്‍റോയ്ക്ക് പകരം ടീമില്‍ ലഭിച്ച അവസരം മുതലാക്കി ജേസണ്‍ റോയി. മുംബൈയുടെ 194/7 എന്ന സ്കോര്‍ പിന്തുടര്‍ന്ന ഡല്‍ഹിയ്ക്ക് ജേസണ്‍ റോയിയുടെയും ഋഷഭ് പന്തിന്റെയും ഇന്നിംഗ്സുകളാണ് വിജയത്തിലേക്ക് നയിച്ചത്. മത്സരത്തിന്റെ ഒരു ഘടത്തില്‍ പന്തിനെയും മാക്സ്വെല്ലിനെയും പുറത്താക്കി ക്രുണാല്‍ പാണ്ഡ്യ മുംബൈയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ജേസണ്‍ റോയി ബാറ്റിംഗ് മികവ് തുടര്‍ന്നപ്പോള്‍ ജയം ഡല്‍ഹിയ്ക്കൊപ്പം നിന്നു.
ഗൗതം ഗംഭിറിനു വേണ്ടത്ര വേഗത്തില്‍ റണ്‍സ് കണ്ടെത്താനായില്ലെങ്കിലും ജേസണ്‍ റോയിയും ഋഷഭ് പന്തും ക്രീസില്‍ നില്‍ക്കെ അതിവേഗത്തിലായിരുന്നു സ്കോറിംഗ്. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച റോയിയ്ക്ക് മികച്ച പിന്തുണയാണ് ഋഷഭ് പന്തും ക്രീസിലെത്തിയപ്പോള്‍ കാര്യങ്ങള്‍ ഡല്‍ഹിയ്ക്ക് അനായാസമായി തോന്നി. 25 പന്തില്‍ 47 റണ്‍സ് നേടിയ ഋഷഭ് പന്തിനെയും 6 പന്തില്‍ 13 റണ്‍സ് നേടിയ ഗ്ലെന്‍ മാക്സ്വെല്ലിനെയും പുറത്താക്കി ക്രുണാല്‍ പാണ്ഡ്യയും മികച്ച ബൗളിഗ് പുറത്തെടുത്ത മുസ്തഫിസുറും മാത്രമാണ് മുംബൈ ബൗളിംഗ് നിരയില്‍ തിളങ്ങിയത്.
60 റണ്‍സാണ് നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ജേസണ്‍ റോയ്-ശ്രേയസ് അയ്യര്‍ കൂട്ടുകെട്ട് നേടിയത്. അവസാന ഓവറില്‍ 11 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ ഡല്‍ഹിയെ ബൗളിംഗില്‍ നേരിട്ടത് മുംബൈയുടെ ഏറ്റവും മികച്ച ബൗളറായിരുന്നു. മൂന്നോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങിയ മുസ്തഫിസുറിനെ ആദ്യ രണ്ട് പന്തുകളില്‍ ബൗണ്ടറിയും സിക്സും പറത്തി ജേസണ്‍ റോയി സ്കോറുകള്‍ ഒപ്പമെത്തിച്ചു.
തുടര്‍ന്നുള്ള മൂന്ന് പന്തുകളിലും റണ്‍സ് കണ്ടെത്താന്‍ റോയിയ്ക്ക് കഴിയാതെ വന്നപ്പോള്‍ ലക്ഷ്യം 1 പന്തില്‍ 1 റണ്‍സായി. അവസാന പന്തില്‍ സിംഗിള്‍ നേടി ജേസണ്‍ റോയി തന്നെ ഡല്‍ഹിയുടെ വിജയം ഉറപ്പാക്കുകയായിരുന്നു. 53 പന്തില്‍ 91 റണ്‍സ് നേടി പുറത്താകാതെ നിന്ന റോയിയും 27 റണ്‍സുമായി റോയിയ്ക്ക് മികച്ച പിന്തുണ നല്കിയ ശ്രേയസ്സ് അയ്യരും ഡല്‍ഹിയ്ക്ക് 7 വിക്കറ്റ് ജയം നല്കി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial