Simarjeetsingh

രാജസ്ഥാനെ വരിഞ്ഞുകെട്ട് സിമര്‍ജീത് സിംഗ്, പരാഗിന് 47, രാജസ്ഥാന് 141 റൺസ്

ഐപിഎലില്‍ പ്ലേ ഓഫ് സ്വപ്നങ്ങളുമായി ഇറങ്ങിയ രാജസ്ഥാന് ചെന്നൈയ്ക്കെതിരെ നേടാനായത് 141 റൺസ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഓപ്പണര്‍മാര്‍ 43 റൺസ് നേടിയെങ്കിലും മത്സരത്തിൽ ചെന്നൈ ബൗളിംഗിനുമേൽ ആധിപത്യം ഉറപ്പിക്കുവാന്‍ അവര്‍ക്കായില്ല. 21 പന്തിൽ 24 റൺസ് നേടിയ യശസ്വി ജൈസ്വാളിനെ പുറത്താക്കി സിമര്‍ജീത് സിംഗ് ചെന്നൈയ്ക്ക് ആദ്യ വിക്കറ്റ് നേടിക്കൊടുത്തപ്പോള്‍ തന്റെ അടുത്ത ഓവറിൽ സിമര്‍ജീത് സിംഗ് ജോസ് ബട്‍ലറെ മടക്കിയയ്ച്ചു.

21 റൺസ് നേടുവാന്‍ ജോസ് 25 പന്താണ് നേടിയത്. സഞ്ജുവും റിയാന്‍ പരാഗും 42 റൺസ് മൂന്നാം വിക്കറ്റിൽ നേടിയപ്പോള്‍ സ്ട്രൈക്ക് റേറ്റ് ഉയര്‍ത്തുവാന്‍ പാടുപെട്ട സഞ്ജുവിനെയും സിമര്‍ജീത് സിംഗ് പുറത്താക്കി. 19 പന്തിൽ നിന്ന് 15 റൺസ് മാത്രമാണ് സഞ്ജു നേടിയത്.

നാലാം വിക്കറ്റിൽ റിയാന്‍ പരാഗിന് കൂട്ടായി ധ്രുവ് ജുറേൽ ക്രീസിലെത്തിയ ശേഷമാണ് വീണ്ടും രാജസ്ഥാന്‍ റൺ റേറ്റ് ഉയര്‍ത്തിയത്. ഈ കൂട്ടുകെട്ട് 29 പന്തിൽ 40 റൺസ് നേടിയെങ്കിലും അവസാന ഓവറിലെ ആദ്യ പന്തിൽ ധ്രുവ് ജുറേൽ  പുറത്തായതോടെ കൂട്ടുകെട്ട് തകര്‍ന്നു.  ധ്രുവ് ജുറേൽ 18 പന്തിൽ 28 റൺസുമാണ് നേടിയത്.

ജുറേലിനെ പുറത്താക്കി അടുത്ത പന്തിൽ ദേശ്പാണ്ടേ ശുഭം ദുബേയെയും പുറത്താക്കി. 35 പന്തിൽ 47 റൺസ് നേടി റിയാന്‍ പരാഗ് പുറത്താകാതെ നിന്നപ്പോള്‍ രാജസ്ഥാന്‍ 141/5 എന്ന സ്കോറാണ് നേടിയത്.

Exit mobile version