തിരുവനന്തപുരം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന നിർണ്ണായകമായ അഞ്ചാം ടി20 മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ 271 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഈ റെക്കോർഡ് സ്കോർ സ്വന്തമാക്കിയത്.

വെടിക്കെട്ട് സെഞ്ച്വറി നേടിയ ഇഷാൻ കിഷന്റെ പ്രകടനമാണ് ഇന്ത്യൻ ഇന്നിംഗ്സിന്റെ നട്ടെല്ല്. വെറും 43 പന്തിൽ നിന്ന് 10 സിക്സറുകളും ആറ് ഫോറുകളും അടക്കം 103 റൺസാണ് കിഷൻ അടിച്ചുകൂട്ടിയത്. 239.53 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റിലായിരുന്നു കിഷന്റെ ബാറ്റിംഗ്.
ഇന്ത്യയുടെ തുടക്കം തന്നെ ആക്രമിച്ച് കൊണ്ടായിരുന്നു. ഓപ്പണർ അഭിഷേക് ശർമ്മ 16 പന്തിൽ 30 റൺസെടുത്ത് പുറത്തായി. മലയാളി താരം സഞ്ജു സാംസണ് സ്വന്തം മണ്ണിൽ തിളങ്ങാനായില്ല. ആറ് റൺസെടുത്ത സഞ്ജുവിനെ ലോക്കി ഫെർഗൂസൺ പുറത്താക്കി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഇഷാൻ കിഷനും ക്യാപ്റ്റൻ സൂര്യകുമാർ യാദവും ചേർന്ന് കിവി ബൗളർമാരെ നിലംപരിശാക്കി. വെറും 57 പന്തിൽ നിന്ന് 137 റൺസാണ് ഈ സഖ്യം കൂട്ടിച്ചേർത്തത്. സൂര്യകുമാർ 30 പന്തിൽ 63 റൺസ് നേടി പുറത്തായി. പിന്നീട് വന്ന ഹാർദിക് പാണ്ഡ്യയും (17 പന്തിൽ 42) തകർത്തടിച്ചതോടെ ഇന്ത്യൻ സ്കോർ 250 കടന്നു. അവസാന ഓവറുകളിൽ റിങ്കു സിംഗും ശിവം ദുബെയും ചേർന്ന് സ്കോർ 271-ൽ എത്തിച്ചു.