സ്റ്റാൻ, ഫെഡ് മുന്നോട്ട്

പുതിയ ഔട്ട്ഫിറ്റിൽ മിന്നുന്ന ഫോമുമായി റോജർ ഫെഡറർ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ലജോവിച്ചിനെ നേരിട്ടുള്ള സെറ്റുകളിൽ മറികടന്നായിരുന്നു ഫെഡററുടെ കുതിപ്പ്. സ്‌കോർ 6-1, 6-2, 6-4. പരിക്കിൽ നിന്ന് മുക്തനായി പഴയ ഫോം തേടുന്ന സ്റ്റാൻ വാവ്റിങ്ക ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷം തിരിച്ചടിച്ച് ആറാം സീഡ് ദിമിത്രോവിനെ അട്ടിമറിച്ച് രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. സ്‌കോർ 1-6, 7-6, 7-6, 6-4.

ആദ്യമായാണ് ഡിമിത്രോവ് വിംബിൾഡണിന്റെ ആദ്യ റൗണ്ടിൽ തന്നെ പുറത്താകുന്നത്. ഇന്ത്യൻ പ്രതീക്ഷയായ യുക്കി ബാംബ്രി ആദ്യ സെറ്റ് നേടിയ ശേഷം ആദ്യ റൗണ്ടിൽ പുറത്തായി. ഇറ്റലിയുടെ ഫാബിയാനോയാണ് യൂക്കിയ്ക്ക് മടക്ക ടിക്കറ്റ് നൽകിയത്. മറ്റുമത്സരങ്ങളിൽ മരിയൻ സിലിച്ച്, ഇസ്‌നർ, റയോനിച്ച്, മെദ്ദേവ്, ആൻഡേഴ്‌സൺ, മോൺഫിസ് എന്നിവർ രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചു.

വനിതകളുടെ വിഭാഗത്തിൽ അഞ്ചാം സീഡ് സ്വിറ്റോലിനയെ അട്ടിമറിച്ച് മരിയ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. അമേരിക്കയുടെ കോക്കോ വാൻഡവാഗേയ്ക്കും ആദ്യ റൗണ്ടിൽ തന്നെ അടിതെറ്റി. സിനയ്ക്കോവയാണ് അമേരിക്കൻ താരത്തെ അട്ടിമറിച്ചത്.

വോസ്‌നിയാക്കി, വില്ല്യംസ് സഹോദരിമാർ, മാഡിസൺ കീസ്, പ്ലിസ്‌കോവ എന്നിവർ അടുത്ത റൗണ്ടിലേക്ക് മുന്നേറിയപ്പോൾ നാലാം സീഡും ഫ്രഞ്ച് ഓപ്പൺ ഫൈനലിസ്റ്റും യുഎസ് ഓപ്പൺ ജേതാവുമായ സ്റ്റീഫൻസിന് ആദ്യ റൗണ്ടിൽ തോൽവി പിണഞ്ഞു. ക്രൊയേഷ്യയുടെ വെകിച്ചാണ് നേരിട്ടുള്ള സെറ്റുകളിൽ അമേരിക്കൻ താരത്തെ അട്ടിമറിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫെഡറർ ഇനി യൂണിക്ലോ മാൻ

അമേരിക്കൻ ഭീമൻമാരായ നൈക്കുമായുള്ള ബന്ധം റോജർ ഫെഡറർ അവസാനിപ്പിച്ചു. ഇക്കഴിഞ്ഞ മാർച്ചിൽ അവസാനിച്ച കരാർ പുതുക്കില്ലെന്നുള്ള അഭ്യൂഹങ്ങൾക്ക് ഉത്തരം നൽകി ‘യൂണിക്ലോ’ ഔട്ട്ഫിറ്റിലാണ് വിംബിൾഡണിൽ ആദ്യ മത്സരത്തിന് ഫെഡറർ ഇറങ്ങിയത്. എന്നാൽ നൈക്കുമായുള്ള ഫുട്‌വെയർ ഡീൽ ഫെഡറർ അവസാനിപ്പിച്ചിട്ടില്ല എന്നാണ് മത്സരം നൽകുന്ന സൂചന. പത്ത് വർഷത്തേക്കാണ് ജപ്പാൻ കമ്പനിയായ യൂണിക്ലോയുമായുള്ള ഫെഡററുടെ കരാർ. 300 മില്ല്യൺ ഡോളറുകൾക്ക് അതായത് ഏകദേശം 2000 കോടിയിലധികം ഇന്ത്യൻ രൂപയ്ക്ക് മേലെയാണ് പത്ത് വർഷത്തേക്ക് ഫെഡറർക്ക് ലഭിക്കുക ! കായിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കരാറും ഇതോടെ ഇതായി.

1998 ൽ പ്രൊഫഷണൽ ടെന്നീസിലേക്ക് എത്തിയത് മുതൽ നൈക്ക് ആയിരുന്നു ഫെഡററുടെ ഔട്ടിഫിറ്റ്. ഏകദേശം 150 മില്ല്യൺ ഡോളറിലധികം ഫെഡറർ ഇതിലൂടെ സമ്പാദിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. ഫെഡറർക്ക് മാത്രമായി കായിക ലോകത്തെ തന്നെ ഏറ്റവും മികച്ച പേഴ്‌സണലൈസ്ഡ് ലോഗോ എന്ന് വാഴ്ത്തുന്ന ‘RF’ ലോഗോയിലാണ് നൈക്ക് സ്പോർട്സ് ഉൽപ്പന്നങ്ങൾ പുറത്തിറക്കിയിരുന്നത്. ഈ ലോഗോ നൈക്കിന്റെ മാത്രം സ്വന്തവുമാണ്.

ഫെഡററെ ഗ്ലോബർ അംബാസിഡർ ആയി ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹത്തോടുള്ള ബഹുമാനം സ്പോർട്സിന് അപ്പുറമാണെന്നും യൂണിക്ലോ ഫൗണ്ടറും ചെയർമാനുമായ തദാഷി യാനി പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വിംബിൾഡണിന് ഇന്ന് തുടക്കം

ഏറ്റവും പഴക്കമുള്ള ഗ്രാൻഡ്സ്ലാം ടൂർണമെന്റായ വിംബിൾഡൺ ടെന്നീസിന് ഇന്ന് തുടക്കമാകും. നിലവിലെ ചാമ്പ്യനായ റോജർ ഫെഡററുടെ മാച്ചോടെയാണ് തുടക്കം. പരിക്കിൽ നിന്ന് മുക്തനായി തിരികെ വന്ന ബ്രിട്ടീഷ് താരം ആന്റി മറെ സ്വന്തം നാട്ടിൽ നടക്കുന്ന വിംബിൾഡണിൽ നിന്ന് പിന്മാറിയത് ടൂർണമെന്റിന്റെ നിറം അല്പം കെടുത്തിയിട്ടുണ്ടെങ്കിലും നൊവാക് ജോക്കോവിച്ച് പഴയ ഫോമിലേക്ക് തിരികെ എത്തിയെന്നുള്ളത് മത്സരങ്ങൾ ആവേശകാരമാക്കും. ഒന്നാം സീഡായ റോജർ ഫെഡറർ ഹാഫിൽ ഹാലെ ഓപ്പണിൽ തോൽവി സമ്മാനിച്ച കോറിച്ച്, കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റ് മരിയൻ സിലിച്ച് എന്നിവരും നദാൽ ഹാഫിൽ നൊവാക് ജോക്കോവിച്ച്, ഡെൽപോട്രോ, കൈരൂയിസ്, സ്വരേവ് എന്നിവരുമാണ് എന്നത് നദാലിന്റെ മത്സരങ്ങൾ ദുഷ്കരമാക്കും.

വനിതകളിൽ 2016 ലെ ചാമ്പ്യനും നിലവിലെ 183 റാങ്കുകാരിയുമായ സെറീന വില്ല്യംസിന് ഇരുപത്തിയഞ്ചാമത് സീഡിംഗ് നൽകിയത് വിവാദങ്ങൾ ക്ഷണിച്ച് വരുത്തിയിട്ടുണ്ട്. ഇതിലൂടെ 32 സീഡിന് പുറത്ത് പോകേണ്ടി വന്ന മുൻ ലോക നാലാം നമ്പർ താരം സിബുൽക്കോവ രംഗത്തെത്തിയിട്ടുണ്ട്. മാഡിസൺ കീസ് കരോലിൻ വോസ്‌നിയാക്കി, വീനസ് വില്ല്യംസ് എന്നിവർ സെറീന ഹാഫിൽ വരുമ്പോൾ ഒന്നാം സീഡ് ഹാലെപ് ഹാഫിൽ ക്വിവിറ്റോവ, മുഗുരുസ, ഗാർസിയ, പ്ലിസ്‌കോവ എന്നിവരുമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ടീനേജ് കടന്ന് ഫെഡറർ

വാക്കുകൾ മുറിഞ്ഞ് മൈക്കിന് മുന്നിൽ വീണ്ടും ഒരു വിതുമ്പൽ. ടെന്നീസ് കോർട്ടിലെ ദൈവം മത്സര ശേഷം ഒരു സാധാരണ മനുഷ്യനായി മാറുന്ന കാഴ്ച. മുൻപും ഫെഡറർ ഇങ്ങനെയാണ് നദാലിനോട് തോറ്റപ്പോഴും ആ കണ്ണുകൾ നിറഞ്ഞൊഴുകിയിട്ടുണ്ട്. ബാഗ്ദാദിസിനോട് ജയിച്ചപ്പോഴും അതങ്ങനെ തന്നെയായിരുന്നു. വലിയ പരാജങ്ങളും, വിജയങ്ങളും മിക്കപ്പോഴും കരച്ചിലോടെയാണ് അയാൾ എതിരേറ്റിട്ടുള്ളത്. കളിക്കാൻ കോർട്ടിൽ ഇറങ്ങിയാൽ ഒരു യോഗിയെ അനുസ്മരിപ്പിക്കും വിധം ഭാവ വ്യത്യാസങ്ങൾ തെല്ലും പ്രകടിപ്പിക്കാതെ, വലിയ കളികൾക്ക് ശേഷം ഒരു കുഞ്ഞിനെ പോലെ വിതുമ്പുന്നത് ബേസ്‌ലൈനിന്റെ പുറകിൽ നിന്ന് എതിരാളിയെ കബളിപ്പിച്ച് തൊടുക്കുന്ന ഡ്രോപ്പ് ഷോട്ട് പോലെ അനുപമമാണ് എന്നുപറയാതെ വയ്യ. എല്ലാവരും എഴുതി തള്ളിയ ഇടത്തുനിന്ന് ഉയർത്തെഴുനേറ്റ് ഗ്രൻഡ്സ്ലാം കിരീട നേട്ടങ്ങളിൽ ‘ടീനേജും’ പിന്നിട്ട് കുതിക്കുമ്പോൾ ഒരാളെ വികാരങ്ങൾ കീഴ്പ്പെടുത്താതിരിക്കുന്നതെങ്ങിനെ ?

അനായാസം ജയിക്കുമെന്ന് തോന്നിപ്പിക്കുമ്പോൾ മത്സരത്തിൽ എതിരാളിക്ക് ബ്രേക്ക് നൽകുകയും, ഇനി രക്ഷയില്ല എന്നു തോന്നുമ്പോൾ അത്ഭുതകരമാം വിധത്തിൽ തിരിച്ചു വന്ന് ആരാധകരേയും ഒപ്പം എതിരാളിയെ പോലും ഞെട്ടിക്കുകയും ചെയ്യുക എന്ന പതിവിന് ഇക്കൊല്ലവും മാറ്റമൊന്നും വന്നിട്ടില്ല. നിർണ്ണായക അഞ്ചാം സെറ്റിലെ ആദ്യ ഗെയിമിൽ തന്നെ മത്സരം കൈവിട്ടുവെന്ന് തോന്നിപ്പിക്കുകയും നിമിഷങ്ങൾക്കുളളിൽ എതിരാളിയിൽ നിന്ന് തട്ടിപ്പറിക്കുകയും ചെയ്യുക എന്നതായിരുന്നു ഇക്കൊല്ലവും ഫെഡറർ ചെയ്തത്. ആദ്യ സെറ്റ് അനായാസം നേടുകയും രണ്ടുസെറ്റിന്റെ ലീഡിൽ നിൽക്കുമ്പോൾ നാലാം സെറ്റിൽ കിട്ടിയ അവസരം പാഴാക്കുകയും ചെയ്തതോടെ മത്സരം അഞ്ചാം സെറ്റിലേക്ക് നീണ്ടു. പക്ഷേ എതിരാളിയെ രണ്ടുതവണ ബ്രേക്ക് ചെയ്ത് അനായാസം തന്റെ സർവ്വീസ് ഗെയിമുകളുടെ വേഗതയിൽ സെറ്റും കിരീടവും ഫെഡറർ സ്വന്തമാക്കി.

Photo by Chris Hyde/Getty Images

ഏതുദേശവും, ഏത് സ്റ്റേഡിയവും ഫെഡറർക്ക് സ്വന്തം തട്ടകമാണ്. റാക്കറ്റ് കൊണ്ടുള്ള അയാളുടെ മായാജാലം കാണാൻ എവിടേയും ആരാധകർ കൂട്ടമായി ഒഴുകിയെത്തും. അസാധ്യം എന്നു തോന്നിപ്പിക്കുന്ന വോളികൾ നിസ്സാരമായി എതിരാളിയുടെ കോർട്ടിലേക്ക് കോരിയിടുമ്പോൾ അയാൾ മനോഹരമായ ഒരു പെയിന്റിങ് ആണെന്ന് തോന്നും, ഫോർഹാൻഡ് ഷോട്ടുകൾ ഉതിർക്കുമ്പോഴുള്ള ചടുലമായ ചുവടുവയ്പ്പുകൾ കണ്ടാൽ അയാൾ കോർട്ടിൽ നൃത്തം ചെയ്യുകയാണോ എന്നുതോന്നും, ഒറ്റക്കൈയ്യൻ ബാക്ക്ഹാൻഡിൽ കളിക്കുമ്പോൾ പതിഞ്ഞ താളത്തിൽ കോർട്ടിൽ അയാൾ കവിതകൾ രചിക്കുകയാണെന്ന് തോന്നും. വരകളിൽ തൊട്ടുള്ള അളന്നു മുറിച്ച എയ്സുകൾ പായിക്കുമ്പോൾ അയാൾ ഒരു ഗണിത ശാസ്ത്രജ്ഞനാണോ എന്നു സംശയം തോന്നിപ്പോകും. എതിരാളിയുടെ കോർട്ടിൽ പതിച്ച് തിരികെ നെറ്റിലേക്ക് പോരുന്ന ഡ്രോപ്പ് ഷോട്ടുകൾ കളിക്കുമ്പോൾ അയാൾ ടെന്നീസ് പന്തിനെ നിഗൂഢമായി നിയന്ത്രിക്കുന്ന ഇന്ദ്രജാലക്കാരനാണോ എന്നുതോന്നിപ്പോകും. ഫെഡറർ എപ്പോഴും കോർട്ടിലെ വിരുന്നാകുന്നത് ഇങ്ങനെയൊക്കെയാണ്.

മുപ്പത്തിയാറാം വയസ്സിലും ഈ മാന്ത്രികത തുടരുന്നത് അനായാസമായ കേളി ശൈലി കൊണ്ടാണ്. കലിതുള്ളി വരുന്നവനെ ഒരു പുഞ്ചിരി കൊണ്ട് വരുത്തിയിലാക്കും വിധം അനായാസമായി വന്യമായ കരുത്തിനെ റാക്കറ്റുകൊണ്ടുള്ള സൗമ്യമായ ഒരു തലോടൽ കൊണ്ട് ഫെഡറർക്ക് സാധിക്കുന്നു എന്നത് അത്ഭുതമാണ്. തോൾക്കുമ്പോൾ പോലും ആരാധക ഹൃദയങ്ങളെ കീഴടക്കാൻ അയാൾ ഉതിർക്കുന്ന ഒരു ഷോട്ട് മതിയാവും. ഇത്രയേറെ ആളുകളെ ടെന്നീസിലേക്ക് അടുപ്പിച്ചത് ഫെഡറർ ആണെന്നതിൽ തർക്കമില്ല. കോർട്ടിലും വെളിയിലും അയാൾ പുലർത്തുന്ന വിനയം, ചെയ്തു കൂട്ടുന്ന പ്രവൃത്തികൾ ഫെഡററെ സ്നേഹിക്കാൻ അതിൽ കൂടുതൽ ഒരുപാട് കാരണങ്ങൾ വേണമെന്നില്ല. അയാൾ വിജയിച്ചു കൊണ്ടേ ഇരിക്കുകയായിരുന്നു കിരീടങ്ങൾ നേടാത്തപ്പോഴും, നേടുമ്പോഴും, ഒന്നാം സ്ഥാനത്ത് തുടർന്നപ്പോഴും ഒരുപാട് പിന്നിലായി പോയപ്പോഴും. ഇനിയും അതങ്ങനെ തന്നെ തുടരും. ഇനിയും പിടി തരാത്ത മാന്ത്രികത ഒളിപ്പിച്ചു വച്ചിട്ടുള്ള ആ കൈകൾ റാക്കറ്റ് താഴെ വയ്‌ക്കും വരെ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഹാലെപ്പിന് കാലമായില്ല; കരോളിൻ വോസ്നിയാക്കിക്ക് ഓസ്‌ട്രേലിയൻ ഓപ്പൺ

ഓസ്‌ട്രേലിയൻ ഓപ്പണിന്റെ കിരീട പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ താരം റുമാനിയയുടെ സിമോണ ഹാലെപ്പിന് തോൽവി. ആദ്യ രണ്ടു സീഡുകൾ തമ്മിലുള്ള ആവേശ പോരാട്ടത്തിൽ രണ്ടാം സീഡ് ഡെന്മാർക്കിന്റെ കരോളിൻ വോസ്നിയാക്കിയാണ് സിമോണയെ മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ തോൽപ്പിച്ചത്. സ്‌കോർ 7-6, 3-6, 6-4.

ഈ വിജയത്തോടെ തിങ്കളാഴ്ച പുറത്തിറങ്ങുന്ന റാങ്കിങ്ങിൽ ആറു വർഷങ്ങൾക്ക് ശേഷം ഒന്നാംസ്ഥാനം തിരിച്ചു പിടിക്കാനും വോസ്നിയാക്കിക്കായി. അഞ്ച് വർഷങ്ങളുടെ ഇടവേളക്ക് ശേഷം ഒന്നാം സ്ഥാനം തിരികെ നേടിയ സെറീന വില്ല്യംസിന്റെ റെക്കോർഡ്‌ ഇതോടെ വോസ്നിയാക്കി മറികടന്നു. വനിതകളിൽ പലപ്പോഴും ഏകപക്ഷീയമായ ഫൈനൽ മത്സരങ്ങൾ കണ്ടു ശീലിച്ച ആസ്വാദകർക്ക് വിരുന്നായിരുന്നു ഇന്നത്തെ മത്സരം. രണ്ടുതാരങ്ങളും ഒന്നാംസ്ഥാനം സ്വന്തമാക്കുകയും ഗ്രൻഡ്സ്ലാം കിരീടങ്ങൾ നേടാതിരിക്കുകയും ചെയ്തവരാണ് എന്നുള്ളത് മത്സരത്തിന്റെ ആവേശം ഇരട്ടിപ്പിച്ചു എന്നുവേണം പറയാൻ.

വർഷങ്ങൾക്ക് മുൻപ് അറുപതിലധികം ആഴ്ചകൾ ഒന്നാംസ്ഥാനം കയ്യാളുകയും ഗ്രാൻഡ്‌സ്ലാം കിരീടങ്ങൾ നേടാതിരിക്കുകയും ചെയ്ത താരമെന്ന ദുഷ്‌പേര് മായ്ക്കാനും വോസ്നിയാക്കിക്ക് ഈ വിജയത്തോടെ സാധിച്ചു. ആദ്യ സെറ്റ് വോസ്നിയാക്കി അനായാസമായി നേടുമെന്ന് തോന്നിപ്പിച്ച അവസരത്തിൽ സെമി ഫൈനലിൽ കെർബർക്കെതിരെ പുറത്തെടുത്ത പോരാട്ട വീര്യം ഹാലെപ്പ് ആവർത്തിച്ചതോടെ സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു. ആദ്യ സെറ്റ് നഷ്ടപ്പെട്ടെങ്കിലും തിരിച്ചടിച്ച ഹാലെപ്പ് രണ്ടാം സെറ്റ് 6-3 ന് നേടി. പക്ഷേ മൂന്നാം സെറ്റിൽ ഉണർന്നു കളിച്ച വോസ്നിയാക്കി സെറ്റും മത്സരവും സ്വന്തമാക്കി. ഒന്നാം സ്ഥാനം നേടുകയും ഗ്രൻഡ്സ്ലാം കിരീടം നേടാതിരിക്കുകയും ചെയ്ത താരമെന്ന മോശം റെക്കോർഡ് മറികടക്കാൻ ഹാലെപ്പിന് ഇനിയും കാത്തിരിക്കേണ്ടി വരും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വനിതകളിൽ ആദ്യ സീഡുകൾ തമ്മിൽ ഫൈനൽ

വർഷങ്ങളുടെ ഇടവേളക്ക് ശേഷം ഓസ്‌ട്രേലിയൻ ഓപ്പണിൽ വനിതകളിലെ ആദ്യ രണ്ട് സീഡുകൾ തമ്മിലുള്ള ഫൈനൽ. ഒന്നാം സീഡ് റുമാനിയയുടെ സിമോണ ഹാലെപ് മുൻ ചാമ്പ്യനും ഒന്നാം നമ്പർ താരവുമായിരുന്ന ജർമ്മനിയുടെ കെർബർക്കെതിരെ മാച്ച് പോയിന്റുകൾ അതിജീവിച്ചാണ് ഫൈനലിൽ കടന്നത്.

ആദ്യ സെമിയിൽ ബെൽജിയത്തിന്റെ മാർട്ടെൻസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് വോസ്നിയാക്കി ഫൈനലിൽ കടന്നത്. ഫൈനലിൽ ആര് ജയിച്ചാലും അവർ പുതിയ ഒന്നാം നമ്പർ താരമാകും എന്നത് ഫൈനലിന്റെ ആവേശം ഇരട്ടിയാക്കും എന്നുറപ്പ്.

ജനുവരി 27 ശനിയാഴ്ചയാണ് ഓസ്‌ട്രേലിയൻ ഓപ്പൺ വനിത വിഭാഗം ഫൈനൽ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫെഡറർ × ചൊങ് സെമി

തുടക്കത്തിലെ പതർച്ചക്ക് ശേഷം ശക്തമായി തിരിച്ചുവന്ന റോജർ ഫെഡറർ ക്വാർട്ടർ ഫൈനലിലും ഒരു സെറ്റ് പോലും എതിരാളിക്ക് അടിയറ വയ്ക്കാതെ ജയിച്ചു കയറി. ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെർഡിക്കിനെതിരെ ആയിരുന്നു നേരിട്ടുള്ള സെറ്റുകൾക്ക് ഫെഡററുടെ വിജയം. മറ്റൊരു ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ദക്ഷിണ കൊറിയയുടെ ചൊങ് അമേരിക്കയുടെ സാൻഡ്ഗ്രീനെ തകർത്ത് സെമിയിൽ പ്രവേശിച്ചു. നേരിട്ടുള്ള സെറ്റുകളിലായിരുന്നു ഈ യുവ കൊറിയൻ താരത്തിന്റെ വിജയവും. ജോക്കോവിച്ചെനെതിരെ പുറത്തെടുത്ത മികവ് ഇന്നത്തെ മത്സരത്തിലും ആവർത്തിച്ച ചൊങ് സെമിയിൽ റോജർക്ക് വെല്ലുവളിയാവും എന്നതിൽ സംശയമില്ല.

വനിതകളിൽ മുൻ ഒന്നാം സീഡ് ജർമ്മനിയുടെ കെർബർ സെമിയിൽ പ്രവേശിച്ചു. അമേരിക്കയുടെ മാഡിസൺ കീസിനെതിരെ അനായാസമായിരുന്നു കെർബറുടെ വിജയം. മറ്റ് ക്വാർട്ടറിൽ നിലവിലെ ഒന്നാം സീഡായ റുമാനിയയുടെ സിമോണ ഹാലെപ് സെമിയിൽ പ്രവേശിച്ചു. ആറാം സീഡ് പ്ലിസ്‌കോവയെ ആണ് ഹാലെപ് നേരിട്ടുള്ള സെറ്റുകളിൽ പരാജയപ്പെടുത്തിയത്. മിക്സഡ് ഡബിൾസിൽ ഇന്ത്യൻ പ്രതീക്ഷയായ ബൊപ്പണ്ണ അടങ്ങിയ ബൊപ്പണ്ണ ബബോസ് സഖ്യം സെമിയിൽ പ്രവേശിച്ചു. ബൊപ്പണ്ണയുടെ കൂട്ടാളി ബബോസ് വനിതകളുടെ ഡബിൾസ് വിഭാഗത്തിൽ ഫൈനലിൽ ഇടം നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സീഡില്ലാത്തവരുടേയും ഓപ്പൺ

അട്ടിമറികളോടെ ആയിരുന്നു ഈ വർഷത്തെ ഓസ്‌ട്രേലിയൻ ഓപ്പൺ തുടങ്ങിയത്. പക്ഷേ താരങ്ങൾ അട്ടിമറികൾ ശീലമാക്കുമ്പോൾ പിന്നെയതിനെ അട്ടിമറിയെന്ന് വിളിക്കുന്നതെങ്ങനെ ? ടൂർണമെന്റിന്റെ തുടക്കത്തിൽ വനിതാ വിഭാഗത്തിൽ വലിയ സീഡുകൾ പുറത്താകുന്നത് ഒരു സ്ഥിരം കാഴ്ചയായിരുന്നു. എന്നാൽ ടൂർണമെന്റ് പുരോഗമിക്കും തോറും അത് പുരുഷന്മാരുടെ വിഭാഗത്തിലേക്ക് പകർന്നു എന്നുവേണം പറയാൻ.

6 തവണ ഓസ്‌ട്രേലിയൻ ഓപ്പൺ ചാമ്പ്യനും മുൻ ഒന്നാം നമ്പർ താരവുമായിരുന്ന നൊവാക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകളിലാണ് സീഡ് ചെയ്യപ്പെടാത്ത യുവതാരം ചൊങ് അട്ടിമറിച്ചത് ക്ഷമിക്കണം തകർത്തത്. പരിക്കിൽ നിന്ന് മുക്തനായി തിരിച്ചെത്തിയ നൊവാക്കിന് മത്സരത്തിലുടനീളം ഒരു പഴുതും നൽകാതെയാണ് ചൊങ് മത്സരം സ്വന്തമാക്കിയത്. അങ്ങനെ ഏഷ്യാ പസഫിക്കിന്റെ ഗ്രൻഡ്സ്ലാം എന്ന പേരിന് ചേരും പോലെ ഒരേഷ്യാക്കാരൻ അവസാന എട്ടിൽ ഇടം പിടിച്ചു.

ക്വാർട്ടറിൽ ദക്ഷിണ കൊറിയയുടെ ഈ താരത്തിന്റെ എതിരാളിയാകട്ടെ മുൻ ചാമ്പ്യനായ സ്റ്റാൻ വാവറിങ്കയെയും, ഇന്നത്തെ മത്സരത്തിൽ ഓസ്‌ട്രേലിയൻ പ്രതീക്ഷയായ ഡൊമിനിക് തിമിനെയും തകർത്ത് അവസാന എട്ടിൽ സ്ഥാനമുറപ്പിച്ച മറ്റൊരു സീഡില്ലാ താരം അമേരിക്കയുടെ സാൻഡ്ഗ്രീനും. ഇന്നലത്തെ മത്സരത്തിൽ സെപ്പിയെ തകർത്ത് സീഡ് ചെയ്യപ്പെടാത്ത ബ്രിട്ടൻ താരം എഡ്മുണ്ടും അവസാന എട്ടിൽ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ കൊല്ലത്തെ നാലു ഗ്രൻഡ്സ്ലാം കിരീടങ്ങളും പങ്കു വച്ച ഫെഡററിനും നദാലിനും ഇത്തവണ കടുത്ത വെല്ലുവിളികൾ മുന്നിലുണ്ട് എന്നത് ഒരു വസ്തുതയാണ്. പുരുഷ ടെന്നീസിലെ മാറ്റങ്ങൾക്ക് ഈ വർഷം സാക്ഷിയാകും എന്നതുറപ്പ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നദാൽ, കൈരഗൂയിസ് മുന്നോട്ട്

ഒന്നാം സീഡ് നദാൽ, ഓസ്‌ട്രേലിയൻ കിരീട പ്രതീക്ഷയായ കൈരഗൂയിസ്, ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവ്, ക്രൊയേഷ്യയുടെ മരിയൻ സിലിച്ച് എന്നിവർ നാലാം റൗണ്ടിലേക്ക് പ്രവേശിച്ചു. നദാൽ അനായാസം ജയിച്ചപ്പോൾ ഫ്രാൻസിന്റെ ജോ വിൽഫ്രെഡ് സോങ്ങയെ കടുത്തൊരു മത്സരത്തിൽ മറികടന്നാണ് ഇത്തവണത്തെ കിരീട പ്രതീക്ഷയായ കൈരഗൂയിസ് മുന്നേറിയത്. യുവതാരം റൂബലെവിനെതിരെ നാലു സെറ്റുകൾ നീണ്ട പോരാട്ടത്തിൽ വിജയിച്ച ദിമിത്രോവാണ് അടുത്ത റൗണ്ടിൽ നിക്കിന്റെ എതിരാളി. മറ്റുമത്സരങ്ങളിൽ സിലിച്ച് റയാൻ ഹാരിസണെ തോല്പിച്ചപ്പോൾ ഡോൾഗൊപൊളോവിനെ തോൽപ്പിച്ച് ഷ്വാർട്‌സ്മാനും, കാർലോവിച്ചിനെ മറികടന്ന് സെപ്പിയും, മുള്ളറെ മറികടന്ന് ബുസ്റ്റയും, ബ്രിട്ടന്റെ എഡ്മുണ്ടും നാലാം റൗണ്ടിലേക്ക് മുന്നേറി.

അട്ടിമറികൾ തുടരുന്ന വനിതാ വിഭാഗത്തിൽ ഏഴാം സീഡ് ഒസ്റ്റാപെങ്കോയും ടൂർണമെന്റിൽ നിന്ന് പുറത്തായി. മുപ്പത്തിരണ്ടാം സീഡ് കൊണ്ടാവീറ്റ് ആണ് താരത്തെ മൂന്ന് സെറ്റ് പോരാട്ടത്തിൽ അട്ടിമറിച്ചത്. മറ്റുമത്സരങ്ങളിൽ രണ്ടാം സീഡ് വോസ്നിയാക്കി, സുവാരസ് നവാരോ, റിബറിക്കോവ, സ്വിറ്റോലിന, മാർട്ടിനെസ് എന്നിവരും നാലാം റൗണ്ടിൽ പ്രവേശിച്ചിട്ടുണ്ട്.

പുരുഷ ഡബിൾസിൽ ഇന്ത്യക്കാർ അടങ്ങിയ ബൊപ്പണ്ണ സഖ്യവും ശരൺ സഖ്യവും വിജയം കണ്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അട്ടിമറികളുടെ ഓസ്‌ട്രേലിയൻ ഓപ്പൺ

ഓസ്‌ട്രേലിയൻ ഓപ്പണിൽ അട്ടിമറികൾ തുടർക്കഥയാകുന്നു. പുരുഷന്മാരുടെ വിഭാഗത്തെ അപേക്ഷിച്ച് വനിതാ വിഭാഗത്തിൽ ടൂർണമെന്റ് പുരോഗമിക്കുന്ന തോറും സീഡുകൾ കുറഞ്ഞു വരുന്നു കാഴ്ചയാണ് കാണുന്നത്.

പുരിഷവിഭാഗത്തിൽ മുൻ ചാമ്പ്യനും ഒമ്പതാം സീഡുമായ സ്റ്റാൻ വാവ്റിങ്കയെ നേരിട്ടുള്ള സെറ്റുകളിൽ അട്ടിമറിച്ച് അമേരിക്കയുടെ സീഡില്ലാ താരം സാങ്ഡ്രെൻ മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. 6-2, 6-1, 6-4 എന്ന സ്കോറിനായിരുന്നു അമേരിക്കൻ താരത്തിന്റെ വിജയം. എടിപി വേൾഡ് ടൂർ ഫൈനലിസ്റ്റും ഏഴാം സീഡുമായ ഡേവിഡ് ഗോഫിനെ നാലു സെറ്റുകൾ നീണ്ട പോരാട്ടത്തിൽ തോൽപ്പിച്ച് ഫ്രാൻസിന്റെ ബെന്നറ്റെവും പതിമൂന്നാം സീഡ് അമേരിക്കയുടെ സാം ക്യൂറെയെ അട്ടിമറിച്ച് ഫസ്‌കോവിക്സും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. മറ്റുമത്സരങ്ങളിൽ നിലവിലെ ചാമ്പ്യൻ ഫെഡററും, മുൻ ചാമ്പ്യൻ ജോക്കോവിച്ചും, ഡെൽപോട്രോയും, ഹോം ഫേവറിറ്റ് ഡൊമിനിക് തിമും, ചെക്കിന്റെ തോമസ് ബെർഡിച്ചും മൂന്നാം റൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്.

വനിതാവിഭാഗത്തിൽ മൂന്നാം സീഡ് മുഗുരുസ അട്ടിമറിക്കപ്പെട്ടപ്പോൾ ഒമ്പതാം സീഡ് കോണ്ടയെ നേരിട്ടുള്ള സെറ്റുകൾക്ക് പെറയോട് തോൽവി വഴങ്ങി. പതിനാറാം സീഡ് വെസ്‌നിന സീഡില്ലാ താരം ഒസാക്കയോട് തോൽവി വഴങ്ങി. പതിനാലാം സീഡ് സേവസ്റ്റോവയെ വീഴ്ത്തി മുൻ ചാമ്പ്യൻ മരിയ ഷറപ്പോവ മൂന്നാം റൗണ്ടിലേക്ക് കയറി. മറ്റുമത്സരങ്ങളിൽ ഒന്നാംസീഡ് ഹാലെപ്, മുൻ ഒന്നാം നമോൻ കെർബർ, സഫറോവ, കീസ് എന്നീ പ്രമുഖരും മൂന്നാം റൗണ്ടിലേക്ക് പ്രവേശിച്ചു.

ഡബിൾസ് വിഭാഗത്തിൽ ഇന്ത്യൻ ജോഡികളായ പേസ്-രാജ സഖ്യവും, ഇന്തോ അമേരിക്കൻ ജോഡികളായ രാം-ശരൺ സഖ്യവും അടുത്ത റൗണ്ടിലേക്ക് മുന്നേറി. ഇന്ത്യയുടെ ബൊപ്പണ്ണ വാസലിൻ സഖ്യവും വിജയം കണ്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബ്രിസ്ബേനിൽ കൈരഗൂയിസ് ദോഹയിൽ മോൺഫിസ്

ഓസ്‌ട്രേലിയൻ ഓപ്പണ് മുന്നോടിയായുള്ള ബ്രിസ്ബേൻ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ നാട്ടുകാരനായ നിക് കൈരഗൂയിസിന് കിരീടം. പ്രതിഭ കൊണ്ട് ടെന്നീസിന്റെ ഭാവിയെന്ന വിശേഷണമുള്ള നിക്കിന്‌ കഴിഞ്ഞ സീസണിൽ ഒന്നും തന്റെ കഴിവിനോട് നീതി പുലർത്താനായിരുന്നില്ല. ആ കോട്ടമാണ് ഇന്നത്തെ കിരീടനേട്ടത്തോടെ നിക് നികത്തിയത് എന്നുവേണമെങ്കിൽ വിശേഷിപ്പിക്കാം.

ഹ്യുവിറ്റിന് ശേഷം ടെന്നീസ് ത്രയങ്ങൾ എന്നുവിശേഷിപ്പിക്കുന്ന ഫെഡറർ, നദാൽ, ജോക്കോവിച്ച് എന്നിവരെയെല്ലാം തോല്പിച്ചിട്ടുള്ള ഏക ഓസ്ട്രേലിയക്കാരനായ നിക്ക് ഓസ്‌ട്രേലിയൻ ഓപ്പണിൽ പ്രമുഖ താരങ്ങൾക്ക് വെല്ലുവിളിയാവുമെന്ന് അടിവരയിടുന്നതായിരുന്നു ഇന്നത്തെ പ്രകടനം. റയാൻ ഹാരിസണെ നേരിട്ടുള്ള സെറ്റുകളിൽ (സ്‌കോർ : 6-4, 6-2) തകർത്താണ് നിലവിലെ 21-മത് സീഡായ നിക്കിന്റെ വിജയം. ഇതോടെ നാളത്തെ പുതിയ റാങ്കിങ്ങിൽ 17-മത് എത്താനും കൈരഗൂയിസിനായി. നാട്ടുകാരുടെ പിന്തുണ കൂടെയാകുമ്പോൾ അടുത്ത ആഴ്ച ആരംഭിക്കുന്ന ഓസ്‌ട്രേലിയൻ ഓപ്പണിൽ ഈ ഇരുപത്തിരണ്ടുകാരൻ വിജയിച്ചാൽ അതിൽ തെല്ലും അത്‌ഭുതപ്പെടാനില്ല. ബ്രിസ്ബേൻ ടെന്നീസിന്റെ വനിതാ വിഭാഗത്തിൽ ആറാം സീഡ് സ്വിറ്റോലിന സർപ്രൈസ് ഫൈനലിസ്റ്റ് ഉക്രെയിനിന്റെ സസ്‌നോവിച്ചിനെ തോൽപ്പിച്ച് കിരീടം നേടി.

കഴിഞ്ഞ സീസണിലെ മോശം പ്രകടനം പഴങ്കഥയാക്കി ഫ്രാൻസിന്റെ ഗേൽ മോൺഫിസിന് ഖത്തർ ഓപ്പൺ കിരീടം. ഇതിന് മുൻപ് മൂന്നു തവണ ഫൈനലിൽ കടന്നപ്പോഴും തോൽക്കാനായിരുന്നു മോൺഫിസിന്റെ യോഗം. എന്നാൽ ഇടത്തവണ യുവതാരം റൂബലെവിനെതിരെ നേരിട്ടുള്ള സെറ്റുകളിൽ ആധികാരികമായിരുന്നു മോൺഫിസിന്റെ വിജയം. സ്‌കോർ 6-2, 6-3.

വനിതകളിൽ ഒന്നാം നമ്പർ താരം സിമോണ ഹാലെപ് ചൈനയിൽ നടന്ന ഷെൻസെൻ ഓപ്പൺ സിനയ്ക്കോവയെ തോൽപ്പിച്ച് നേടി. രണ്ടാം സെറ്റ് കൈവിട്ട ശേഷമായിരുന്നു താരത്തിന്റെ വിജയം. മികച്ച ഫോം തുടരുന്ന ഡെന്മാർക്കിന്റെ മുൻ ഒന്നാം നമ്പർ താരം കരോളിൻ വോസ്നിയാക്കി ഓക്ലാന്റ് ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഹോപ്മാൻ കപ്പ് സ്വിറ്റ്സർലാന്റിന്

ഫൈനലിൽ ജർമനിയെ തോൽപ്പിച്ച് ഹോപ്മാൻ കിരീടം സ്വിറ്റ്സർലാന്റ് നേടി. ആദ്യ സിംഗിൾസിൽ ജർമ്മനിയുടെ സ്വരേവിനെതിരെ ഒരു സെറ്റിൽ പിന്നിട്ട് നിന്ന ശേഷം തിരിച്ചടിച്ച് ഫെഡറർ പുരുഷ സിംഗിൾസ് ജയിച്ചപ്പോൾ വനിതകളിൽ ബെൻചിച്ചിന് മുൻ ഒന്നാം നമ്പർ താരമായ കെർബറിന് മുന്നിൽ അടിയറവ് പറഞ്ഞു.

ഇതോടെ നിർണ്ണായകമായ മിക്സഡ് ഡബിൾസിൽ ഫെഡറർ-ബെൻചിച്ച് സഖ്യം സ്വരേവ്-കെർബർ സഖ്യത്തെ തോൽപ്പിച്ച് കിരീടം സ്വാന്തമാക്കി. പതിനേഴ് വർഷങ്ങൾക്ക് ശേഷമാണ് സ്വിസ് ഹോപ്മാൻ കപ്പിൽ മുത്തമിടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version