Site icon Fanport

മോര്‍ഗന്‍ നയിച്ചു ഇംഗ്ലണ്ട് ജയിച്ചു, ദാവീദ് മലനും അര്‍ദ്ധ ശതകം

പാക്കിസ്ഥാന്‍ നല്‍കിയ 196 റണ്‍സ് വിജയ ലക്ഷ്യം നിഷ്പ്രയാസം മറികടന്ന് ഇംഗ്ലണ്ട്. ഇംഗ്ലണ്ട് ഓപ്പര്‍മാര്‍ ആദ്യ വിക്കറ്റില്‍ 66 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷം ഷദബ് ഖാന്‍ തന്റെ ഓവറിലെ തുടരെയുള്ള പന്തുകളില്‍ ജോണി ബൈര്‍സ്റ്റോയെയും ടോം ബാന്റണെയും പുറത്താക്കിയപ്പോള്‍ ഇംഗ്ലണ്ട് 66/0 എന്ന നിലയില്‍ നിന്ന് 66/2 എന്ന നിലയിലേക്ക് വീണു.

എന്നാല്‍ പിന്നീട് ഇംഗ്ലണ്ടില്‍ മത്സരത്തില്‍ തിരിഞ്ഞു നോക്കേണ്ട അവസ്ഥയുണ്ടായിട്ടില്ല. 16.5 ഓവറില്‍ ഓയിന്‍ മോര്‍ഗന്‍ പുറത്താകുമ്പോള്‍ ഇംഗ്ലണ്ടിന് ലക്ഷ്യം 19 പന്തില്‍ 18 റണ്‍സ് അകലെയായിരുന്നു. 33 പന്തില്‍ നിന്ന് 6 ഫോറും നാല് സിക്സും സഹിതമായിരുന്നു മോര്‍ഗന്റെ ഇന്നിംഗ്സ്.

തൊട്ടടുത്ത ഓവറില്‍ മോയിന്‍ അലിയെ പുറത്താക്കി ഷദബ് ഖാന്‍ തന്റെ മൂന്നാമത്തെ വിക്കറ്റ് നേടിയെങ്കിലും ദാവീദ് മലന്‍ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി 5 പന്ത് അവശേഷിക്കെ ഇംഗ്ലണ്ടിനെ 5 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു.

ദാവീദ് മലന്‍ 36 പന്തില്‍ നിന്ന് 54 റണ്‍സ് നേടി പുറത്താകാതെ നിന്നു. പാക്കിസ്ഥാന്‍ നിരയില്‍ ഷദബ് ഖാന്റെ മൂന്ന് വിക്കറ്റുകള്‍ക്ക് പുറമെ ഹാരിസ് റൗഫിന് രണ്ട് വിക്കറ്റ് ലഭിച്ചു. ജയത്തോടെ പരമ്പരയില്‍ 1-0 ന് ഇംഗ്ലണ്ട് മുന്നിലെത്തി.

Exit mobile version