രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന് ലക്നൗ, ഡൽഹിയ്ക്കെതിരെ തകര്‍പ്പന്‍ വിജയം ഒരുക്കിയത് മൊഹ്സിന്‍ ഖാന്‍

Sports Correspondent

Rishabhpant
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്ന് ഡൽഹി ക്യാപിറ്റൽസിനെതിരെ ആവേശകരമായ വിജയം നേടി ലക്നൗ സൂപ്പര്‍ ജയന്റ്സ്. ആദ്യം ബാറ്റ് ചെയ്ത ലക്നൗ 195/3 എന്ന സ്കോര്‍ നേടിയപ്പോള്‍ ഡൽഹിയെ 189 റൺസിലൊതുക്കി 6 റൺസിന്റെ വിജയം ആണ് ടീം നേടിയത്. അവസാന ഓവറിൽ 21 റൺസ് വേണ്ടപ്പോള്‍ ഓവറിലെ ആദ്യ പന്ത് കുൽദീപ് സിക്സര്‍ പറത്തിയെങ്കിലും പിന്നീട് അക്സര്‍ പട്ടേലിന് അത് അവസാന പന്തിൽ മാത്രം ആവര്‍ത്തിക്കുവാന്‍ സാധിച്ചതാണ് ഡൽഹിയ്ക്ക് തിരിച്ചടിയായത്.

Mohsinkhan

മൊഹ്സിന്‍ ഖാന്‍ തന്റെ 4 ഓവറിൽ വെറും 16 റൺസ് മാത്രം വിട്ട് നൽകി നാല് വിക്കറ്റ് നേടിയാണ് മത്സരത്തിൽ ഡൽഹിയുടെ ചേസിംഗിന്റെ താളം തെറ്റിച്ചത്.

ഓപ്പണര്‍മാരായ പൃഥ്വി ഷായെയും ഡേവിഡ് വാര്‍ണറെയും തുടക്കത്തിൽ തന്നെ നഷ്ടമായ ഡൽഹിയെ മൂന്നാം വിക്കറ്റിൽ മിച്ചൽ മാര്‍ഷും ഋഷഭ് പന്തും ചേര്‍ന്ന് 60 റൺസ് നേടി മുന്നോട്ട് നയിക്കുകയായിരുന്നു.

20 പന്തിൽ 37 റൺസ് നേടിയ മാര്‍ഷിനെ കൃഷ്ണപ്പ ഗൗതം പുറത്താക്കിയപ്പോള്‍ പന്ത് തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശി. 10 ഓവര്‍ എത്തിയപ്പോള്‍ 94 റൺസാണ് 4 വിക്കറ്റ് നഷ്ടത്തിൽ ഡൽഹി നേടിയത്. അവസാന പത്തോവറിൽ ജയത്തിനായി ടീം 102 റൺസായിരുന്നു നേടേണ്ടിയിരുന്നത്.

30 പന്തിൽ 44 റൺസ് നേടിയ ഋഷഭ് പന്ത് 13ാം ഓവറിന്റെ അവസാനം പുറത്താകുമ്പോള്‍ ‍ഡൽഹി ഇനിയും 76 റൺസ് നേടണമായിരുന്നു. 35 റൺസ് നേടിയ റോവ്മന്‍ പവലിനെയും അതേ ഓവറിൽ തന്നെ ശര്‍ദ്ധുൽ താക്കൂറിനെയും മൊഹ്സിന്‍ ഖാന്‍ പുറത്താക്കിയപ്പോള്‍ ഡൽഹിയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു.

അക്സര്‍ പട്ടേല്‍ അവസാന ഓവറുകളിൽ പൊരുതി നോക്കിയപ്പോള്‍ ലക്ഷ്യം 6 പന്തിൽ 21 റൺസായി ചുരുങ്ങിയിരുന്നു. ദുഷ്മന്ത ചമീര എറിഞ്ഞ ഓവറിൽ അക്സറും കുൽദീപും ചേര്‍ന്ന് 15 റൺസ് നേടിയപ്പോള്‍ 12 പന്തിൽ 36 റൺസെന്നതിൽ നിന്ന് അവസാന ഓവറിൽ 21 എന്ന നിലയിലേക്ക് മത്സരം മാറി.

സ്റ്റോയിനിസ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ കുൽദീപ് സിക്സര്‍ നേടിയതോടെ സമ്മര്‍ദ്ദം ലക്നൗവിലേക്ക് വന്നു. എന്നാൽ അടുത്ത രണ്ട് പന്തിൽ രണ്ട് റൺസ് മാത്രം പിറന്നപ്പോള്‍ അവസാന മൂന്ന് പന്തിൽ 12 റൺസായി ലക്ഷ്യം മാറി.

എന്നാൽ അടുത്ത രണ്ട് പന്തിൽ വലിയ ഷോട്ട് നേടാനാകാതെ അക്സര്‍ സിംഗിള്‍ വേണ്ടെന്ന് വെച്ചപ്പോള്‍ അവസാന പന്തിൽ സിക്സര്‍ താരം നേടിയെങ്കിലും 6 റൺസ് വിജയം ലക്നൗ സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ രണ്ടാം സ്ഥാനത്തേക്ക് ഉയരുവാന്‍ ലക്നൗവിന് സാധിച്ചു.

അക്സര്‍ പട്ടേൽ 24 പന്തിൽ 42 റൺസും കുല്‍ദീപ് 8 പന്തിൽ 16 റൺസും നേടിയെങ്കിലും ജയത്തിലേക്ക് ടീമിനെ നയിക്കുവാന്‍ ഇരുവര്‍ക്കും സാധിച്ചില്ല.