ഇന്ത്യയുടെ ലോകകപ്പ് ഫാസ്റ്റ് ബൗളര്‍മാര്‍ ഐപിഎല്‍ കളിക്കരുതെന്ന് നിര്‍ദ്ദേശവുമായി വിരാട് കോഹ്‍ലി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയുടെ ലോകകപ്പ് സാധ്യത ടീമിലെ പേസ് ബൗളര്‍മാരായ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ലോകകപ്പിനു പൂര്‍ണ്ണാരോഗ്യവാനായി ഇരിക്കുവാന്‍ ഐപിഎല്‍ 2019ല്‍ കളിക്കുരുതെന്ന നിര്‍ദ്ദേശം കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് വിരാട് കോഹ്‍ലി. ഇതിന്മേല്‍ അന്തിമ തീരുമാനമൊന്നും സിഒഎ എടുത്തിട്ടില്ലെങ്കിലും മേയ് 30 മുതല്‍ ജൂലൈ 14 വരെ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിനു തൊട്ടു മുമ്പ് മാത്രം അവസാനിക്കുന്ന ഐപിഎലില്‍ ഇവര്‍ക്ക് വിശ്രമം അനുവദിക്കണമെന്നാണ് ഇന്ത്യന്‍ നായകന്‍ അഭിപ്രായപ്പെട്ടത്.

കളിക്കാത്ത താരങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ബിസിസിഐ നല്‍കണമെന്നാണ് ടീം ഇന്ത്യ ഇവരുടെ അഭാവത്തില്‍ എടുത്തേണ്ട നടപടിയായി സൂചിപ്പിച്ചത്. അതേ സമയം ഐപിഎലിന്റെ ഏതെങ്കിലും ഒരു പകുതി മാത്രം ഇവര്‍ കളിക്കട്ടെയെന്ന നിര്‍ദ്ദേശവും മീറ്റിംഗില്‍ നിന്ന് പുറത്ത് വന്നുവെന്നാണ് അറിയുന്നത്.

ഇംഗ്ലണ്ടിലെയും ഇന്ത്യയുടെ മറ്റു വിദേശ പര്യടനങ്ങളിലെയും മോശം പ്രകടനങ്ങളുടെ കാരണം ചര്‍ച്ച ചെയ്യുവാനുള്ള മീറ്റിംഗിനിടയിലാണ് ഈ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നതെന്നാണ് അറിയുന്നത്. ഈ ചര്‍ച്ചയില്‍ വിരാട് കോഹ്‍ലി, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ്മ, കോച്ച് രവി ശാസ്ത്രി, അജിങ്ക്യ രഹാനെ എന്നിവര്‍ക്ക് പുറമേ സെലക്ടര്‍മാരുടെ ചെയര്‍മാന്‍ എംഎസ്കെ പ്രസാദും പങ്കെടുത്തിരുന്നു.

എന്നാല്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കുന്നതിനു മുമ്പ്(അതായത് നവംബര്‍ 15നു മുമ്പ്) ഇക്കാര്യത്തില്‍ ഫ്രാഞ്ചൈസികള്‍ക്ക് വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ വ്യക്തമാക്കുന്നത്.