
ക്രൈസ്റ്റ്ചര്‍ച്ച് ഏകദിനത്തില്‍ ന്യൂസിലാണ്ടിന്റെ സര്‍വ്വാധിപത്യം. മത്സരം 204 റണ്‍സിനു ജയിച്ചതോടെ പരമ്പര ന്യൂസിലാണ്ട് സ്വന്തമാക്കുകയായിരുന്നു. ന്യൂസിലാണ്ട് ബാറ്റിംഗ് നിരയില്‍ മൂന്ന് താരങ്ങള്‍ അര്‍ദ്ധ ശതകം നേടിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 50 ഓവറില്‍ 325 റണ്‍സ് നേടുകയായിരുന്നു. ജോര്‍ജ്ജ് വര്‍ക്കര്‍, റോസ് ടെയിലര്‍, ഹെന്റി നിക്കോളസ് എന്നിവര്‍ അര്‍ദ്ധ ശതകം നേടിയപ്പോള്‍ ടോഡ് അസ്ട്ലേ, കോളിന് മുണ്‍റോ എന്നിവരും മികവ് പുലര്‍ത്തി. ആറ് വിക്കറ്റ് നഷ്ടത്തിലാണ് കൂറ്റന്‍ സ്കോര്‍ ന്യൂസിലാണ്ട് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസ് 121 റണ്‍സിനു ഓള്‍ഔട്ട് ആയി. ട്രെന്റ് ബൗള്‍ട്ട് 7 വിക്കറ്റുമായി മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ചു.
നിക്കോളസ്(83*), റോസ് ടെയിലര്‍(57), ജോര്‍ജ്ജ് വര്‍ക്കര്‍(58) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിലൂടെയാണ് ആതിഥേയര്‍ 325 റണ്‍സ് നേടിയത്. ടോഡ് അസ്ടലേയ്ക്ക് തന്റെ അര്‍ദ്ധ ശതകം ഒരു റണ്‍സിനു നഷ്ടമായി. വെസ്റ്റിന്‍ഡീസിനായി ഷെല്‍ഡണ്‍ കോട്രെല്‍ മൂന്നും ജേസണ്‍ ഹോള്‍ഡര്‍ രണ്ടും വിക്കറ്റ് നേടി.
ട്രെന്‍ഡ് ബോള്‍ട്ടിന്റെ മിന്നല്‍ ബൗളിംഗിനു മുന്നില്‍ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ വെസ്റ്റിന്‍ഡീസ് ചീട്ട് കൊട്ടാരം പോലെ തകരുകയായിരുന്നു. 28 ഓവറില്‍ വെസ്റ്റിന്‍ഡീസ് 121 റണ്‍സിനു ഓള്‍ഔട്ട് ആയി. 27 റണ്‍സ് നേടിയ ആഷ്ലി നഴ്സ് ആണ് വെസ്റ്റിന്‍ഡീസിന്റെ ടോപ് സ്കോറര്‍. ട്രെന്റ് ബൗള്‍ട്ട് ഏഴും ലോക്കി ഫെര്ഗൂസണ് മൂന്നും വിക്കറ്റ് വീഴ്ത്തി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial