വിന്നിംഗ് റൺസും സെഞ്ച്വറിയും നേടി കോഹ്‍ലി, പാക്കിസ്ഥാനെതിരെ 6 വിക്കറ്റ് വിജയവുമായി ഇന്ത്യ

ചാമ്പ്യന്‍സ് ട്രോഫിയിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ. വിരാട് കോഹ്‍ലി തന്റെ ശതകം പൂര്‍ത്തിയാക്കി ഇന്ത്യയുടെ 6 വിക്കറ്റ് വിജയം 42.3 ഓവറിൽ നേടുകയായിരുന്നു. പാക്കിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്ത് 241 റൺസ് നേടിയപ്പോള്‍ കോഹ്‍ലി നേടിയ വിന്നിംഗ് ബൗണ്ടറി ഇന്ത്യയുടെ സ്കോര്‍ 244 റൺസിലേക്ക് എത്തിച്ചു.

15 പന്തിൽ 20 റൺസ് നേടിയ രോഹിത്തിനെ ഷഹീന്‍ അഫ്രീദി പുറത്താക്കിയപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിൽ 31 റൺസായിരുന്നു വന്നത്. പിന്നീട് 69 റൺസ് രണ്ടാം വിക്കറ്റിൽ ശുഭ്മന്‍ ഗിൽ – വിരാട് കോഹ്‍ലി കൂട്ടുകെട്ട് നേടിയെങ്കിലും 46 റൺസ് നേടിയ ഗില്ലിനെ അബ്രാര്‍ അഹമ്മദ് പുറത്താക്കി.

മൂന്നാം വിക്കറ്റിൽ ഒത്തുകൂടിയ വിരാട് കോഹ്‍ലിയും ശ്രേയസ്സ് അയ്യരും അനായാസം ബാറ്റ് വീശിയപ്പോള്‍ ഇന്ത്യ 200 കടന്ന് വിജയത്തിനടുത്തേക്കെത്തി ഈ കൂട്ടുകെട്ട് 114 റൺസാണ് മൂന്നാം വിക്കറ്റിൽ നേടിയത്.

വിജയത്തിന് 28 റൺസ് അകലെ നിൽക്കുമ്പോള്‍ 56 റൺസ് നേടിയ ശ്രേയസ്സ് അയ്യരെ ഇന്ത്യയ്ക്ക് നഷ്ടമായി. ഖുഷ്ദിൽ ഷായ്ക്കായിരുന്നു വിക്കറ്റ്.

 

പാക്കിസ്ഥാനെ 241 റൺസിലൊതുക്കി ഇന്ത്യ

ചാമ്പ്യന്‍സ് ട്രോഫിയിലെ തീപാറും പോരാട്ടത്തിൽ  ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച പാക്കിസ്ഥാനെ 241 റൺസിലൊതുക്കി ഇന്ത്യ.  ഒരു ഘട്ടത്തിൽ 151/2 എന്ന നിലയിൽ പാക്കിസ്ഥാന്‍ മികച്ച സ്കോറിലേക്ക് എത്തുമെന്ന് തോന്നിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയപ്പോള്‍ 49.4 ഓവറിൽ പാക്കിസ്ഥാന്‍ ഓള്‍ഔട്ട് ആയി.

41 റൺസ് ഒന്നാം വിക്കറ്റിൽ നേടിയെങ്കിലും അടുത്തടുത്ത ഓവറുകളിൽ ബാബര്‍ അസമും ഇമാം ഉള്‍ ഹക്കും പുറത്താകുകയായിരുന്നു.

47/2 എന്ന നിലയിൽ നിന്ന പാക്കിസ്ഥാനെ സൗദ് ഷക്കീലും മൊഹമ്മദ് റിസ്വാനും ചേര്‍ന്ന് പിന്നീട് നയിക്കുകയായിരുന്നു. 100 റൺസ് കൂട്ടുകെട്ട് പൂര്‍ത്തിയാക്കിയ ഉടനെ മൊഹമ്മദ് റിസ്വാന്‍ ഒരു അവസരം നൽകിയെങ്കിലും ഹര്‍ഷിത് റാണ അത് കൈവിട്ടു.

എന്നാൽ തൊട്ടടുത്ത ഓവറിൽ 46 റൺസ് നേടിയ റിസ്വാനെ അക്സര്‍ ബൗള്‍ഡാക്കി ഈ കൂട്ടുകെട്ട് തകര്‍ത്തു. റിസ്വാന്‍ പുറത്താകുമ്പോള്‍ പാക്കിസ്ഥാന്‍ 151/3 എന്ന നിലയിലായിരുന്നു.

അതേ ഓവറിൽ സൗദ് ഷക്കീലിന്റെ ക്യാച്ച് കുൽദീപ് സിംഗ് കൈവിട്ടുവെങ്കിലും തൊട്ടടുത്ത ഓവറിൽ ഷക്കീലിനെ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കി. അധികം വൈകാതെ തയ്യബ് താഹിറിനെ ജഡേജ പുറത്താക്കിയപ്പോള്‍ പാക്കിസ്ഥാന്റെ അഞ്ചാം വിക്കറ്റ് വീണു.

{“remix_data”:[],”remix_entry_point”:”challenges”,”source_tags”:[“local”],”origin”:”unknown”,”total_draw_time”:0,”total_draw_actions”:0,”layers_used”:0,”brushes_used”:0,”photos_added”:0,”total_editor_actions”:{},”tools_used”:{},”is_sticker”:false,”edited_since_last_sticker_save”:false,”containsFTESticker”:false}
151/2 എന്ന നിലയിൽ നിന്ന് പാക്കിസ്ഥാന്‍ 165/5 എന്ന നിലയിലേക്ക് വീഴുന്നതാണ് മത്സരത്തിൽ കണ്ടത്. സൽമാന്‍ അഗ – ഖുഷ്ദിൽ ഷാ കൂട്ടുകെട്ട് 35 റൺസുമായി പാക്കിസ്ഥാനെ 200 കടത്തിയെങ്കിലും കുൽദീപ് യാദവ് ഈ കൂട്ടുകെട്ട് തകര്‍ത്തു. 19 റൺസായിരുന്നു സൽമാന്‍ നേടിയത്.

അവസാന ഓവറുകളിൽ നിര്‍ണ്ണായക പ്രഹരങ്ങള്‍ ഏല്പിച്ച് ഖുഷ്ദിൽ ഷാ ആണ് പാക്കിസ്ഥാന്റെ സ്കോര്‍ 241 റൺസിലേക്ക് എത്തിച്ചത്. ഖുഷ്ദിൽ ഷാ 38 റൺസ് നേടി അവസാന വിക്കറ്റായി മടങ്ങി. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് മൂന്നും ഹാര്‍ദ്ദിക് പാണ്ഡ്യ 2 വിക്കറ്റും നേടി.

പാകിസ്ഥാന്റെ പേസ് ത്രയങ്ങൾ ഇന്ത്യക്ക് എതിരെ തിളങ്ങും എന്ന് ആഖിബ് ജാവേദ്

ഇന്ത്യയ്‌ക്കെതിരായ ചാമ്പ്യൻസ് ട്രോഫിയിലെ നിർണായക മത്സരത്തിന് മുന്നോടിയായി സംസാരിച്ച പാകിസ്താൻ ഹെഡ് കോച്ച് ആഖിബ് ജാവേദ്, തന്റെ ടീമിന്റെ പേസ് ആക്രമണത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

“ഷഹീൻ (അഫ്രീദി), നസീം (ഷാ), ഹാരിസ് (റൗഫ്) എന്നിവർ ഉള്ളത് കൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിൽ ഞങ്ങൾക്ക് ഏറ്റവും മികച്ച പേസ് ബൗളിംഗ് ഓപ്ഷനുകളിലൊന്ന് ഉണ്ട് എന്ന് പറയാം” ആഖിബ് പറഞ്ഞു.

“മറ്റ് ടീമുകൾക്ക് വളരെയധികം സ്പിന്നർമാരുണ്ട്, ഞങ്ങൾക്ക് കുറവാണ്, പക്ഷേ ടീമുകൾ അവരുടെ ശക്തിക്കനുസരിച്ച് കളിക്കുന്നു. നിങ്ങൾ ഇന്ത്യയ്‌ക്കെതിരെ കളിക്കുമ്പോൾ, അത് ഒരു പ്രത്യേക വികാരമാണ്.” അദ്ദേഹം പറഞ്ഞു.

ബെൻ ഡക്കറ്റ് 165 അടിച്ചു, ഓസ്ട്രേലിയക്ക് എതിരെ ഇംഗ്ലണ്ടിന് മികച്ച ടോട്ടൽ

ചാമ്പ്യൻസ് ട്രോഫിയിൽ ഓസ്ട്രേലിയയെ നേരിടുന്ന ഇംഗ്ലണ്ട് ആദ്യം ബാറ്റു ചെയ്ത് 351/8 എന്ന മികച്ച സ്കോർ ഉയർത്തി. ഓപ്പണർ ബെൻ ഡക്കറ്റിന്റെ ഗംഭീര സെഞ്ച്വറി ആണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിൽ എത്തിച്ചത്. ഡക്കറ്റ് 165 റൺസ് ആണ് ഇന്ന് എടുത്തത്.

143 പന്തിൽ നിന്നായിരുന്നു ഡക്കറ്റിന്റെ 165 റൺസ്. 3 സിക്സും 17 ഫോറും ഡക്കറ്റ് ഇന്ന് അടിച്ചു. ഡക്കറ്റ് അല്ലാതെ റൂട്ട് ആണ് ഇംഗ്ലണ്ടിനായി തിളങ്ങിയത്. റൂട്ട് 78 പന്തിൽ നിന്ന് 68 റൺസ് എടുത്തു.

ഓസ്ട്രേലിയക്ക് ആയി ബെൻ ദ്വാർഷുയിസ് 3 വിക്കറ്റുകൾ വീഴ്ത്തി. സാമ്പ 2 വിക്കറ്റും വീഴ്ത്തി.

ആധികാരികം ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാനെതിരെ 107 റൺസ് വിജയം

ചാമ്പ്യന്‍സ് ട്രോഫിയിലെ ഗ്രൂപ്പ് ബി മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് വമ്പന്‍ വിജയം. ഇന്ന് അഫ്ഗാനിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത് 315/6 എന്ന സ്കോര്‍ നേടിയ ദക്ഷിണാഫ്രിക്കയ്ക്കെതിരെ അഫ്ഗാനിസ്ഥാന് 43.3 ഓവറിൽ 208 റൺസ് മാത്രമേ നേടാനായുള്ളു. 90 റൺസ് നേടിയ റഹ്മത് ഷാ മാത്രമാണ് അഫ്ഗാനിസ്ഥാന് വേണ്ടി തിളങ്ങിയത്.

ഇന്നിംഗ്സിലെ അവസാന വിക്കറ്റായാണ് റഹ്മത് ഷാ പുറത്തായത്. താരത്തിന് 10 റൺസിന് തന്റെ ശതകം നഷ്ടമായി. ദക്ഷിണാഫ്രിക്കയ്ക്കായി കാഗിസോ റബാഡ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ലുംഗി എന്‍ഗിഡി, വിയാന്‍ മുള്‍ഡര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

മികച്ച ബാറ്റിംഗുമായി ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാനെതിരെ 315 റൺസ്

ചാമ്പ്യന്‍സ് ട്രോഫിയിൽ ഇന്ന് ഗ്രൂപ്പ് ബി മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് ദക്ഷിണാഫ്രിക്ക. ഇന്ന് ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 315 റൺസാണ് 6 വിക്കറ്റ് നേടിയത്.

ടോണി ഡി സോര്‍സിയെ തുടക്കത്തിൽ നഷ്ടമായ ശേഷം റയാന്‍ റിക്കൽടൺ – ടെംബ ബാവുമ കൂട്ടുകെട്ട് നേടിയ 129 റൺസ് കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോര്‍ ഒരുക്കുവാനുള്ള അവസരം ഒരുക്കിയത്.

സോര്‍സിയെ വീഴ്ത്തിയ മൊഹമ്മദ് നബി തന്നെയാണ് ടെംബ ബാവുമയെ പുറത്താക്കിയത്. 58 റൺസായിരുന്നു ബാവുമയുടെ സ്കോര്‍. തന്റെ ശതകം പൂര്‍ത്തിയാക്കി അധികം വൈകാതെ റിക്കൽടൺ റണ്ണൗട്ട് രൂപത്തിൽ പുറത്താകുമ്പോള്‍ ദക്ഷിണാഫ്രിക്ക 201 റൺസായിരുന്നു നേടിയത്. 103 റൺസാണ് താരം സ്കോര്‍ ചെയ്തത്.

46 പന്തിൽ നിന്ന് 52 റൺസ് നേടി റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍ ദക്ഷിണാഫ്രിക്കയുടെ സ്കോറിംഗിന് വേഗത നൽകിയപ്പോള്‍ അവസാന ഓവറുകളിൽ എയ്ഡന്‍ മാര്‍ക്രം അതിവേഗ സ്കോറിംഗുമായി തന്റെ അര്‍ദ്ധ ശതകവും ടീമിന്റെ സ്കോര്‍ 300 കടത്തുകയും ചെയ്തു.  മാര്‍ക്രം 36 പന്തിൽ നിന്ന് 52 റൺസാണ് നേടിയത്. ഇന്നിംഗ്സിലെ അവസാന രണ്ട് പന്തുകളിൽ നിന്ന് ബൗണ്ടറിയും സിക്സും നേടി വിയാന്‍ മുള്‍ഡര്‍ ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ 315 റൺസിലെത്തിക്കുകയായിരുന്നു.

ഇന്ന് ചാമ്പ്യൻസ് ട്രോഫിയിൽ അഫ്ഗാനിസ്ഥാൻ ദക്ഷിണാഫ്രിക്ക പോര്

കറാച്ചിയിലെ നാഷണൽ സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിലെ നിർണായക ഗ്രൂപ്പ് ബി മത്സരത്തിൽ അഫ്ഗാനിസ്ഥാനും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2:30 ന് നടക്കുന്ന മത്സരം, ടൂർണമെന്റിലെ അഫ്ഗാനിസ്ഥാന്റെ അരങ്ങേറ്റം കൂടിയാകും.

ഏകദിനങ്ങളിൽ ഇരു ടീമുകളും മുമ്പ് അഞ്ച് തവണ ഏറ്റുമുട്ടിയിട്ടുണ്ട്, ദക്ഷിണാഫ്രിക്കയ്ക്ക് നേരിയ മുൻതൂക്കം ഉണ്ട്, അഫ്ഗാനിസ്ഥാൻ രണ്ട് മത്സരങ്ങളിലും ദക്ഷിണാഫ്രിക്ക മൂന്ന് മത്സരങ്ങളിലും വിജയിച്ചു. ഐസിസി ടൂർണമെന്റിലെ അവരുടെ അവസാന ഏറ്റുമുട്ടൽ 2023 ലോകകപ്പിലായിരുന്നു, അവിടെ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് വിജയം നേടി.

കറാച്ചിയിലെ നാഷണൽ സ്റ്റേഡിയം ബാറ്റിംഗിന് അനുകൂലമായ പിച്ചാകും. അതുകൊണ്ട് ഉയർന്ന സ്കോർ പ്രതീക്ഷിക്കാം.

സ്റ്റാർ സ്‌പോർട്‌സിലും സ്‌പോർട്‌സ് 18 ലും മത്സരം തത്സമയം സംപ്രേഷണം ചെയ്യും, ജിയോഹോട്ട്‌സ്റ്റാർ വെബ്‌സൈറ്റിലും ആപ്പിലും ഓൺലൈൻ സ്ട്രീമിംഗ് ലഭ്യമാണ്.

ഇന്ത്യയ്ക്ക് വിജയത്തുടക്കം സമ്മാനിച്ച് ഗില്ലിന്റെ ശതകം

ബംഗ്ലാദേശിനെതിരെ ചാമ്പ്യന്‍സ് ട്രോഫിയിൽ 6 വിക്കറ്റ് വിജയം നേടി ഇന്ത്യ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 228 റൺസ് നേടിയപ്പോള്‍ ഇന്ത്യ 46.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ വിജയം നേടി. ശുഭ്മന്‍ ഗിൽ നേടിയ 101 റൺസിനൊപ്പം രോഹിത് ശര്‍മ്മ (41), കെഎൽ രാഹുല്‍ (41*), വിരാട് കോഹ്‍ലി എന്നിവരാണ് പ്രധാന സ്കോറര്‍മാര്‍.

87 റൺസ് കൂട്ടുകെട്ടാണ് ഗില്ലും രാഹുലും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ നേടിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 35/5 എന്ന നിലയിലേക്ക് വീണ ശേഷം തൗഹിദ് ഹൃദോയ് നേടിയ ശതകത്തിന്റെ ബലത്തിൽ ആണ് 228 റൺസിലേക്ക് എത്തിയത്. ജാക്കര്‍ അലി 68 റൺസും നേടി. ഇന്ത്യയ്ക്കായി മൊഹമ്മദ് ഷമി 5 വിക്കറ്റ് നേടി.

ചാമ്പ്യൻസ് ട്രോഫി; സ്ലോ ഓവർ റേറ്റിന് പാകിസ്ഥാന് പിഴ

കറാച്ചിയിൽ ന്യൂസിലൻഡിനെതിരായ ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ ഓപ്പണർ മത്സരത്തിൽ സ്ലോ ഓവർ റേറ്റ് നിലനിർത്തിയതിന് പാകിസ്ഥാന് മാച്ച് ഫീയുടെ അഞ്ച് ശതമാനം പിഴ ചുമത്തി. പാകിസ്താൻ നിശ്ചിത സമയത്ത് ഒരു ഓവർ കുറവാണ് എറിഞ്ഞത് എന്ന് ഐ സി സി കണ്ടെത്തി.

വാദം കേൾക്കാതെ തന്നെ പാകിസ്ഥാൻ ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ പിഴ സ്വീകരിക്കാൻ തയ്യാറായി. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.22 അനുസരിച്ച്, നിശ്ചിത സമയത്ത് ഓവറുകൾ പൂർത്തിയാക്കാത്ത ടീമുകൾക്ക് ഓരോ ഓവറിനും മാച്ച് ഫീയുടെ അഞ്ച് ശതമാനം പിഴ ചുമത്തും.

ക്യാച്ചുകള്‍ കൈവിട്ട് രോഹിത്തും ഹാര്‍ദ്ദിക്കും, ബംഗ്ലാദേശിനെ വലിയ നാണക്കേടിൽ നിന്ന് കരകയറുവാന്‍ അനുവദിച്ച് ഇന്ത്യ

ഒരു ഘട്ടത്തിൽ 35/5 എന്ന നിലയിലേക്ക് വീണ ചാമ്പ്യന്‍സ് ട്രോഫിയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ വലിയ നാണക്കേടിനെ അഭിമുഖീകരിച്ച ബംഗ്ലാദേശിന്റെ തിരിച്ചുവരവ് ഒരുക്കി ഇന്ത്യന്‍ ഫീൽഡര്‍മാര്‍. രോഹിത് ശര്‍മ്മയും ഹാര്‍ദ്ദിക് പാണ്ഡ്യയും നിര്‍ണ്ണായക ഘട്ടത്തിൽ ക്യാച്ചുകള്‍ കൈവിട്ടപ്പോള്‍ ഇന്ത്യയ്ക്കെതിരെ 228 റൺസ് നേടി ബംഗ്ലാദേശ്. ഇന്ത്യയ്ക്കെതിരെ ഇത് വലിയ മികവുറ്റ സ്കോറായി കണക്കാക്കാനാകില്ലെങ്കിലും നൂറ് പോലും കടക്കില്ലെന്ന് കരുതിയ ടീമിന് ഇത് ഏറെ ആത്മവിശ്വാസം നൽകുന്ന തിരിച്ചുവരവായി മാറുവാനാണ് സാധ്യത.

ആദ്യ ഓവറിലെ അവസാന പന്തിൽ സൗമ്യ സര്‍ക്കാരിനെ മൊഹമ്മദ് ഷമിയും തൊട്ടടുത്ത ഓവറിൽ നജ്മുള്‍ ഹൊസൈന്‍ ഷാന്റോയെ ഹര്‍ഷിത് റാണയും പുറത്താക്കുമ്പോള്‍ ബംഗ്ലാദേശിന്റെ സ്കോര്‍ ബോര്‍ഡിൽ വെറും 2 റൺസായിരുന്നു.

മെഹ്ദി ഹസന്റെ വിക്കറ്റ് ഷമി നേടിയപ്പോള്‍ ബംഗ്ലാദേശ് 26/3 എന്ന നിലയിലേക്ക് വീണു. തന്‍സിദിനെയും മുഷ്ഫിക്കുറിനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയ അക്സറിന് ഹാട്രിക് അവസരം ലഭിച്ചുവെങ്കിലും ജാക്കര്‍ അലിയുടെ ക്യാച്ച് കൈവിട്ട് രോഹിത് ആ അവസരം നഷ്ടപ്പെടുത്തി.

35/5 എന്ന നിലയിലേക്ക് വീണ ബംഗ്ലാദേശ് പിന്നീട് 154 റൺസാണ് ആറാം വിക്കറ്റിൽ നേടിയത്. തൗഹിദ് ഹൃദോയുടെ ക്യാച്ച് ഹാര്‍ദ്ദിക്കും കൈവിട്ടപ്പോള്‍ ഫീൽഡിംഗിലെ ഇന്ത്യയുടെ മോശം പ്രകടനം തുടര്‍ന്നു.

ഒടുവിൽ 43ാം ഓവറിൽ മൊഹമ്മദ് ഷമി ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. 68 റൺസ് നേടിയ ജാക്കര്‍ അലിയുടെ വിക്കറ്റാണ് ഷമി നേടിയത്. തൗഹിദ് 100 റൺസ് നേടി.  ഇന്ത്യയ്ക്ക് വേണ്ടി മൊഹമ്മദ് ഷമി 5 വിക്കറ്റ് നേടി. ഹര്‍ഷിത് റാണ 3 വിക്കറ്റും നേടി.

പാക്കിസ്ഥാന് തോൽവി, 60 റൺസ് വിജയവുമായി ന്യൂസിലാണ്ട്

ചാമ്പ്യന്‍സ് ട്രോഫിയുടെ ആദ്യ മത്സരത്തിൽ തന്നെ ആതിഥേയരായ പാക്കിസ്ഥാന് കാലിടറി. ഇന്ന് കറാച്ചിയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 320/5 എന്ന സ്കോര്‍ നേടിയപ്പോള്‍ പാക്കിസ്ഥാന്‍ 260 എന്ന സ്കോറാണ് നേടിയത്. 47.2 ഓവറിൽ പാക്കിസ്ഥാന്‍ ഓള്‍ഔട്ട് ആയപ്പോള്‍ 60 റൺസ് വിജയം ആണ് ന്യൂസിലാണ്ട് കരസ്ഥമാക്കിയത്.

വിൽ യംഗ് (107), ടോം ലാഥം (118*) എന്നിവര്‍ക്കൊപ്പം ഗ്ലെന്‍ ഫിലിപ്പ്സും (61) ന്യൂസിലാണ്ടിനായി തിളങ്ങിയപ്പോള്‍ പാക് ബാറ്റിംഗിൽ 49 പന്തിൽ 69 റൺസ് നേടിയ കുഷ്ദിൽ ഷാ ആണ് ടോപ് സ്കോറര്‍.

ബാബര്‍ അസം 64 റൺസ് നേടിയപ്പോള്‍ സൽമാന്‍ അഗ 28 പന്തിൽ നിന്ന് 42 റൺസ് നേടി. ന്യൂസിലാണ്ടിന് വേണ്ടി വില്യം ഒറൗര്‍ക്ക്, മിച്ചൽ സാന്റനര്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റും നേടി. മാറ്റ് ഹെന്‍‍റി 2  വിക്കറ്റ് നേടി.

യംഗിനും ലാഥത്തിനും ശതകം, പാക്കിസ്ഥാനെതിരെ 320 റൺസ് നേടി ന്യൂസിലാണ്ട്

ചാമ്പ്യന്‍സ് ട്രോഫിയുടെ ആദ്യ മത്സരത്തിൽ 320 റൺസ് നേടി ന്യൂസിലാണ്ട്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ട് 5 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ കരസ്ഥമാക്കിയത്. തുടക്കത്തിൽ തിരിച്ചടി നേരിട്ട് ടീം 73/3 എന്ന നിലയിലേക്ക് വീണുവെങ്കിലും വിൽ യംഗ് – ടോം ലാഥം കൂട്ടുകെട്ടാണ് ന്യൂസിലാണ്ടിനെ തിരികെ ട്രാക്കിലെത്തിച്ചത്.

ഈ കൂട്ടുകെട്ട് നാലാം വിക്കറ്റിൽ 118 റൺസാണ് നേടിയത്. വിൽ യംഗ് 107 റൺസ് നേടി പുറത്തായപ്പോള്‍ ഗ്ലെന്‍ ഫിലിപ്പ്സിനെ കൂട്ടുപിടിച്ച് ടോം ലാഥം അഞ്ചാം വിക്കറ്റിൽ ന്യൂസിലാണ്ടിനെ മുന്നോട്ട് നയിച്ചു.

ഇരുവരും 125 റൺസ് നേടിയപ്പോള്‍ ലാഥം തന്റെ ശതകവും ഫിലിപ്പ്സ് തന്റെ അര്‍ദ്ധ ശതകവും പൂര്‍ത്തിയാക്കി. അവസാന ഓവറുകളിൽ ഗ്ലെന്‍ ഫിലിപ്പ്സും അടിച്ച് തകര്‍ത്തപ്പോള്‍ ന്യൂസിലാണ്ട് സ്കോര്‍ 300 കടന്നു.

ഫിലിപ്പ്സ് 39 പന്തിൽ 61 റൺസുമായി പുറത്തായപ്പോള്‍ ടോം ലാഥം 115 റൺസ് നേടി പുറത്താകാതെ നിന്നു.

Exit mobile version