സാം ബില്ലിംഗ്സ് വെടിക്കെട്ടിനും സിക്സേര്‍സിനെ രക്ഷിക്കാനായില്ല

170 റണ്‍സ് നേടിയ ഹോബാര്‍ട്ട് ഹറികെയിന്‍സിന്റെ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ സിഡ്നി സിക്സേര്‍സിനു 5 റണ്‍സ് അകലെ പരാജയം സമ്മതിച്ച് മടങ്ങേണ്ടി വന്നു. അവസാന ഓവറില്‍ 22 റണ്‍സ് നേടേണ്ടിയിരുന്ന സിഡ്നിയ്ക്ക് 16 റണ്‍സ് മാത്രമേ നേടാനായുള്ളു. 31 പന്തില്‍ 61 റണ്‍സ് നേടിയ സാം ബില്ലിംഗ്സ് 45 റണ്‍സ് നേടിയ ജോര്‍ദന്‍ സില്‍ക്ക് എന്നിവര്‍ക്ക് പുറമേ 33 റണ്‍സുമായി ഡാനിയേല്‍ ഹ്യൂജ്സ് എന്നിവരാണ് സിഡ്നിയ്ക്കായി തിളങ്ങിയത്. എന്നാല്‍ തുടര്‍ച്ചയായ ആറാം തോല്‍വി ഒഴിവാക്കാന്‍ ടീമിനു ഇതൊന്നും തന്നെ മതിയാവാതെ വരികയായിരുന്നു. തന്റെ വെടിക്കെട്ട് ബാറ്റിംഗിനു സാം ബില്ലിംഗ്സ് ആണ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. തൈമല്‍ മില്‍സ് രണ്ട് വിക്കറ്റ് നേടി ഹറികെയിന്‍സ് ബൗളിംഗില്‍ തിളങ്ങി. 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് സിക്സേര്‍സ് നേടിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹോബാര്‍ട്ട് ഷോര്‍ട്ട(42), മാത്യു വെയിഡ്(41) എന്നിവരുടെയും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഡാനിയേല്‍ ക്രിസ്റ്റ്യന്‍(28*), സൈമണ്‍ മിലങ്കോ(22) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version