Site icon Fanport

മോശം പിച്ച് , ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് നിർത്തിവെക്കാൻ സാധ്യത

പിച്ചിന്റെ മോശം അവസ്ഥ കാരണം ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റ് നിർത്തി വെക്കാൻ സാധ്യത. പിച്ചിന്റെ അപകടാവസ്ഥയെ തുടർന്നാണ് ഇന്നത്തെ മത്സരം നേരത്തെ നിർത്തിവെക്കാൻ അംപയര്‍മാർ തീരുമാനിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ എൽഗറിന്റെ ഹെൽമെറ്റിൽ പന്ത് തട്ടിയതോടെയാണ് മത്സരം നിർത്തിവെക്കാൻ അംപയര്‍മാർ തീരുമാനിച്ചത്. മത്സരത്തിൽ പലതവണ പന്ത് അനാവശ്യമായി ബൗൺസ് ചെയ്ത് കളിക്കാരുടെ ദേഹത്ത് കൊണ്ടിരുന്നു.മൂന്നാം ദിവസം നേരത്തെ മത്സരം നിർത്തിവെക്കുമ്പോൾ ദക്ഷിണാഫ്രിക്ക 1 വിക്കറ്റ് നഷ്ടത്തിൽ 17 റൺസ് എടുത്തിട്ടുണ്ട്. രണ്ടു ദിവസം ശേഷിക്കെ ദക്ഷിണാഫ്രിക്കക്ക് ജയിക്കാൻ  224 റൺസ് കൂടി വേണം.

നേരത്തെ 1 വിക്കറ്റിന് 49 റൺസ് എന്ന നിലക്ക് ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ വിരാട് കോഹ്‌ലിയുടെയും രഹാനെയുടെയും മികച്ച ബാറ്റിങ്ങിന്റെ പിൻബലത്തിൽ 247 റൺസിന്‌ ഓൾ ഔട്ട് ആവുകയായിരുന്നു. വിരാട് കോഹ്‌ലി 41 റൺസും രഹാനെ 48 റൺസ് എടുത്തും പുറത്തായി. വാലറ്റത്ത് ഭുവനേശ്വർ കുമാറും മുഹമ്മദ് ഷമിയും ചേർന്ന് നടത്തിയ മികച്ച പ്രകടനാമാണ്  ഇന്ത്യക്ക് മത്സരത്തിൽ 240 റൺസിന്റെ ലീഡ് നേടി കൊടുത്തത്. ഭുവനേശ്വർ കുമാർ 33 റൺസ് എടുത്തു പുറത്തായപ്പോൾ ഷമി 27 റൺസ് എടുത്തു പുറത്തുപോയി. ദക്ഷിണാഫ്രിക്കൻ നിരയിൽ ഫിലാൻഡർ, റബാഡ, മോർക്കൽ എന്നിവർ 3 വിക്കറ്റ് വീതം വീഴ്ത്തി.

തുടർന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് തുടക്കത്തിൽ തന്നെ ഷമി പ്രഹരമേല്പിച്ചു. മര്‍ക്രത്തിന്റെ വിക്കറ്റാണ് ഷമി വീഴ്ത്തിയത്. മത്സരം തുടരുമോ ഇല്ലയോ എന്നത് നാലാം ദിവസം രാവിലെ മാത്രമേ വ്യക്തമാവു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version