Site icon Fanport

ടെസ്റ്റിലെ പരാജയത്തിനു ഏകദിനത്തില്‍ മറുപടി നല്‍കി ബംഗ്ലാദേശ്

ടെസ്റ്റ് പരമ്പരയിലെ നാണക്കേടിനു തക്കതായ മറുപടി നല്‍കി ബംഗ്ലാദേശ് ആദ്യ ഏകദിനം 48 റണ്‍സിനു സ്വന്തമാക്കി. ഇന്നലെ ഗയാനയില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ 279/4 എന്ന സ്കോര്‍ നേടുകയായിരുന്നു. തമീം ഇക്ബാലിന്റെ പുറത്താകാതെ 130 റണ്‍സും ഷാകിബ് അല്‍ ഹസന്‍ നേടിയ 97 റണ്‍സുമാണ് മികച്ച സ്കോറിലേക്ക് നീങ്ങുവാന്‍ വിന്‍ഡീസിനെ സഹായിച്ചത്.

11 പന്തില്‍ 30 റണ്‍സ് നേടിയ മുഷ്ഫികുര്‍ റഹീമും ടീമിനായി നിര്‍ണ്ണായകമായ റണ്ണുകള്‍ കണ്ടെത്തി. വിന്‍ഡീസിനു വേണ്ടി ദേവേന്ദ്ര ബിഷൂ രണ്ടും ആന്‍ഡ്രേ റസ്സല്‍, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് നിരയില്‍ ഷിമ്രണ്‍ ഹെറ്റ്മ്യര്‍ അര്‍ദ്ധ ശതകം(52) നേടിയപ്പോള്‍ ഗെയില്‍ 40 റണ്‍സിനു പുറത്തായി. 172/9 എന്ന നിലയിലേക്ക് വീണ ടീമിനെ അവസാന വിക്കറ്റില്‍ 29 റണ്‍സ് വീതം നേടിയ ദേവേന്ദ്ര ബിഷൂ-അല്‍സാരി ജോസഫ് കൂട്ടുകെട്ടാണ് 9 വിക്കറ്റ് നഷ്ടത്തില്‍ 231 എന്ന സ്കോറിലേക്ക് എത്തിയത്. 59 റണ്‍സാണ് അവസാന വിക്കറ്റില്‍ കൂട്ടുകെട്ട് നേടിയത്.

ബംഗ്ലാദേശ് നിരയില്‍ മഷ്റഫേ മൊര്‍തസ നാല് വിക്കറ്റും മുസ്തഫിസുര്‍ റഹ്മാന്‍ 2 വിക്കറ്റും നേടി. മെഹ്ദി ഹസന്‍, റൂബല്‍ ഹൊസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version