
രാജസ്ഥാനോട് 19 റണ്‍സ് തോല്‍വി വഴങ്ങി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഇന്ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് സഞ്ജു സാംസണ് പുറത്താകാതെ നേടിയ 92 റണ്‍സിന്റെ ബലത്തില്‍ 217 റണ്‍സ് നേടുകയായിരുന്നു. കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ ബാംഗ്ലൂരിനു 20 ഓവറില്‍ 6 വിക്കറ്റുകളുടെ നഷ്ടത്തില്‍ 198 റണ്‍സ് മാത്രമേ നേടാനായുള്ളു.
വിരാട് കോഹ്ലിയും ക്വിന്റണ്‍ ഡിക്കോക്കും പൊരുതി നോക്കിയെങ്കിലും ഇരുവരും പുറത്തായ ശേഷം അധികം ചെറുത്ത്നില്പില്ലാതെ ബാംഗ്ലൂര്‍ ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു. പത്തോവര്‍ വരെ മത്സരത്തില്‍ വിജയ സാധ്യത സജീവമായി തന്നെ ബാംഗ്ലൂരിനു നിലനിര്‍ത്താനായെങ്കിലും 10.2 ഓവറില്‍ 57 റണ്‍സ് നേടിയ വിരാട് കോഹ്ലിയെ നഷ്ടമായതോടെ ബാംഗ്ലൂര്‍ പിന്നീട് പിന്നോക്കം പോകുകയായിരുന്നു.
എബി ഡി വില്ലിയേഴ്സിനെയും(20) ശ്രേയസ്സ് ഗോപാല്‍ പുറത്താക്കിയതോടെ ബാംഗ്ലൂര്‍ പ്രതീക്ഷ അസ്തമിക്കുകയായിരുന്നു. മന്ദീപ് സിംഗ് പൊരുി നോക്കിയെങ്കിലും 217 എന്ന സ്കോറിലേക്കെത്തുക എന്ന ശ്രമകരമായ ദൗത്യം പൂര്‍ത്തിയാക്കുവാന്‍ താരത്തിനുമായില്ല. 25 പന്തില്‍ 47 റണ്‍സാണ് മന്ദീപ് നേടിയത്. വാഷിംഗ്ടണ്‍ സുന്ദറും അവസാന ഓവറുകളില്‍ തകര്‍പ്പനടികളിലൂടെ മാര്‍ജിന്‍ കുറച്ച് കൊണ്ടുവന്നു. 19 പന്തില്‍ 35 റണ്‍സ് നേടി സുന്ദറിനെ ബെന്‍ സ്റ്റോക്സ് പുറത്താക്കുകയായിരുന്നു.
ശ്രേയസ്സ് ഗോപാല്‍ രണ്ടും കൃഷ്ണപ്പ ഗൗതം, ഡാര്‍സി ഷോര്‍ട്ട്, ബെന്‍ ലൗഗ്ലിന്‍, ബെന്‍ സ്റ്റോക്സ് എന്നിവരാണ് രാജസ്ഥാനു വേണ്ടി വിക്കറ്റുകള്‍ വീഴ്ത്തിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial