ക്രിസ് ഗ്രീന്‍ വെടിക്കെട്ട്, തണ്ടറിനു 156 റണ്‍സ്

ക്രിസ് ഗ്രീന്‍ 27 പന്തില്‍ നേടിയ 49 റണ്‍സിന്റെ ബലത്തില്‍ സിഡ്നി ഡെര്‍ബിയില്‍ ആദ്യം ബാറ്റ് ചെയ്ത തണ്ടറിനു 156 റണ്‍സ്. നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് തണ്ടര്‍ 156 റണ്‍സ് നേടിയത്. ക്രിസ് ഗ്രീനിനു പുറമേ 34 റണ്‍സ് നേടിയ ജെയിംസ് വിന്‍സ്, 7 പന്തില്‍ 18 റണ്‍സ് നേടിയ ജേ ലെന്റണ്‍ എന്നിവരാണ് തണ്ടറിനായി തിളങ്ങിയത്.

കഴിഞ്ഞ മത്സരത്തില്‍ അര്‍ദ്ധ ശതകം നേടിയ ഉസ്മാന്‍ ഖ്വാജയെ നഷ്ടമായ തണ്ടര്‍ പിന്നീട് 63/4 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ ഗ്രീനും അര്‍ജ്ജുന്‍ നായരും ചേര്‍ന്നാണ് ടീമിനെ വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 59 റണ്‍സ് നേടിയ സഖ്യത്തില്‍ 17 റണ്‍സാണ് അര്‍ജ്ജുന്‍ നായര്‍ നേടിയത്.

അവസാന അഞ്ചോവറിലാണ് 56 റണ്‍സ് നേടി തണ്ടര്‍ മത്സരത്തില്‍ പൊരുതാവുന്ന സ്കോറിലേക്ക് എത്തിചേര്‍ന്നത്. 15 ഓവറുകള്‍ പിന്നിടുമ്പോള്‍ 100/4 എന്ന നിലയിലായിരുന്നു ടീം. കുറഞ്ഞ സ്കോറിനു സിഡ്നി തണ്ടറേ പുറത്താക്കി ടൂര്‍ണ്ണമെന്റിലെ ആദ്യ വിജയമെന്ന സിക്സേര്‍സിന്റെ ലക്ഷ്യമാണ് അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് ഗ്രീനും സംഘവും തകര്‍ത്തത്. മോശം ഫോമില്‍ കളിക്കുന്ന സിക്സേര്‍സിനു 157 റണ്‍സ് എന്നത് അത്ര എളുപ്പമുള്ള ഒരു സ്കോറാകുമോ ഇല്ലയോ എന്നത് ഏറെ വൈകാതെ തന്നെ അറിയാവുന്നതാണ്.

സിക്സേര്‍സിനായി ടീമിലേക്ക് തിരികെ എത്തിയ മോയിസസ് ഹെന്‍റികസ് രണ്ട് വിക്കറ്റ് നേടി. കാര്‍ലോസ് ബ്രാത്‍വൈറ്റ്, ഷോണ്‍ അബോട്ട്, നഥാന്‍ ലയണ്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version