
ഇന്ത്യന്‍ ബൗളര്‍മാര്‍ കണിശതയോടെ പന്തെറിഞ്ഞപ്പോള്‍ ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റിങ്ങിനയയ്ക്കപ്പെട്ട ശ്രീലങ്കയ്ക്ക് 236 റണ്‍സ്. 8 വിക്കറ്റ് നഷ്ടത്തിലാണ് ശ്രീലങ്ക ഈ സ്കോര്‍ സ്വന്തമാക്കിയത്. ടോസ് നേടിയ വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ ആദ്യ മത്സരത്തിലെ ടീം തന്നെയാണിന്ന് കളിക്കാനിറങ്ങിയത്. ശ്രീലങ്കയാകട്ടെ മൂന്ന് മാറ്റങ്ങളോടെയാണ് കളിക്കാനിറങ്ങിയത്. തിസാര പെരേര, വനിഡു ഹസരംഗ, ലക്ഷന്‍ സണ്ടകന് എന്നിവര്‍ക്ക് പകരം ദുഷ്മന്ത ചമീര, അകില ധനന്‍ജയ, മിലിന്ദ സിരിവര്‍ദ്ധന എന്നിവര്‍ ഇറങ്ങി.
പതിവു പോലെ നിരോഷന്‍ ഡിക്ക്വെല്ല ശ്രീലങ്കയ്ക്ക് മികച്ച തുടക്കം നല്കി. 7.4 ഓവറില്‍ ജസ്പ്രീത് ബുംറ ഡിക്ക്വെല്ലയെ പുറത്താക്കിയപ്പോള്‍ ധനുഷ്ക ഗുണതിലകയെ പുറത്താക്കി ചഹാല്‍ ഇന്ത്യയുടെ രണ്ടാം വിക്കറ്റ് നേട്ടം കൊയ്തു. ഗുണതിലകയെ സ്റ്റംപിംഗിലൂടെ പുറത്താക്കി ധോണി കുമാര്‍ സംഗക്കാരയോടൊപ്പം ഏകദിനങ്ങളിലെ ഏറ്റവുമധികം സ്റ്റംപിംഗുകള്‍ (99) എന്ന നേട്ടത്തിനു അര്‍ഹനായി.
തങ്ങള്‍ക്ക് ലഭിച്ച തുടക്കം മുതലാക്കാനാകാതെ ശ്രീലങ്കന്‍ താരങ്ങള്‍ പുറത്തായപ്പോള്‍ വീണ്ടും ഒരു പതനം ശ്രീലങ്കയെ കാത്തിരിക്കുകയായിരുന്നു. 91 റണ്‍സ് ആറാം വിക്കറ്റ് കൂട്ടുകെട്ടുമായി മിലിന്‍ഡ സിരിവര്‍ദ്ധന-ചാമര കപുഗേധര എന്നിവര്‍ ശ്രീലങ്കയുടെ സ്കോര്‍ 200 കടത്തിയെങ്കിലും ജസ്പ്രീത് ബുംറ ഇരുവരെയും പുറത്താക്കി ശ്രീലങ്കന്‍ പ്രതീക്ഷകളെ അസ്തമിപ്പിച്ചു. സിരിവര്‍ദ്ധന 58 റണ്‍സ് നേടിയപ്പോള്‍ ചാമര കപുഗേധര(40) റണ്‍സ് നേടി.
ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ 4 വിക്കറ്റും യൂസുവേന്ദ്ര ചഹാല്‍ രണ്ട് വിക്കറ്റും നേടി. അക്സര്‍ പട്ടേലും ഹാര്‍ദ്ദിക് പാണ്ഡ്യയും ഓരോ വിക്കറ്റും നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial