
കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരുടെ സംഹാര താണ്ഡവം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 375 റണ്‍സ് നേടുകയായിരുന്നു. ഇന്ത്യയുടെ നായകനും ഉപനായകനും ശതകങ്ങള്‍ നേടിയ മത്സരത്തില്‍ ഇന്ത്യ 400നടുത്ത് സ്കോര്‍ നേടുമെന്ന് ഒരു ഘട്ടത്തില്‍ പ്രതീക്ഷ നല്‍കിയെങ്കിലും ആഞ്ചലോ മാത്യൂസിന്റെ ഓവറില്‍ രണ്ട് ഇന്ത്യന്‍ വിക്കറ്റുകള്‍ വീണത് ഇന്ത്യയുടെ റണ്‍ നിരക്കിനെ ബാധിച്ചു. ലസിത് മലിംഗ തന്റെ 300ാം ഏകദിന വിക്കറ്റ് വീഴ്ത്തിയതാണ് മത്സരത്തില്‍ ശ്രീലങ്കയുടെ നിമിഷം എന്ന് പറയാവുന്നത്.

മൂന്ന് മാറ്റങ്ങളോടു കൂടിയാണ് ഇന്ത്യയും ശ്രീലങ്കയും നാലാം ഏകദിനത്തിനിറങ്ങിയത്. ടോസ് നേടിയ വിരാട് കോഹ്ലി ബാറ്റിംഗ് തിരഞ്ഞെടുത്തു.
ശര്‍ദ്ധുല്‍ താക്കൂറിനു അരങ്ങേറ്റം, മൂന്ന് മാറ്റങ്ങളുമായി ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും
രണ്ടാം ഓവറില്‍ ഇന്ത്യയ്ക്ക് ശിഖര്‍ ധവാനെ(4) നഷ്ടമായി. വിശ്വ ഫെര്‍ണാണ്ടോയാണ് ഇന്ത്യന്‍ ഓപ്പണറുടെ വിക്കറ്റ് സ്വന്തമാക്കിയത്. പിന്നീട് കണ്ടത് ഇന്ത്യന്‍ ബാറ്റ്സ്മാന്മാരുടെ സംഹാരതാണ്ഡവം തന്നെയായിരുന്നു. വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും ശ്രീലങ്കന്‍ ബൗളര്‍മാരെ തച്ചു തകര്‍ത്തപ്പോള്‍ ഇന്ത്യ 400 കടക്കുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍ മത്സരഗതിയ്ക്ക് വിപരീതമായി കോഹ്ലിയുടെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമാവുകയായിരുന്നു. ഏകദിനത്തിലെ തന്റെ 300ാം വിക്കറ്റായി കോഹ്ലിയെ വീഴ്ത്തി മലിംഗ് ആ നേട്ടം ആഘോഷിച്ചു. 96 പന്തില്‍ 17 ബൗണ്ടറിയും 2 സിക്സും അടക്കം 131 റണ്‍സാണ് കോഹ്ലി നേടിയത്. 219 റണ്‍സാണ് ഇരുവരും രണ്ടാം വിക്കറ്റില്‍ നേടിയത്.
ഏറെ വൈകാതെ തുടരെയുള്ള പന്തുകളില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും(19), രോഹിത് ശര്‍മ്മയും(104) പുറത്തായത് ഇന്ത്യയുടെ റണ്‍റേറ്റിനെ ബാധിച്ചു. ആഞ്ചലോ മാത്യൂസാണ് നിര്‍ണ്ണായകമായ വിക്കറ്റുകള്‍ ലങ്കയ്ക്കായി വീഴ്ത്തിയത്. ലോകേഷ് രാഹുലിനെ പുറത്താക്കി ധനന്‍ജയ മത്സരത്തിലെ തന്റെ ആദ്യ വിക്കറ്റ് വീഴ്ത്തി. 225/1 എന്ന നിലയില്‍ നിന്ന് 274/5 എന്ന നിലയിലേക്ക് ഇന്ത്യയെ പിടിച്ചു നിര്‍ത്താന്‍ ശ്രീലങ്കയ്ക്കായി.
ടീമിലേക്ക് മടങ്ങിയെത്തിയ മനീഷ് പാണ്ഡേ(50*) – ധോണി(49*) കൂട്ടുകെട്ട് നേടിയ 101 റണ്‍സ് കൂട്ടുകെട്ടിന്റെ പിന്‍ബലത്തില്‍ ഇന്ത്യ 50 ഓവറില്‍ 375 റണ്‍സ് നേടുകയായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial