മോശം പ്രകടനം അജിങ്ക്യ രഹാനെ പുറത്ത്, ജയിച്ച് തുടങ്ങി സ്മിത്ത്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി തുടങ്ങിയ ആദ്യ മത്സരത്തില്‍ തന്നെ ജയവുമായി സ്റ്റീവന്‍ സ്മിത്ത്. രഹാനെയെ മോശം ഫോം മൂലം രാജസ്ഥാന്‍ റോയല്‍സ് പുറത്താക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫോം കണ്ടെത്തുവാനാകാതെ കഷ്ടപ്പെടുകയായിരുന്നു സ്റ്റീവന്‍ സ്മിത്ത് എന്നാല്‍ ടീം ക്യാപ്റ്റനായി എത്തിയ മത്സരത്തില്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

59 റണ്‍സുമായി പുറത്താകാതെ നിന്നാണ് സ്റ്റീവന്‍ സ്മിത്ത് ടീമിന്റെ വിജയം ഉറപ്പാക്കിയത്.  മുംബൈ നല്‍കിയ 162 റണ്‍സ് ലക്ഷ്യം 5 പന്ത് അവശേഷിക്കെയാണ് സ്മിത്തും റിയാന്‍ പരാഗും ചേര്‍ന്ന് നേടിയത്. സ്മിത്ത് നങ്കൂരമിട്ട് ഇന്നിംഗ്സ് മുന്നോട്ട് നയിച്ചപ്പോള്‍ റിയാന്‍ പരാഗ് 29 പന്തില്‍ നിന്ന് 43 റണ്‍സ് നേടി നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തു. എന്നാല്‍ മേയ് 1 വരെ മാത്രമേ സ്മിത്തിന്റെ സേവനം ടീമിനു ലഭിയ്ക്കുകയുള്ളു. തുടര്‍ന്ന് വീണ്ടും നായക സ്ഥാനം അജിങ്ക്യ രഹാനെയിലേക്ക് തന്നെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രഹാനെ കഴിഞ്ഞ വര്‍ഷം ടീമിനെ പ്ലേ ഓഫ് വരെ എത്തിച്ചിരുന്നു. ഇതിനു നന്ദി അറിയിക്കുന്നുണ്ടെങ്കിലും ഈ സീസണില്‍ പുതിയ തുടക്കമെന്ന നിലയിലാണ് രാജസ്ഥാന്‍ റോയല്‍സ് ടീം ക്യാപ്റ്റനായി സ്റ്റീവന്‍ സ്മിത്തിനെ ഉള്‍പ്പെടുത്തിയതെന്നാണ് പത്രക്കുറിപ്പില്‍ ടീം മാനേജ്മെന്റ് പ്രഖ്യാപിച്ചത്.

മൂന്ന് മത്സരങ്ങളാണ് നിലവില്‍ രാജസ്ഥാന്‍ വിജയിച്ചിരിക്കുന്നത്.