
കൊല്ക്കത്തയിലെതിനു വിപരീതമായി നാഗ്പൂരില്‍ സ്പിന്നര്‍മാര്‍ക്ക് മേല്‍ക്കൈ. ഏഴ് വിക്കറ്റുകള്‍ സ്പിന്നര്‍മാര്‍ കൊയ്തപ്പോള്‍ ശ്രീലങ്കയുടെ ആദ്യ ഇന്നിംഗ്സ് ആദ്യ ദിവസം തന്നെ അവസാനിക്കുകയായിരുന്നു. ദിമുത് കരുണാരത്നേയും ദിനേശ് ചന്ദിമലും അര്‍ദ്ധ ശതകങ്ങളുമായി പൊരുതി നോക്കിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ 79.1 ഓവറില്‍ ശ്രീലങ്കയെ പുറത്താക്കി. ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സ് നേടിയിട്ടുണ്ട്. 7 റണ്‍സ് നേടിയ ലോകേഷ് രാഹുല്‍ ലഹിരു ഗമാഗേയ്ക്ക് വിക്കറ്റ് നല്കി മടങ്ങി. മുരളി വിജയ്(2*), ചേതേശ്വര്‍ പുജാര(2*) എന്നിവരാണ് ക്രീസില്‍. നേരത്തെ ടോസ് നേടിയ ലങ്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ അതേ ടീമുമായി സന്ദര്‍ശകര്‍ ഇറങ്ങിയപ്പോള്‍ മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. ഭുവനേശ്വര്‍, മുഹമ്മദ് ഷമി, ശിഖര്‍ ധവാന് എന്നിവര്‍ക്ക് പകരം യഥാക്രമം രോഹിത്, ഇഷാന്ത്, മുരളി വിജയ് എന്നിവര്‍ ടീമിലെത്തി.
ദിനേശ് ചന്ദിമല്‍ ആണ് ശ്രീലങ്കന്‍ നിരയിലെ ടോപ് സ്കോറര്‍. 57 റണ്‍സ് നേടി ശ്രീലങ്കന്‍ നായകനെ അശ്വിന് വിക്കറ്റിനു മുന്നില്‍ കുടുക്കി. 51 റണ്‍സ് നേടിയ ദിമുത് കരുണാരത്നേ ഇഷാന്തിനു വിക്കറ്റ് നല്കി മടങ്ങി. അശ്വിന് 4 വിക്കറ്റ് നേടിയപ്പോള്‍ ജഡേജ, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial