ക്യാപ്റ്റനായി എത്തി, അവിശ്വസനീയ വിജയം നേടിക്കൊടുത്ത് പൊള്ളാര്‍ഡ്

സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് കരുതലെന്ന നിലയില്‍ വിശ്രമം നല്‍കുകയും ചെയ്ത ശേഷം ക്യാപ്റ്റന്‍സി ചുമതലയുമായി എത്തിയത് കീറണ്‍ പൊള്ളാര്‍ഡ് ആയിരുന്നു. പഞ്ചാബ് ബാറ്റിംഗ് കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ അത്ര പന്തിയല്ലായിരുന്നു. ലോകേഷ് രാഹുലിന്റെ ശതകത്തിന്റെ ബലത്തില്‍ 197/4 എന്ന സ്കോര്‍ നേടുകയായിരുന്നു.

ബാറ്റിംഗിനിറങ്ങി കീറണ്‍ പൊള്ളാര്‍ഡ് ഇറങ്ങുന്നത് വരെ മുംബൈയുടെ ഇന്നിംഗ്സിനു ഒരു താളം തന്നെ ഇല്ലായിരുന്നു. വലിയ വിജയത്തിലേക്ക് പഞ്ചാബ് നീങ്ങുമെന്ന് കരുതിയ നിമിഷത്തിലാണ് പൊള്ളാര്‍ഡ് തന്റെ പോരാട്ടം ആരംഭിക്കുന്നത്. പേര് കേട്ട ബാറ്റിംഗ് നിര കൈവിട്ടപ്പോളും മറ്റൊരു വിന്‍ഡീസ് താരമാണ് പൊള്ളാര്‍ഡിനു കൂട്ടായി നിന്നത്.

സ്വയം ഉത്തരവാദിത്വം ഏറ്റെടുത്താണ് പൊള്ളാര്‍ഡ് തനിക്ക് ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കിയത്. ആദ്യ മത്സരങ്ങളില്‍ ബാറ്റ് കൊണ്ട് മന്ത്രജാലം കാണിക്കാന്‍ പറ്റാതെ വന്നപ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്സിനെതിരെ മികച്ച പ്രകടനം ബാറ്റ് കൊണ്ടു താരം പുറത്തെടുത്തിരുന്നു. ഇന്ന് തന്റെ ഐപിഎലിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് നേടിയത്. 31 പന്തില്‍ നിന്നാണ് ഈ വിന്‍ഡീസ് താരം 83 റണ്‍സ് നേടിയത്.

Exit mobile version