Site icon Fanport

വെസ്റ്റ് ഇൻഡീസിനെതിരെ പൊരുതി ജയിച്ച് ഇന്ത്യ

വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 9 വിക്കറ്റ് നഷ്ടത്തിൽ 95 റൺസ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 17.2 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണാനായി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ശിഖർ ധവാനെ നഷ്ടമായി. 1 റൺസെടുത്ത ധവാനെ കോട്രെൽ പുറത്താക്കി. പിന്നീട് ക്യാപ്റ്റൻ കൊഹ്ലിയും(19) രോഹിത്ത് ശർമ്മയും (24) ഇന്ത്യയ്ക്ക് കരുത്ത് പകർന്നു. രോഹിത്ത് ശർമ്മക്ക് പകരക്കാരനായി വന്ന പന്ത് റൺസ് ഒന്നുമെടുക്കാതെ പുറത്തായി. പിന്നിട് വന്ന മനീഷ് പാണ്ഡേയുമൊന്നിച്ച് (19) കൊഹ്ലി ഇന്ത്യൻ ഇന്നിംഗ്സ് പടുത്തുയർത്തി. കൊഹ്ലി പുറത്തായതിന് ശേഷം കൃണാൽ പാണ്ഡ്യയും (12) ജഡേജയും (10*) പൊരുതി. വാഷിംഗ്‌ടൺ സുന്ദർ 8 റൺസെടുത്ത് ജഡേജക്ക് പിന്തുണ നൽകി.

വെസ്റ്റ് ഇൻഡീസിന് വേണ്ടി കോട്രെൽ, നരൈൻ , പോൾ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

വെസ്റ്റ് ഇൻഡീസ് നിരയിൽ കിരോൺ പൊള്ളാർഡ് ആണ് പൊരുതി നിന്നത്. 49 റൺസ് എടുത്ത് വെസ്റ്റ് ഇൻഡീസിനെ പിടിച്ച് നിർത്തിയത് പൊള്ളാർഡ് ആണ്. വിക്കറ്റ്കീപ്പർ നിക്കോളാസ് പൂരൻ 20 റൺസുമെടുത്തു. ആദ്യ ഓവറിൽ തന്നെ കാംബെല്ലിനെ വാഷിംഗ്ടൺ സുന്ദർ പുറത്താക്കി.

4 ഓവറിൽ 17 റൺസ് വിട്ട് കൊടുത്ത് 3 വിക്കറ്റ് വീഴ്ത്തിയ നവ്ദീപ് സൈനിയുടെ മികച്ച ബൗളിംഗാണ് ഇന്ത്യക്ക് തുണയായത്. ഭുവനേശ്വർ കുമാർ 19 റൺസ് വിട്ട് നൽകി രണ്ട് വിക്കറ്റും വീഴ്ത്തി. ഖലീൽ അഹമ്മദ്,കൃണാൽ പാണ്ഡ്യ, ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Exit mobile version