Site icon Fanport

ഡി കോക്കിന്റെ തകര്‍പ്പന്‍ ശതകത്തിന്റെ ബലത്തിൽ 322 റൺസുമായി ദക്ഷിണാഫ്രിക്ക, രണ്ടാം ഇന്നിംഗ്സിൽ വെസ്റ്റിന്‍ഡീസിന്റെ 4 വിക്കറ്റ് നഷ്ടം

സെയിന്റ് ലൂസിയയിൽ വലിയ തോല്‍വിയിലേക്ക് നീങ്ങി വെസ്റ്റിന്‍ഡീസ്. ആദ്യ ഇന്നിംഗ്സിൽ 97 റൺസിന് പുറത്തായ ടീം രണ്ടാം ഇന്നിംഗ്സിൽ 82/4 എന്ന നിലയിലാണ്. നേരത്തെ ദക്ഷിണാഫ്രിക്ക തങ്ങളുടെ ഒന്നാം ഇന്നിംഗ്സിൽ 322 റൺസ് നേടിയിരുന്നു. 225 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ടീം നേടിയത്.

ക്വിന്റൺ ഡി കോക്ക് പുറത്താകാതെ നിന്ന് നേടിയ 141 റൺസിന്റെ ബലത്തിലാണ് ദക്ഷിണാഫ്രിക്കയുടെ ഈ സ്കോര്‍. വിന്‍ഡീസ് ബൗളര്‍മാരിൽ ജേസൺ ഹോള്‍ഡര്‍ നാലും ജെയ്ഡന്‍ സീൽസ് മൂന്നും വിക്കറ്റ് നേടി. കെമര്‍ റോച്ച് രണ്ടും വിക്കറ്റ് നേടി.

വെസ്റ്റിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്സും ആദ്യ ഇന്നിംഗ്സിന് സമാനമായി തകര്‍ച്ചയോടെയാണ് തുടങ്ങിയത്. 51/4 എന്ന നിലയിലേക്ക് വീണ ടീമിനെ റോഷ്ടൺ ചേസും ജെര്‍മൈന്‍ ബ്ലാക്ക്വുഡും അ‍‍ഞ്ചാം വിക്കറ്റിൽ 31 റൺസ് നേടി മുന്നോട്ട് നയിക്കുകയായിരുന്നു.

ചേസ് 21 റൺസും ബ്ലാക്ക്വുഡ് 10 റൺസുമാണ് നേടിയിട്ടുള്ളത്. വിന്‍ഡസിന് ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുക എന്ന ശ്രമകരമായ ദൗത്യമാണ് മുന്നിലുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കായി ആന്‍റിച്ച് നോര്‍ക്കിയയും കാഗിസോ റബാഡയും രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version