
മധ്യനിരയുടെ ഉത്തരവാദിത്വമില്ലാത്ത ബാറ്റിംഗ് പ്രകടനത്തെ വിമര്‍ശിച്ച് വിരാട് കോഹ്ലി. രാജസ്ഥാന് റോയല്‍സിനെതിരെ 165 റണ്‍സ് ലക്ഷ്യം ചേസ് ചെയ്തിരുന്നുവെങ്കില്‍ പ്ലേ ഓഫ് സാധ്യത ഉറപ്പിക്കാനാകുമായിരുന്ന വിരാട് കോഹ്ലിയും സംഘത്തിനും പാര്‍ത്ഥിവ് പട്ടേല്‍ എബി ഡി വില്ലിയേഴ്സ് കൂട്ടുകെട്ട് മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ 19.2 ഓവറില്‍ ടീം 134 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.
75/1 എന്ന നിലയില്‍ നിന്ന് 98/6 എന്ന നിലയിലേക്കും പിന്നീട് 134 റണ്‍സിനു ഓള്‍ഔട്ട് ആവുകയും ചെയ്ത ടീമിന്റെ ടോപ് സ്കോറര്‍ എബി ഡി വില്ലിയേഴ്സ് ആയിരുന്നു. 35 പന്തില്‍ 53 റണ്‍സ് നേടിയ എബിഡിയെ ശ്രേയസ്സ് ഗോപാലിന്റെ പന്തില്‍ ക്ലാസ്സെന്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. 33 റണ്‍സ് നേടിയ പാര്‍ത്ഥിവ് പട്ടേലുമല്ലാതെ മറ്റൊരു ബാറ്റ്സ്മാന്മാര്ക്കും 20 റണ്‍സിനു മേലെ നേടാനായില്ല. മുന്‍ നിര ബാറ്റ്സ്മാന്മാരില് വേറെയാരും തന്നെ രണ്ടക്കം കടന്നതുമില്ല.
മധ്യനിരയെ ശക്തിപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യം സാധ്യമായില്ല. അതാണ് ടൂര്‍ണ്ണമെന്റില്‍ പലപ്പോഴും ടീമിനു തിരിച്ചടിയായത്. അടുത്ത സീസണുകളലിലെങ്കിലും ടീം അത്തരത്തില്‍ വാര്‍ത്തെടുക്കണം. എബിഡിയ്ക്ക് മാത്രം എപ്പോളും ഉത്തരവാദിത്വം എറ്റെടുക്കേണ്ടി വരരുത്. ഡി വില്ലിയേഴ്സ് തീര്‍ച്ചയായും റണ്‍സ് കണ്ടെത്തിയിട്ടുണ്ട് പക്ഷേ മറ്റുള്ളവരില്‍ നിന്നും സംഭാവനകള്‍ വന്നാല്‍ മാത്രമേ കാര്യങ്ങള്‍ സുഖമമായി മുന്നോട്ട് പോകുള്ളു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial