Picsart 23 12 17 17 58 22 957

അനായാസം ഇന്ത്യ, 17 ഓവറിലേക്ക് വിജയം പൂർത്തിയാക്കി

ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തിൽ അനായാസ വിജയം നേടി. 117 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ വെറും 17 ഓവറിലേക്ക് ലക്ഷ്യം കണ്ടു. സായ് സുദർശന്റെയും ശ്രേയസ് അയ്യറിന്റെയും അർധ സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ വിജയം നേടിയത്‌. 43 പന്തിൽ നിന്ന് 55 റൺസ് എടുത്ത് സായ് സുദർശൻ പുറത്താകാതെ നിന്നു. 9 ഫോർ താരം നേടി.

ശ്രേയസ് അയ്യർ 45 പന്തിൽ നിന്ന് 52 റൺ എടുത്ത് പുറത്തായി. 5 റൺസ് എടുത്ത റുതുരാജിന്റെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ അര്‍ഷ്ദീപും അവേശ് ഖാനും കൂടി ദക്ഷിണാഫ്രിക്കയെ വട്ടം ചുറ്റിച്ചപ്പോള്‍ ടീം 27.3 ഓവറിൽ 116 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 28 റൺസ് നേടിയ ടോണി ഡി സോര്‍സിയാണ് ടോപ് ഓര്‍ഡറിൽ മികച്ചതെങ്കില്‍ 33 റൺസുമായി ആന്‍ഡിലേ ഫെഹ്ലുക്വായോ ദക്ഷിണാഫ്രിക്കയെ വന്‍ നാണക്കേടിൽ നിന്ന് കരകയറ്റി.

ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് അഞ്ചും അവേശ് ഖാന്‍ 4 വിക്കറ്റും നേടി. മൂന്ന് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ പൂജ്യത്തിന് പുറത്താകുകയായിരുന്നു. രണ്ടാം ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടമായ ശേഷം സോര്‍സിയുടെ മികവിൽ ദക്ഷിണാഫ്രിക്ക മുന്നോട്ട് പോയെങ്കിലും താരത്തെയും പുറത്താക്കി അര്‍ഷ്ദീപ് ആതിഥേയരെ പ്രതിരോധത്തിലാക്കി.

പിന്നീട് അവേശ് ഖാന്‍ വിക്കറ്റ് വേട്ട ആരംഭിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക 58/7 എന്ന നിലയിലേക്ക് വീണു. പിന്നീട് ആന്‍ഡിലേ ഫെഹ്ലുക്വായോയുടെ ഒറ്റയാള്‍ പോരാട്ടം ആണ് ദക്ഷിണാഫ്രിക്കയെ നൂറ് കടക്കുവാന്‍ സഹായിച്ചത്. വാലറ്റത്തെ കൂട്ടുപിടിച്ച് താരം ടീമിനെ മുന്നോട്ട് നയിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍ ആകുവാന്‍ അദ്ദേഹത്തിന് സാധിച്ചു.

33 റൺസ് നേടിയ താരത്തെ പുറത്താക്കി അര്‍ഷ്ദീപ് തന്റെ അഞ്ചാം വിക്കറ്റ് നേടി.  കുല്‍ദീപിനാണ് അവസാന വിക്കറ്റ് ലഭിച്ചത്. തബ്രൈസ് ഷംസി 11 റൺസുമായി പുറത്താകാതെ നിന്നു.

Exit mobile version