
ഇന്ത്യയുടെ യുവ സ്പിന്നര്‍മാരായ യൂസുവേന്ദ്ര ചഹാലും കുല്‍ദീപ് യാദവും ഏറെ കാലമായി ബാറ്റ്സ്മാന്മാരെ വെള്ളം കുടിപ്പിക്കുകയാണ്. ഏകദിന-ടി20 ഫോര്‍മാറ്റില്‍ ഏറെ നാളായി ടീമിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്ന ചഹാലിനൊപ്പം ഇപ്പോള്‍ കുല്‍ദീപ് യാദവാണ് കൂട്ടായി എത്തിയിരിക്കുന്നത്. ഇരുവരും തങ്ങളുടെ മികവാര്‍ന്ന പ്രകടനം കൊണ്ട് ടീമിലെ മുതിര്‍ന്ന സ്പിന്നര്‍മാരായ അശ്വിന്-ജഡേജ കൂട്ടുകെട്ടിന്റെ സ്ഥാനമാണ് തട്ടിയെടുത്തിരിക്കുന്നത്. അശ്വിനും ജഡേജയും ടെസ്റ്റിലെ സ്ഥിരം സാന്നിധ്യമാണെങ്കിലും പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇരുവര്‍ക്കും ഇനിയൊരു മടങ്ങി വരവിനു കാത്തിരിക്കേണ്ടി വരുമെന്നാണ് യുവ സ്പിന്നര്‍മാരുടെ പ്രകടനം സാക്ഷ്യപ്പെടുത്തുന്നത്.
എന്നാല്‍ തങ്ങളെ ഈ സ്പിന്‍ ഇതിഹാസങ്ങളുമായി താരതമ്യം ചെയ്യരുതെന്നാണ് ചഹാല്‍ ആവശ്യപ്പെട്ടത്. ഞങ്ങള്‍ നാലോ അഞ്ചോ സീരീസുകളെ ആയിട്ടുള്ള കളിക്കുവാന്‍ തുടങ്ങിയിട്ട്. ഇവര്‍ രണ്ട് പേരും സ്പിന്‍ ഇതിഹാസങ്ങളാണ്. ഒട്ടേറെ വര്‍ഷങ്ങളായി ഇന്ത്യയ്ക്കായി തങ്ങളുടെ മികവ് പുറത്തെടുക്കുന്ന താരങ്ങള്‍. അവര്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും സഞ്ചരിച്ച് തങ്ങളുടെ കഴിവ് തെളിയിച്ചവരാണ്. ഞങ്ങളാകട്ടെ ശ്രീലങ്കയില്‍ മാത്രമാണ് ഇതുവരെ കളിച്ചിട്ടുള്ളത്.
ഭയപ്പെടാതെ പന്തെറിയാനാണ് നായകന് രോഹിത് ശര്‍മ്മ ആവശ്യപ്പെട്ടത്. അതിനാല്‍ തന്നെ മികച്ച രീതിയില്‍ പന്തെറിയാന്‍ സാധിച്ചുവെന്നും ചഹാല്‍ പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial