ടെന്നീസിലെ പുത്തൻ താരോദയം കാത്ത് ആരാധകർ

ടെന്നീസിലെ പുത്തൻ താരോദയം കാത്ത് ആരാധകർ

സിൻസിനാട്ടി മാസ്റ്റേഴ്സ് വിജയിച്ചു കഴിഞ്ഞു ബോർണ കോറിച് പറഞ്ഞത്, ഞങ്ങൾക്ക് മുന്നേ ഫെഡറർ, നദാൽ, ജോക്കോവിച്ച് എന്നിവർ ടെന്നീസ് കോർട്ടുകൾ അടക്കി വന്നിരുന്നത് പോലെ ഇനി ആരും ദീർഘകാലം അടക്കി വാഴും എന്നു കരുതുന്നില്ല എന്നാണ്. ഇത് പല കാരണങ്ങൾ കൊണ്ടും ഏതാണ്ട് ശരിയാണ്. ഒരു കാരണം, ഈ മൂന്ന് പേരുടെ സ്വാഭാവദാര്‍ഢ്യവും കഴിവും ഉള്ള ഒരു കളിക്കാരനെ കണ്ടു കിട്ടാൻ നമുക്ക് ഇനിയും കഴിഞ്ഞിട്ടില്ല എന്നതാണ്. കഴിവ് ചിലപ്പോൾ മിന്നി തിളങ്ങുന്നുണ്ടെങ്കിലും, അത് നിലനിറുത്തി കൊണ്ട് പോകാൻ പുതുതലമുറ കളിക്കാർക്ക് സാധിക്കുന്നുമില്ല.

പുതിയ കളിക്കാർ ഏറ്റവും മുന്തിയ കളി പുറത്തെടുക്കാനുള്ള വ്യഗ്രതയിൽ, കളി മിടുക്കിന്റെ കുറവ് തരണം ചെയ്യാനായി അതി തീവ്രമായ കായിക ക്ഷമത പുറത്തെടുക്കുന്നതിലൂടെ, നിരന്തരമായ ഫോം നിലനിറുത്താൻ സാധിക്കാതെ പോകുന്നു എന്നതാണ് ഒരു കണ്ടെത്തൽ. പല കളിക്കാരുടെയും ടൂർണമെന്റ് ജയ പരാജയങ്ങളുടെ ഗ്രാഫ് നോക്കിയാൽ ഇത് ശരിയാണെന്ന് മനസ്സിലാകും.

എന്നാൽ പ്രധാന കാരണമായി പലരും കാണുന്നത് ഇവരുടെ ഒന്നിച്ചുള്ള വളർച്ചയെയാണ്. ഫെഡറർ, നദാൽ, ജോക്കോ, പിന്നെ ഒരു പരിധി വരെ ആന്റി മറെയും പരസ്പരപൂരകങ്ങളായ കളിക്കാരയിരുന്നു. അവർ തമ്മിൽ ഒരു വാശിയേറിയ മത്സരം എന്നും ഉണ്ടായിരുന്നു. ഒന്നിച്ചു കളിച്ചു, കളി മെച്ചപ്പെടുത്തി മുന്നോട്ട് വന്നവരാണ് ഇവർ. ആദ്യ കാലങ്ങളിൽ തികഞ്ഞ ശത്രുതയിൽ തുടങ്ങി, പിന്നീട് പരസ്പര ബഹുമാനമുള്ള എതിരാളികളും, സുഹൃത്തുക്കളും ആയി മാറിയ ചരിത്രമാണ് ഇവർക്കിടയിൽ ഉള്ളത്. ഇത് ഇവരുടെ കളിയെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. അങ്ങനെയുള്ള മത്സരം പല കാലത്തും ടെന്നീസിൽ സംഭവിച്ചിട്ടുണ്ട്. ബോർഗ്, കോണർസ്, മേക്കൻറോ, ലെൻഡൽ, ബെക്കർ, പാറ്റ് ക്യാഷ്, എഡ്‌ബെർഗ്, അഗാസി, സംപ്രാസ് എന്നിവർ എല്ലാം ഇത്തരം മത്സരങ്ങളിലൂടെ വളർന്നവരാണ്. ആ മത്സരങ്ങളെല്ലാം നമുക്ക് ആവേശകരമായ ടെന്നീസ് സമ്മാനിച്ചിട്ടുമുണ്ട്.

അതിനാൽ ഇനിയുള്ള കാലത്ത് ടെന്നീസ് ഇനിയും ഉയരങ്ങൾ താണ്ടണമെങ്കിൽ ഒരു കൂട്ടം കളിക്കാർ ഒന്നിച്ചു വരണം, വളരണം. അവർ പരസ്പരം കളിച്ചും, മത്സരിച്ചും, കലഹിച്ചും കളിയെ മുന്നോട്ട് കൊണ്ടു പോകണം. അത്തരം ഒരു കൂട്ടം കളിക്കാർ ഉയർന്നു വരും എന്ന് പ്രതീക്ഷിക്കാം.

ഇന്നതിന് കഴിവുള്ള ഒരു ഡസൻ കളിക്കാരെങ്കിലും ഇന്ന് 1000 മാസ്റ്റേഴ്സ് തലത്തിൽ കളിക്കുന്നുണ്ട്. അവരിൽ നിന്ന് മൂന്നോ നാലോ താരകങ്ങളെങ്കിലും ഉദിച്ചുയരുന്നത് നമുക്ക് കാത്തിരിക്കാം. രണ്ട് ദിവസത്തിൽ തുടങ്ങുന്ന യുഎസ് ഓപ്പൺ അതിന് തുടക്കമാകും എന്ന് പ്രത്യാശിക്കാം.

2022 ലോകകപ്പിലെ ചാമ്പ്യന്മാരുടെ ഗ്രൂപ്പ് D

2022 ലോകകപ്പിലെ ചാമ്പ്യന്മാരുടെ ഗ്രൂപ്പ് D

ഒപ്പത്തിനൊപ്പം നിൽക്കുന്ന 4 ടീമുകളല്ല ഗ്രൂപ്പ് Dയിൽ ഉള്ളത്. ഫ്രാൻസ്, ഓസ്‌ട്രേലിയ, ഡെൻമാർക്ക്‌, ടുണീഷ്യ എന്നിവരാണ് ഈ ഗ്രൂപ്പിൽ.

എങ്കിലും ഈ ഗ്രൂപ്പിലെ നക്ഷത്ര ടീം ഫ്രാൻസ് തന്നെയാണ്. അത്രമാത്രം നക്ഷത്രങ്ങൾ ദഷാമിന്റെ ഈ ടീമിലുണ്ട്. അതിൽ ഏറ്റവും എടുത്തു പറയേണ്ടത് പലരും കരുതുന്ന പോലെ എംബപ്പേയുടെ പേരല്ല, പകരം കരീം ബെൻസിമയെയുടേതാണ്! വർഷങ്ങൾക്ക് ശേഷം ദേശീയ ടീമിലേക്ക് വന്ന ബെൻസിമ 2018ലെ വേൾഡ് കപ്പ് ഉയർത്തിയ ഫ്രാൻസ് ടീമിൽ അംഗമായിരുന്നില്ല. മിക്കവാറും തൻ്റെ അവസാന വേൾഡ് കപ്പ് കളിക്കുന്ന ബെൻസിമ ഇത്തവണ ഈ ലോകകപ്പിൻ്റെ താരമായാൽ അത്ഭുതപ്പെടേണ്ട. എംബപ്പയുടെ പിഎസ്ജി കണക്കുകൾ ഈ ഫിഫ ടൂർണമെന്റിൽ തീർപ്പാക്കാൻ തുനിഞ്ഞാൽ അത് ടീമിനെ ബാധിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.

ഫ്രാൻസിനെ നേരിടുന്ന മറ്റൊരു പ്രശ്നം കാൻ്റെയുടെ പരിക്കാണ്. ജൂണിൽ നടന്ന ഇന്റർനാഷണൽ മാച്ചുകളിൽ മുട്ടിന് പരിക്കേറ്റ് പുറത്തിരിക്കേണ്ടി വന്ന ഈ ചെൽസി കളിക്കാരൻ, ഇപ്പോൾ പുതിയ പരിക്കിന്റെ പിടിയിലാണ്. അത് കൊണ്ട് ഇത്തവണ വേൾഡ് കപ്പിൽ കളിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. ഇത് ഫ്രാൻസിനെ സംബന്ധിച്ച് വലിയൊരു തിരിച്ചടിയാണ്.

എങ്കിലും ലോറിസ്, ഗ്രീസ്മാൻ, പോഗ്ബ (പരിക്കിന്റെ പിടിയിലാണെങ്കിലും കളിക്കും എന്നാണ് വിവരം), കോമാൻ, ഹെർണാണ്ടസ് എന്നിവരുടെ മികച്ച കളിയിൽ, കഴിഞ്ഞ തവണ നേടിയ കപ്പ് നിലനിർത്താൻ കഴിയും എന്ന വിശ്വാസത്തിലാണ് ലെസ് ബ്ലൂസ്.

എളുപ്പമുള്ള ക്വാളിഫയിങ് ഗ്രൂപ്പിൽ പെടുന്നത് കൊണ്ട് ഫിഫ കപ്പിൽ കുറേക്കാലമായി സ്ഥിരസാന്നിധ്യമായ ഓസ്‌ട്രേലിയ ഇത്തവണ അത്ര എളുപ്പത്തിലല്ല ദോഹക്ക് വിമാനം കയറുന്നത്. ഏതാണ്ട് ഏറ്റവും അവസാനം പെറുവിന് എതിരെ ഒരു പെനാൽറ്റി ഷൂട്ടിലൂടെയാണ് സോക്കറൂസ് ക്വാളിഫൈ ചെയ്തത്. ഒരു കളിയിൽ സൗദിയോട് തോൽക്കുകയും ചെയ്തു. ഏഷ്യൻ ഗ്രൂപ്പിൽ സൗദിക്കും ജപ്പാനും പുറകിൽ മൂന്നാമതായിട്ടാണ് ഓസ്‌ട്രേലിയ വന്നത്. അടുത്ത റൗണ്ടിലേക്ക് കടന്നാൽ തന്നെ അത് വലിയ കാര്യമായി കണക്കാക്കിയാൽ മതി. ഖത്തറിലെ അവരുടെ ആദ്യ കളി ഫ്രാൻസുമായിട്ടാണ്. അന്നറിയാം കങ്കാരുക്കളുടെ കളി കാര്യമാകുമോ എന്ന്.

ഈ ഗ്രൂപ്പിൽ നിന്ന് അടുത്ത റൗണ്ടിൽ ഫ്രാൻസിനൊപ്പം കടക്കും എന്ന് ഉറപ്പുള്ള മറ്റൊരു ടീമാണ് ഡെൻമാർക്ക്‌. ഫിഫ ചരിത്രത്തിൽ ഒരു ക്വാർട്ടർ ഫൈനലാണ് അവരുടെ ഏറ്റവും ഉയർന്ന നേട്ടം. എങ്കിലും കാസ്പെർ ഹ്യൂൽമണ്ടിൻ്റെ കീഴിൽ കളിക്കുന്ന ഈ യൂറോപ്യൻ പവർ ഹൗസിന് തങ്ങളുടെ ചരിത്രം തിരുത്താൻ സാധ്യതയുള്ള ഒരു വേൾഡ് കപ്പാണ് ഇത്. സൈമൺ കിയർ, കാസ്പെർ ഷിമൈക്കിൾ,ക്രിസ്റ്റ്യൻ എറിക്‌സൺ, പിയർ-എമിൽ ഹോയ്‌ബിയ തുടങ്ങിയവർ അടങ്ങിയ ഫിഫ റാങ്കിങ്ങിൽ 10 ആം സ്ഥാനത്തുള്ള ഈ ഡാനിഷ് ടീമിന് ഭാഗ്യം കൂടി ഒത്ത് വന്നാൽ ക്വാർട്ടറിനു അപ്പുറം കടക്കാൻ കഴിയും.

ഖത്തറിൽ തങ്ങളുടെ ആറാമത് വേൾഡ് കപ്പ് കളിക്കാൻ തയ്യാറെടുക്കുന്ന ടുണീഷ്യ കാര്യമായ പ്രതീക്ഷകളുമായല്ല എത്തുന്നത്. ഇക്കൊല്ലമാദ്യം സ്ഥിരം കോച്ചായി നിയമിക്കപ്പെട്ട ജലീൽ കദ്രിയുടെ കീഴിൽ മെച്ചപ്പെട്ട് വന്ന ടീമാണ് ടുണീഷ്യ. അവരുടെ പ്രധാന കളിക്കാർ ഇംഗ്ലീഷ് ലീഗിലും ഫ്രഞ്ച് ലീഗിലും കളിക്കുന്നവരാണ്. അവർ ഒന്നിച്ചു ക്ലിക്കായാൽ ഒരു പക്ഷെ രണ്ടു കളികൾ ഗ്രൂപ്പ് റൗണ്ടിൽ ജയിക്കാൻ സാധിച്ചേക്കും. ഗ്രൂപ്പ് പോയിന്റ് പട്ടികയിൽ ഏറ്റവും താഴെ വരാതിരിക്കാൻ അവർ ശ്രമിക്കും. യൂസഫ് മസ്‌കനി, മോന്റസാർ തൽബി, ഫെറാനി സാസി, വഹ്ബി ഖസ്‌റി, ഹാന്നിബൽ മേജ്ബ്രി എന്നിവർ ലോക ഫുട്ബാളിൽ പുതിയ കളിക്കാരല്ല, അത് കൊണ്ട് ട്യുണീഷ്യയുടെ കളികൾ കാണികളെ ഹരം കൊള്ളിക്കുന്നതാകും.

കഴിഞ്ഞ വേൾഡ് കപ്പിൽ ആരും അധികം സാധ്യത നല്കാതിരുന്നിട്ടും കപ്പടിച്ച ഫ്രാൻസിന് ഇത്തവണ പന്തയ സൈറ്റുകളിൽ ഉയർന്ന സ്റ്റാറ്റസാണ്. അവസാന നാലിൽ അവരുണ്ടാകും, അതിൽ ആശങ്ക വേണ്ട. D എന്ന അക്ഷരത്തിന് ഫ്രഞ്ചിൽ RE എന്നാണ് ഉച്ചാരണം. D ഗ്രൂപ്പിൽ കളിക്കുന്ന ഫ്രാൻസ് കഴിഞ്ഞ തവണത്തെ പ്രകടനം റിപീറ്റ്‌ ചെയ്യില്ലെന്ന് ആര് കണ്ടു!

ബോൺ എഗെയിൻ കോറിച്!

ഇത്രയധികം മാനങ്ങൾ ഉള്ള ഒരു ടൂർണമെന്റ് ഈ അടുത്ത കാലത്ത് ടെന്നീസ് ആരാധകർ കണ്ടിട്ടുണ്ടാകില്ല. അടുത്താഴ്ച്ച തുടങ്ങാനിരിക്കുന്ന യുഎസ് ഓപ്പൺ ടൂർണമെന്റിന്റെ മുന്നൊരുക്കത്തിനുള്ള വേദിയായാണ് എന്നും സിൻസിനാറ്റി ഓപ്പൺ ടൂർണമെന്റിനെ കളിക്കാർ കണ്ടിട്ടുള്ളത്. എന്നാൽ ഇക്കൊല്ലം ഈ ടൂർണമെന്റിന് പ്രാധാന്യം കൂടി.

വിംബിൾഡൺ വിലക്കിന് ശേഷം തിരികെ കോർട്ടിലേക്ക് വന്ന മേദ്ഡ്വേദേവ് തന്റെ ഒന്നാം റാങ്ക് ന്യായീകരിക്കാനുള്ള വേദി. ടെന്നീസിലെ പുതിയ ജന്റിൽമാൻ ആയ നിക്ക് കിരിയോസിന്റെ വിംബിൾഡൺ ഓണ് കോർട്ട് പെരുമാറ്റം സത്യസന്ധമായ ഒന്നായിരുന്നോ എന്നു ടെന്നീസ് ലോകം പരിശോദിക്കാൻ ഒരു വേദി. പരിക്ക് മൂലം പുറത്തായിരുന്നു നദാൽ തിരിച്ചു വരവിന് സ്വീകരിച്ച വേദി. ആൻഡി മറെ ലോക ടെന്നീസിന്റെ മുൻ നിരയിലേക്ക് വരുമോ എന്നറിയാനുള്ള വേദി. പുത്തൻ തലമുറ കളിക്കാരിൽ ആരാകും ഇനിയുള്ള കാലം വാഴുക എന്നറിയാനുള്ള ശ്രമം.

എന്നാൽ ഈ തിരക്കഥകളിൽ ഒന്നും ക്രൊയേഷ്യൻ താരം ബോർണ കോറിച് ഉണ്ടായിരുന്നില്ല. ഫൈനലിൽ സിസിപ്പാസിനെ (7-6, 6-2) തോൽപ്പിച്ച ശേഷം കോറിച് തന്നെ പറഞ്ഞത്, ഒരാഴ്ച്ച മുൻപ് ഈ സ്പീച്ചിന് താൻ തയ്യാറായിരുന്നില്ല എന്നാണ്. ആരും തയ്യാറായിരുന്നില്ല എന്നു വേണമെങ്കിൽ പറയാം. കാരണം, 152 റാങ്കിലുള്ള ഒരു കളിക്കാരൻ 1000 മാസ്റ്റേഴ്സ് ടൂർണമെന്റ് വിജയിക്കുക എന്നത് കേട്ട്കേൾവിയില്ലാത്ത കാര്യമാണല്ലോ. അതും ഒന്നാം റാങ്ക് മുതൽ താഴോട്ടുള്ള മുൻനിര കളിക്കാർ പങ്കെടുക്കുന്ന ഒരു ടൂർണമെന്റിൽ.

പക്ഷെ 2018ൽ തന്റെ ക്യാരിയർ ബെസ്റ്റ് ആയ 12 റാങ്കിൽ എത്തിയിട്ടുള്ള കോറിച്ചിന് ഇതൊരു രണ്ടാം ജന്മമാണ്. തന്റെ മൂന്നാമത്തെ മാത്രം മാസ്റ്റേഴ്സ് കപ്പ് വിജയിച്ച ബോർണ കോറിച്ചിന്റെ ഈ ടൂർണമെന്റിലെ വിജയങ്ങളുടെ ലിസ്റ്റ് എടുത്താൽ അതു മനസ്സിലാകും. മുസെറ്റി, നദാൽ, അഗുട്, ഓഗർ അലിയാസിമേ, നോറി, സിസിപ്പാസ് എന്നിവരെ തോൽപ്പിച്ചാണ് ബോർണ കപ്പുയർത്തിയത്. ഈ ടൂർണമെന്റ് വിജയത്തോടെ തന്റെ റാങ്കിങ് ആദ്യ 50ന് ഉള്ളിലേക്ക് ആക്കുവാൻ കോറിച്ചിന് സാധിച്ചിട്ടുണ്ട്. ഇനിയുള്ള ടൂർണമെന്റുകളിൽ ഇതേ അച്ചടക്കത്തോടും, ആവേശത്തോടും കൂടി കളിക്കാൻ സാധിച്ചാൽ വീണ്ടും മുൻ നിരയിലേക്കെത്താൻ കോറിച്ചിന് താമസമുണ്ടാകില്ല.

ഫിഫ ലോകകപ്പ് 2022; ഗ്രൂപ്പ് H, അവസാന ഗ്രൂപ്പിലെ റൊണാൾഡോയുടെ അവസാന ചാൻസ് | Exclusive

2022 ഖത്തർ ഫിഫ ലോകകപ്പ് ടൂർണമെന്റ് എട്ടാമത്തെയും, അവസാനത്തെയും ഗ്രൂപ്പായ H ഗ്രൂപ്പിൻ്റെ അത്ര വൈവിധ്യമുള്ള ഒരു ഗ്രൂപ്പ് വേറെയില്ല. ഇതിലെ ടീമുകളുടെ പേരുകൾ നോക്കൂ, യൂറോപ്പിൽ നിന്ന് പോർച്ചുഗൽ, ആഫ്രിക്കയിൽ നിന്ന് ഘാന, ഏഷ്യയിൽ നിന്ന് ദക്ഷിണ കൊറിയ, സൗത്ത് അമേരിക്കയിൽ നിന്ന് യുറുഗ്വേ. അതെ സമയം ഈ ഗ്രൂപ്പിൽ നിന്ന് ഒരു ടീം പോലും അവസാന 8ൽ എത്തും എന്ന പ്രതീക്ഷ ആർക്കുമില്ല!

ക്രിസ്ത്യാനോ റൊണാൾഡോ അംഗമായുള്ള പോർച്ചുഗൽ ടീം ആ ഗ്രൂപ്പിൽ ടോപ് ചെയ്യും എന്നല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ട. 37 വയസ്സായ റൊണാൾഡോയുടെ തോളത്തു കയറി വേൾഡ് കപ്പ് നേടാമെന്ന ആഗ്രഹം ഉണ്ടെങ്കിൽ അത് മാറ്റി വച്ചേക്കൂ. പോർച്ചുഗൽ ടീമിലെ ഒട്ടനവധി അംഗങ്ങൾ കളിക്കുന്ന പ്രീമിയർ ലീഗിലെ വോൾവർഹാംപ്ടൺ അഥവാ വുൾവ്‌സിൻ്റെ സ്ഥിതി ഒന്ന് കണ്ടു നോക്കൂ, നിങ്ങൾക്ക് കാര്യങ്ങളുടെ കിടപ്പ് വശം മനസ്സിലാകും.

പക്ഷെ നാല് പോർച്ചുഗീസ് കളിക്കാർ ബാലൺ ഡി ഓർ പട്ടികയിൽ പെട്ടിരുന്നു എന്ന കാര്യം മറക്കരുത്. കാര്യം റൊണാൾഡോ 100 മീറ്റർ സെക്കൻഡുകൾക്കുള്ളിൽ ഓടുമായിരിക്കും, മറ്റാരേക്കാളും ഉയരത്തിൽ ചാടുമായിരിക്കും, പക്ഷെ ഇത്ര പ്രതിഭകളുള്ള ടീമിന് ഒരു കളിക്കാരനിൽ മാത്രം ആശ്രയിക്കേണ്ട കാര്യമില്ല. എങ്കിലും ഒരു ടീം എന്ന നിലക്ക് അവർ ക്ലിക്ക് ആയിട്ടില്ല.

ഖത്തറിലേക്ക് വിമാനം കയറാനുള്ള സാധ്യത തെളിഞ്ഞത് തന്നെ അത്ര എളുപ്പത്തിലല്ല എന്ന് ഓർക്കണം. കുഴപ്പം കോച്ച് സാന്റോസിൻ്റെ തന്ത്രങ്ങൾക്കാണ് എന്ന് പറയുന്നവരുണ്ട്. ഇംഗ്ലണ്ടിലെ ബെറ്റിങ് സൈറ്റുകളിൽ ഒന്ന് പോലും പോർച്ചുഗലിന് സാധ്യത പറയുന്നില്ല. അത് കൊണ്ട് തന്നെ റൊണാൾഡോയുടെ വേൾഡ് കപ്പ് കളിക്കാനുള്ള അവസാന ചാൻസ് ആയി മാത്രം ഈ വേൾഡ് കപ്പിനെ പോർച്ചുഗീസ് കണ്ടാൽ മതി.

മുൻകാല പ്രഭാവത്തിൽ ഇന്നും ലോക ഫുട്ബാളിൽ ആദരവോടെ പറഞ്ഞു കേൾക്കുന്ന പേരാണ് യുറുഗ്വേ. പക്ഷെ അവരും ഇന്ന് പേരിൽ മാത്രം ഒതുങ്ങുന്ന കാഴ്ചയാണ് കാണുന്നത്. അവസാന വേൾഡ് കപ്പ് കളിക്കുന്ന കവാനിയും, സുവാരസും അടങ്ങിയ ടീമിന് ഗ്രൂപ്പ് ജേതാക്കൾ ആകാൻ കഴിഞ്ഞേക്കും. ആക്രമിച്ചു കളിച്ചു ലോക നിലവാരമുള്ള ഫുട്ബാൾ ടീമുകളെ തോൽപ്പിക്കാൻ കഴിവുള്ള കളിക്കാർ യുറുഗ്വേ നിരയിൽ ഇല്ല.

അവരുടെ ഡിഫൻസീവ് കളി കൊണ്ട് റൗണ്ട് ഓഫ് 16 അപ്പുറം കടക്കാൻ സാധിക്കും എന്ന് തോന്നുന്നില്ല. ഫുട്ബോൾ വിദഗ്ധർ വേൾഡ് കപ്പ് ഉയർത്താൻ സാധ്യതയുള്ള ടീമുകളുടെ പട്ടികയിൽ ഈ ടീമിനെ ഉൾപ്പെടുത്താൻ മടിക്കുകയാണ്.

ഫിഫ ലോകകപ്പ് ടൂർണമെന്റിലെ 1986 മുതൽ ഇങ്ങോട്ടുള്ള എല്ലാ വേൾഡ് കപ്പിലും കളിച്ചിട്ടുള്ള ദക്ഷിണ കൊറിയ ഗ്രൂപ്പ് സ്റ്റേജ് കടക്കുക എന്ന ചെറിയ ആഗ്രഹവുമായാണ് എത്തുന്നത്. അതിനപ്പുറത്തേക്ക് അവർക്കു സാധ്യതയുമില്ല.

ഘാനയുടെ കാര്യവും ഏതാണ്ട് ഇത് പോലെ തന്നെ. വലിയ പ്രതീക്ഷകൾ ഒന്നും ഇല്ലാതെ, അടുപ്പിച്ചു മൂന്ന് തവണ ഫിഫ ലോകകപ്പ് ടൂർണമെന്റിൽ കളിച്ച ശേഷം കഴിഞ്ഞ തവണ ക്വാളിഫൈ ചെയ്യാതിരുന്ന ഘാന, അടുത്ത റൗണ്ടിലേക്ക് കടക്കാൻ കിണഞ്ഞു ശ്രമിക്കും. 2010ലെ വേൾഡ് കപ്പ് മാച്ചിൽ സുവാരസിൻ്റെ ഹാൻഡ്ബാൾ ഗോളിന് പകരം ചോദിയ്ക്കാൻ ഉള്ള അവസരമായി കൂടി ഘാനയിൽ പലരും ഈ വേൾഡ് കപ്പിനെ കാണുന്നുണ്ട്.

ഉത്തേജിപ്പിക്കുന്ന കളി പുറത്തെടുക്കാൻ മിടുക്കരാണ് ഈ ആഫ്രിക്കൻ ടീം. ടീമിൽ അവസാന നിമിഷം പല മാറ്റങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. യൂറോപ്പിലെ പ്രകടനത്തിൻ്റെ ബലത്തിൽ മുൻ ഘാന കളിക്കാരൻ ജെഫ്രി ഷാൽപ്പ്സ് പിന്നെ എൻകെതിയ, ഒഡോയ് എന്നിവർ വരും എന്ന് കേൾക്കുന്നു. ഒരു ഭൂഖണ്ഡത്തിൻ്റെ മുഴുവൻ പിന്തുണ ഇവർക്കുണ്ടാകും, പക്ഷെ അത് കൊണ്ട് മാത്രം കാര്യമായില്ലല്ലോ.

സാധാരണയായുള്ള ഫുട്ബോൾ കലണ്ടറിൽ പൊതുവെ കളിക്കാർ ഒരു ബ്രേക് എടുക്കുന്ന സമയത്താണ് ഇത്തവണ കളി വച്ചിരിക്കുന്നത്. ക്ലബ്ബ് ഫുട്ബോൾ ഷെഡ്യൂളിന്റെ മധ്യത്തിൽ വച്ചാകുന്നത് കൊണ്ട് കളിക്കാർ എല്ലാവരും തന്നെ നല്ല ഫോമിൽ ആകും കളത്തിൽ ഇറങ്ങുക.

മാത്രമല്ല വിന്റർ ട്രാൻസ്ഫർ സാധ്യതയുള്ളത് കൊണ്ട് മികച്ച പ്രകടനം നടത്താൻ കളിക്കാർ ശ്രമിക്കും. എങ്കിലും ഈ ഗ്രൂപ്പിൽ നിന്ന് ആരെങ്കിലും വേൾഡ് കപ്പ് ഉയർത്തും എന്ന സ്വപ്നം കാണുന്നതിൽ കാര്യമില്ല, എങ്കിലും ഈ ഗ്രൂപ്പിലെ കളികൾക്ക് ആവേശം ഒട്ടും കുറയാനും വഴിയില്ല.

ബി ഫോർ ‘ബൊളിറ്റിക്‌സ്’; ഫിഫ ലോകകപ്പിലെ രാഷ്ട്രീയ ഗ്രൂപ്പ്

2022 ഖത്തർ ഫിഫ വേൾഡ് കപ്പിനായുള്ള ഗ്രൂപ്പുകൾ തീരുമാനമായപ്പോൾ, ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിച്ച ഒരു ഗ്രൂപ്പാണ് B ഗ്രൂപ്പ്. ഇതിലെ ടീമുകളുടെ പേരുകൾ അറിയുമ്പോൾ ആരായാലും ഒന്ന് ചിരിച്ചു പോകും. ഇംഗ്ലണ്ട്, യുഎസ്, ഇറാൻ, വെയിൽസ് എന്നീ ടീമുകളാണ് B ഗ്രൂപ്പിൽ ഉള്ളത്.

ഒറ്റ നോട്ടത്തിൽ തന്നെ ഈ ഗ്രൂപ്പിലെ രാഷ്ട്രീയം ആളുകൾ ശ്രദ്ധിക്കുമെങ്കിലും, കാണാപ്പുറത്തുള്ള ചില കണക്കുകളും ഇതിലെ ടീമുകൾ തമ്മിലുണ്ട്.

ഇറാൻ-യുഎസ് രാഷ്ട്രീയമാണ് തെളിഞ്ഞു കാണുന്നത് എന്നത് കൊണ്ട് തന്നെ ഇവർ തമ്മിൽ നവംബർ 30ന് നടക്കുന്ന കളി ആഗോള തലത്തിൽ ആളുകൾ ശ്രദ്ധിക്കും. ഖത്തറിൽ വച്ചു നടക്കുന്നത് കൊണ്ട് സ്വാഭാവികമായും ക്രൗഡ് സപ്പോർട്ട് ഇറാനായിരിക്കും. പക്ഷെ, സ്റ്റേഡിയം നിറയ്ക്കാനായി അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും വരുന്ന കാണികൾ യുഎസിനൊപ്പമാകും. ഇതിന് മുമ്പ് 98ലെ ഫ്രാൻസ് ഫിഫ ലോകകപ്പിൽ ഈ ടീമുകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ വിജയം ഇറാനായിരുന്നു.

യുഎസ് ടീം അന്നത്തേതിൽ നിന്നൊക്കെ ഒരു പാട് മെച്ചപ്പെട്ടിട്ടുണ്ട്, അതിനാൽ കളി പൂരമാകും എന്ന കാര്യത്തിൽ സംശയം വേണ്ട. 2020ൽ ഇരു ടീമുകൾ തമ്മിൽ നടന്ന ഫ്രൻഡ്ലി മാച്ച് സമനിലയിലാണ് കലാശിച്ചത്. ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് മത്സരങ്ങളിൽ ഏറ്റവും ആവേശകരമായ കളിയാകും ഇത്. ഫുട്ബാളിനെക്കാൾ, ഗ്രൗണ്ടിന് പുറത്തെ രാഷ്ട്രീയമാകും കൂടുതൽ ശ്രദ്ധിക്കപ്പെടുക. അതിനാൽ തന്നെ ഈ കളിയിൽ ഒരു തോൽവി ഇരു രാജ്യങ്ങൾക്കും ചിന്തിക്കാൻ പോലും സാധിക്കില്ല.

ഇറാനും മറ്റ് രണ്ട് ടീമുകളും തമ്മിലും ഏതാണ്ട് ഇതേ രീതിയിലാകും കളി നടക്കുക. പാശ്ചാത്യ രാജ്യങ്ങളും ഇറാനും തമ്മിലുളള ചരിത്രം അത്ര നിസ്സാരമല്ലല്ലോ.

ഇതിനിടയിൽ ആരും അധികം ശ്രദ്ധിക്കാതെ പോകുന്ന മറ്റൊരു പോരാണ് വെയിൽസും ഇംഗ്ലണ്ടും തമ്മിൽ. അടുത്ത കാലത്ത് തമ്മിൽ കളിച്ചപ്പോഴെല്ലാം മുൻകൈ 3 ലയൺസിനായിരുന്നെങ്കിലും, വെയിൽസ് അത്ര മോശമൊന്നുമല്ല. ഇംഗ്ലണ്ടിനെ അവർ നല്ല രീതിയിൽ തന്നെ മുട്ടുകുത്തിച്ച ചരിത്രം ഉണ്ട്. അവർ തമ്മിൽ ക്രിക്കറ്റിലെ ഇംഗ്ലണ്ട് ഓസ്‌ട്രേലിയ മത്സരം പോലെ ഒരു മത്സര അന്തർധാരയുണ്ട്.

അയൽക്കാരായ, ചരിത്രവും, സംസ്കാരവും, ഭാഷയും ഒന്നായ ഈ രാജ്യങ്ങൾ തമ്മിലുള്ള മത്സരവും കടുക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. ഇവർ തമ്മിലുള്ള ഫുട്ബോൾ ചരിത്രവും, രാഷ്ട്രീയവും അറിയിന്നവർക്ക് അതിൽ അത്ഭുതം തോന്നില്ല.

യുഎസ് ഇംഗ്ലണ്ട് മത്സരവും ആവേശകരമാകും. പിതാവും, പുത്രനും, ഫുട്ബോളും ലൈനിലാകും ഇവർ തമ്മിലുള്ള കളികൾ. ഇംഗ്ലണ്ടിനെ തോൽപ്പിക്കാൻ യുഎസ് എല്ലാ അടവുകളും പുറത്തെടുക്കും, അവർക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. അതേ സമയം ഒരു തോൽവി ഇംഗ്ലണ്ടിനെ സംബന്ധിച്ചു ദേശീയ ദുരന്തത്തിൽ കുറഞ്ഞ ഒന്നാകില്ല.

രാഷ്ട്രീയ ശ്രദ്ധ നേടുന്ന ഈ കളികൾ ഫുട്‌ബോളിന് ഗുണകരമായി ഭവിക്കട്ടെ എന്നു നമുക്ക് ആശിക്കാം. ഈ ഗ്രൂപ്പിൽ നിന്ന് അടുത്ത റൗണ്ടിലേക്ക് ഇംഗ്ലണ്ട് കടക്കും എന്ന് വിദഗ്ധർ തറപ്പിച്ചു പറയുമ്പോഴും, രണ്ടാമത്തെ ടീം ഏതാകും എന്ന കാര്യത്തിൽ ഒരു പ്രവചനം നടത്താൻ ആരും തയ്യാറല്ല!

കളി അല്ലാതാകുന്ന കളി

കളി അല്ലാതാകുന്ന കളി

 

ഇക്കൊല്ലത്തെ നിരാശജനകമായ ഐപിഎല്ലും, ആരും ഓർക്കാത്ത അയർലൻഡ്-ഇംഗ്ലണ്ട് ടൂറും, ഇപ്പോൾ നടക്കുന്ന വെസ്റ്റ് ഇൻഡീസ് ടൂറും, ഇതിനിടയിലെല്ലാം നടന്ന ടീമിനായുള്ള കുലുക്കിക്കുത്തിലും മനം മടുത്ത ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് പൊടുന്നനെ ഒരു ഉണർവ്വ് നൽകുന്ന വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. ഈ മാസം അവസാനം നടക്കാൻ ഇരിക്കുന്ന ഏഷ്യ കപ്പുമായി ബന്ധപ്പെട്ട വാർത്തയാണ് അത്.

ശ്രീലങ്കയിൽ നടക്കാനിരുന്ന ഏഷ്യ കപ്പ്, അവിടത്തെ രാഷ്ട്രീയ, സാമ്പത്തിക പ്രശ്നങ്ങൾ കാരണം ദുബായിലേക്ക് മാറ്റിയിരുന്നു. ആഗസ്റ്റ് 27ന് തുടങ്ങി സെപ്റ്റംബർ 11ന് അവസാനിക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യയെ കൂടാതെ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഘാനിസ്താൻ, പാകിസ്ഥാൻ, പിന്നെ ക്വാളിഫയിങ് മാച്ചിലൂടെ യുഎഇ, കുവൈറ്റ്, സിംഗപൂർ അല്ലെങ്കിൽ ഹോംഗ്കോങ്ങ് ഇവയിൽ ഏതെങ്കിലും ഒരു ടീമും കളിക്കും. ക്വാളിഫയിങ് കളികൾ ആഗസ്റ്റ് 20 മുതൽ 24 വരെ ഒമാനിൽ നടക്കും.

പക്ഷെ ഈ പറഞ്ഞതിൽ ഏറ്റവും വാർത്താപ്രാധാന്യം ലഭിച്ചത്, ഏഷ്യ കപ്പിന്റെ രണ്ടാം ദിനം തന്നെ ഇന്ത്യ-പാകിസ്ഥാൻ കളിയുണ്ടാകും എന്ന വാർത്തക്കാണ്. ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും ഏഷ്യ കപ്പിൽ ഏറ്റുമുട്ടുമ്പോൾ എന്ന രീതിയിലാണ് പത്രക്കാർ അച്ചുനിരത്തി തുടങ്ങിയിരിക്കുന്നത്. ജിയോ പൊളിറ്റിക്കൽ പ്രശ്നങ്ങൾക്ക് 3 മണിക്കൂർ സമയത്തെ 40 ഓവറുകളിൽ പരിഹാരം കാണാൻ തയ്യാറെടുക്കുകയാണ് ഇരു രാജ്യങ്ങളിലെയും ചാനലുകൾ. പരിഹാരം എന്നു മുകളിൽ പറഞ്ഞത് തീർത്തും ശരിയല്ല, അവരവരുടെ ടീമുകളുടെ വിജയത്തിൽ കുറഞ്ഞ ഒന്നും ഇവർ പ്രതീക്ഷിക്കുന്നില്ല. റണ് ഔട്ടാക്കാൻ ശ്രമിക്കുമ്പോൾ പന്ത് ബാറ്ററുടെ ദേഹത്ത് കൊള്ളുന്നതും, ബൗണ്ടറിയിൽ കളിക്കാരനെ വെട്ടിച്ചു പന്ത് പായുന്നതും, തലയിൽ കൊള്ളുന്ന ബൗണ്സറുമൊക്കെയാണ് ചാനലുകാർക്ക് നോട്ടം. കളിയുടെ സൂക്ഷ്മത, സുന്ദര നിമിഷങ്ങൾ അവർക്ക് വേണ്ട, അതിന് മാർക്കെറ്റില്ലത്രേ.

നിത്യോപയോഗ സാധങ്ങളുടെ വിലക്കയറ്റം, പെട്രോൾ വില വർധന, രാഷ്ട്രീയ പ്രശ്നങ്ങൾ തുടങ്ങി മറ്റ് ജീവിത പ്രാരാബ്ധങ്ങളിലൂടെ പോകുന്ന അയൽ രാജ്യങ്ങളിലെ ജനങ്ങൾക്ക് ഒരു പ്രഷർ റിലീസ് വാൽവാണ് ഈ രണ്ട് ടീമുകൾ തമ്മിലുള്ള കളി. ഇതിന് ആവശ്യത്തിന് എണ്ണ ഒഴിച്ചു കൊടുത്ത് തങ്ങളുടെ ടിആർപി വർധിപ്പിക്കുക എന്ന കച്ചവട തന്ത്രമാണ് ചാനലുകാരുടേത്.

കളിയിൽ, ആ ദിവസത്തെ കേമന്മാർ ജയിക്കും. ജയിച്ച രാജ്യക്കാരുടെ വക പടക്കവും ലഡ്ഡുവും, തോറ്റ രാജ്യത്തു കുറച്ചു ടീവികളും ചിലവാകും. എന്നാൽ ശുദ്ധ ക്രിക്കറ്റിന്റെ ആരാധകർ ഉറ്റുനോക്കുക ലോകത്തെ തന്നെ ഏറ്റവും നല്ല കളിക്കാർ തമ്മിലുള്ള വാശിയേറിയ കളി മാത്രമാകും. പിന്നെ, കളി കഴിഞ്ഞു ഇരു ടീമുകളുടെയും കളിക്കാർ പരസ്പരം തോളത്ത് കൈയിട്ട് ചിലവഴിക്കുന്ന നിമിഷങ്ങളും. കളിയെ, കളി മാത്രമായി കാണാൻ കഴിയുന്ന കളിക്കാർ ഉള്ളപ്പോൾ, എന്തു കൊണ്ട് അത്തരം കാണികൾ ഉണ്ടാകുന്നില്ല? ചിന്തനീയം തന്നെ.

 

രോഹിത് ശർമ്മയുടെ പാകിസ്താന് എതിരായ ഒരു മനോഹര ഇന്നിങ്സ് കാണാം

Story Highlights: India vs Pakistan in Asia Cup

തലമുറ മാറ്റത്തിനൊരുങ്ങി ടെന്നീസ്

തലമുറ മാറ്റത്തിനൊരുങ്ങി ടെന്നീസ്

യുഎസ് ഓപ്പൺ തുടങ്ങാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കേ, മുന്നൊരുക്കത്തിനായി മുൻനിര കളിക്കാരെല്ലാം സിൻസിനാറ്റിയിലാണ്. കോർട്ടുകൾ അടക്കി വാണിരുന്ന നദാൽ, ഫെഡറർ, ജോക്കോവിച്ച്, മറെ എന്നിവരിൽ നദാലും, മറെയും ടൂർണമെന്റിൽ നിന്ന് പുറത്തായി കഴിഞ്ഞു. ജോക്കോവിച്ച് അമേരിക്കൻ വാക്സിൻ നിയമം കാരണം യാത്ര ചെയ്യാൻ സാധിക്കാതെ പുറത്തിരിന്നു, ഫെഡറർ ഒരു വർഷം മുന്നത്തെ പരിക്ക് കാരണം തിരികെ കോർട്ടിലേക്ക് എത്തിയിട്ടില്ല.

അവസാന 16 പേരുടെ കളികൾ കഴിഞ്ഞു ക്വാർട്ടർ ലൈനപ്പ് തീരുമാനമായി. 16 പേരുടെ റൗണ്ടിൽ തന്നെ, കഴിഞ്ഞ രണ്ട് മൂന്ന് കൊല്ലത്തിൽ ഉയർന്നു വന്ന കളിക്കാർ ഒട്ടുമിക്കവരും ഉണ്ടായിരുന്നു. എന്നാൽ ബിഗ് 4ന് കീഴിൽ അവരുടെ നിഴലായി കളിച്ചിരുന്ന കളിക്കാർ ആരും തന്നെയില്ല.

ടെന്നീസ് ലോകത്തിന് ഒരു വ്യക്തമായ സൂചനയാണ് സിനിസിനാറ്റി വെസ്റ്റേർൺ & സതേർൺ ഓപ്പൺ ടൂർണമെന്റ് നൽകുന്നത്. ആ നാല് പേർ കഴിഞ്ഞാൽ ആര് എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ സാധിക്കുന്ന പേരുകളാണ് ഇപ്പോൾ അവിടെ ഉയർന്ന് കേൾക്കുന്നത്. ടെന്നീസ് കോർട്ടിലെ തലമുറ മാറ്റം സംഭവിക്കുന്ന കാഴ്ചയിലൂടെയാണ് നാം ഇപ്പോൾ കടന്ന് പോയി കൊണ്ടിരിക്കുന്നത്. ഈ ലിസ്റ്റിൽ പെട്ട എല്ലാവരും ചെറുപ്പമാണെന്നു മാത്രമല്ല, അതിസുന്ദരമായ ടെന്നീസ് പുറത്തെടുക്കാൻ മിടുക്കരാണ്.

ടെന്നീസ് ലോകത്തിന്റെ ബഹുമാനം പിടിച്ചു വാങ്ങാൻ പറ്റില്ല, പക്ഷെ ആദരവ് നേടണമെങ്കിൽ ഈ യുവ നിര മുൻകാല ഗോട്ടുകളെ പോലെ നിശ്ചയദാർഢ്യവും, അച്ചടക്കവും, സമർപ്പണവും കാണിക്കണം. അതിന് സാധിച്ചാൽ അവർക്കും ട്രോഫികളിൽ തങ്ങളുടെ പേര് വീണ്ടും വീണ്ടും എഴുതിക്കാം.

ക്വാർട്ടർ ഫൈനൽ ലൈനപ്പ്:

2022 ഫിഫ ലോകകപ്പ്: ഫേവറിറ്റ് ആയി ടീം ബ്രസീൽ? | Exclusive Article

ഫിഫ ലോകകപ്പ്, ബ്രസീലിലേക്ക് പോകുമോ?

2022 ഫിഫ ലോകകപ്പ് ടൂർണമെന്റ് നവംബർ 20ന് തുടങ്ങാനിരിക്കെ, ഡിസംബർ 18ന് നടക്കുന്ന ഫൈനൽ മത്സരത്തിനുള്ള ടിക്കറ്റുകൾക്കായി കൂടുതൽ അന്വേഷണം ബ്രസീലിൽ നിന്നാണത്രേ.

ഇതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല, ഇക്കൊല്ലം ബ്രസീൽ തന്നെ കപ്പടിക്കും എന്നാണ് പൊതുവെ കരുതപ്പെടുന്നത്. മിക്ക ബെറ്റിങ് സൈറ്റുകളും ഈ നിലക്കാണ് ബെറ്റുകൾ സ്വീകരിച്ചു തുടങ്ങിയിട്ടുള്ളത്.

വലിയ വെല്ലുവിളി ഉണ്ടാകും എന്ന് കരുതപ്പെടാത്ത ഗ്രൂപ്പ് Gയിലാണ് ബ്രസീൽ ഉള്ളത്. അവരെ കൂടാതെ സ്വിസ്, കാമറൂൺ, സെർബിയ എന്നീ ടീമുകളും. ഈ നിലക്ക് ഗ്രൂപ്പ് മത്സരങ്ങൾ ബ്രസീലിനെ അധികം വ്യാകുലപ്പെടുത്തില്ല. അവരുടെ യഥാർത്ഥ കളി തുടങ്ങുക ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 16 മുതലാകും.

ബ്രസീൽ നിര കേമൻമാരെ കൊണ്ട് നിറഞ്ഞിരിക്കുന്നു. അതിൽ തന്നെ മുന്നിൽ നെയ്‌മർ, വിനിഷ്യസ് ജൂനിയർ പിന്നെ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരായ അലിസണും എഡേഴ്സണും. കസെമിരോ, ഫബിനോ, മാർക്കിനോസ്, ഗബ്രിയേൽ ജീസസ് തുടങ്ങിയവരും ടിറ്റെയുടെ ടീമിൽ ഉണ്ടാകും.

ഇത്തവണ ടീമുകൾക്ക് 26 കളിക്കാരെ കൊണ്ടു വരാം എന്ന് ഫിഫ പറഞ്ഞ സ്ഥിതിക്ക് 39കാരനായ ഡാനി ആൽവേസും ഇടം പിടിച്ചേക്കും. ഒക്ടോബർ ആദ്യ വാരത്തിൽ ടീം ലിസ്റ്റ് ഫിഫക്ക് കൊടുക്കണം, അതു വരെ ലിസ്റ്റ് വെട്ടിയും തിരുത്തിയും ടിറ്റെ കൊണ്ടു നടക്കും. ഏതാണ്ട് 90% കളിക്കാരുടെ പേരുകൾ ഇപ്പോൾ തന്നെ കോച്ച് ഉറപ്പിച്ചിട്ടുണ്ടാകും, ബാക്കി പത്തിന് സമയമുണ്ട്.

ആരാധകരുടെ കാര്യത്തിൽ ബ്രസീൽ ടീമിന് സ്വന്തം രാജ്യം കഴിഞ്ഞാൽ കൂടുതൽ പേർ ഇന്ത്യയിൽ നിന്നാകും. അതിൽ കൂടുതലും നമ്മുടെ കൊച്ചു കേരളത്തിലും. അവർ എല്ലാവരും വലിയ ആവേശത്തിലാണ്. 2002ന് ശേഷം ഫൈനൽ കണ്ടിട്ടില്ലാത്ത തങ്ങളുടെ ടീം ഇത്തവണ കപ്പടിക്കും എന്നുറപ്പിച്ചാണ് ആരാധകർ നടക്കുന്നത്.

കേരളത്തിലെ ബ്രസീൽ ഫ്ലെക്സുകൾ അടുത്ത മാസത്തോടെ ഉയർന്ന് തുടങ്ങും, ടീം ലൈനപ്പിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് അവർ.

2022 വേൾഡ് കപ്പും, കേരളത്തിൽ ഉയരുന്ന ഖത്തർ ഫ്ലെക്സുകളും | Report

2022 വേൾഡ് കപ്പും, കേരളത്തിൽ ഉയരുന്ന ഖത്തർ ഫ്ലെക്സുകളും

 

2022 ഖത്തർ ഫിഫ വേൾഡ് കപ്പിന് ഇനി കഷ്ടിച്ച് മൂന്ന് മാസം മാത്രം. കിക്കോഫ് ഒരു ദിവസം നേരത്തെ ആക്കി എന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഫിഫയുടെ അറിയിപ്പ് വന്നിരിന്നു. നവംബർ 20ന് ഖത്തർ-ഇക്വഡോർ കളിയാകും ഈ വേൾഡ് കപ്പിലെ ആദ്യത്തേത്.

ആതിഥേയരായിട്ടാണ് ഖത്തർ വേൾഡ് കപ്പിലേക്ക് എത്തുന്നതെങ്കിലും, ഏഷ്യയിലെ വളർന്ന് വരുന്ന ഫുട്ബോൾ ശക്തി എന്ന നിലക്ക് ചെറുതായി കണ്ടു കൂട. 2019ലെ ഏഷ്യ കപ്പ് ചാമ്പ്യന്മാരായ ഖത്തർ സ്പാനിഷ് കോച്ചായ ഫെലിക്‌സ് സാഞ്ചെസിന് കീഴിലാണ് പരിശീലനം നടത്തുന്നത്.

ബാഴ്സലോണ യൂത്ത് ടീമിന്റെ കോച്ചായിരുന്ന സാഞ്ചെസ്, 2006ലാണ് ഖത്തറിൽ എത്തുന്നത്. ഖത്തർ യൂത്ത് ടീമിന്റെയും, U 19, U23 ടീമിന്റെയും കോച്ചായി പ്രവർത്തിച്ച സാഞ്ചെസ് 2017 മുതൽ ഖത്തർ ടീമിന്റെ കോച്ചാണ്. ഒരു നാഷണൽ ടീമിനെ വാർത്തെടുക്കാൻ ഇത്രയധികം നാൾ തലപ്പത്തിരുന്ന മറ്റൊരു കോച്ചിനെ കാണാൻ കഴിയില്ല. അതായത്, ഇന്ന് ടീമിൽ ഉള്ള പലരേയും ചെറുപ്പം മുതൽ കോച്ച് ചെയ്തു വളർത്തിയെടുക്കുന്നതിൽ സാഞ്ചെസ് വഹിച്ച പങ്ക് വളരെ വലുതാണ്.

1970ൽ ഫിഫയിൽ ചേർന്ന ഖത്തർ, ആദ്യ കാലഘട്ടത്തിൽ ഒരു ഫുട്ബാൾ ടീം എന്ന നിലയിൽ വളരെ മോശമായിരുന്നു. ഈ നൂറ്റാണ്ടിന്റെ തുടക്കം മുതലാണ് അന്താരാഷ്ട്ര വേദികളിൽ, അത് അറബ് ഏഷ്യൻ തലത്തിൽ ആണെങ്കിൽ പോലും, ഖത്തർ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പക്ഷെ ഇതിനൊരു മറുവശം കൂടിയുണ്ടായിരിന്നു. ഫിഫ പല തവണ ഖത്തറിന്റെ നടപടികളെ ഈ കാലത്ത് ചോദ്യം ചെയ്തിട്ടുണ്ട്.

നാഷണൽ ടീമിൽ രാജ്യത്തിന് പുറത്ത് നിന്നുള്ളവരെ പൗരത്വം കൊടുത്ത് ചേർത്തതാണ് പ്രശ്നമായത്. ലോക കായിക ചരിത്രത്തിൽ ഇത് ആദ്യമായിട്ടൊന്നുമല്ല. പക്ഷെ സമ്പന്ന രാജ്യങ്ങൾ ആഫ്രിക്കൻ കളിക്കാരെ വിലക്ക് വാങ്ങുന്നു എന്ന തരത്തിലായി ആരോപണങ്ങൾ. ഈ തർക്കങ്ങൾക്ക് തുടക്കം കുറിക്കാനുള്ള പ്രധാന കാരണം 2004ൽ 3 ബ്രസീലിയൻ കളിക്കാരെ ഖത്തർ ഏറ്റെടുക്കാൻ താൽപ്പര്യം കാണിച്ചതാണ്.

രാജ്യം മാറി കളിക്കാനുള്ള നടപടികൾ ഫിഫ കർശനമാക്കിയത് ഇതിന് ശേഷമാണ്. ഒരു സമയം പൗരത്വം മാറി വന്ന 6 കളിക്കാർ ഖത്തർ ടീമിൽ ഉണ്ടായിരുന്നു. ഖത്തർ പ്രാദേശിക ലീഗിലും വിദേശ താരങ്ങൾ കളിക്കുന്നുണ്ട്.

ഇതിന് ശേഷം രാജ്യത്ത് ഫുട്ബോൾ വളർത്താൻ ഖത്തർ ആസ്പയർ അക്കാദമി സ്ഥാപിച്ചു. കായിക രംഗത്തു മികവ് തെളിയിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള സ്‌കൂൾ ആണിത്. ലോകത്തിന്റെ പല ഭാഗത്ത് നിന്നും കുട്ടികൾ ഇവിടെത്തി, കൂട്ടത്തിൽ ഖത്തർ കുട്ടികളും.

ഇത് അത്ലറ്റിക്സിലും ഖത്തറിന് ഗുണം ചെയ്തു. രാജ്യത്തിന് ഒളിമ്പിക് ഗോൾഡ്‌ മെഡൽ നേടി കൊടുത്ത മുർത്താസ് ബർഷിം ആസ്പയർ അക്കാദമി പ്രോഡക്ട് ആണ്. ഇതിനെതിരെയും പ്രതിഷേധം ഉയർന്നു. പാവപ്പെട്ട ആഫ്രിക്കൻ രാജ്യങ്ങളെ ഖത്തർ ചൂഷണം ചെയ്യുന്നു എന്നായിരുന്നു ഇവിടെയും പരാതി.

ഇന്ന് ഖത്തർ ടീമിൽ പൗരത്വം മാറിയ രണ്ട് പേർ മാത്രമാണ് കളിക്കുന്നത്. ഇവർക്കെതിരെ ഏഷ്യ കപ്പ് സമയത്തു യുഎഇ പരാതി കൊടുത്തെങ്കിലും എഎഫ്സി അത് തള്ളിക്കളഞ്ഞിരിന്നു.

ഖത്തർ, വേൾഡ് കപ്പിൽ കളിക്കാൻ ഇറങ്ങുന്നത് നെതർലൻഡ്‌സ്‌, ഇക്വഡോർ, സെനഗൽ എന്നീ ടീമുകൾക്കൊപ്പം എ ഗ്രൂപ്പിലാണ്. കടുകട്ടി ഗ്രൂപ്പാണ് എന്ന കാര്യത്തിൽ സംശയമില്ല. എങ്കിലും വലിയ അവകാശവാദങ്ങൾ ഇല്ലാതെ, ഗ്രൂപ്പ്‌ മത്സരങ്ങൾ കടക്കാൻ ഉറച്ചാണ് സാഞ്ചെസും കുട്ടികളും എത്തുന്നത്. അങ്ങനെ നടന്നാൽ തന്നെ ഖത്തറിനെ സംബന്ധിച്ചു അത് ചരിത്ര സംഭവമാകും.

163 കളികളുടെ പരിചയ സമ്പത്തുള്ള ക്യാപ്റ്റൻ ഹസ്സൻ അൽ ഹയദോസ് നയിക്കുന്ന ഈ ടീമിന് അത്ഭുതങ്ങൾ കാണിക്കാൻ സാധിക്കട്ടെ എന്ന് കരുതാം.

വേൾഡ് കപ്പ് കാലത്ത് ഫ്ലെക്സുകൾ കൊണ്ട് നിറയാറുള്ള കേരളത്തിലെ ഗ്രാമവീഥികളിൽ ഇത്തവണ ഒരു പുതിയ ഫാൻ ഗ്രൂപ്പ് ഉണ്ടാകും എന്ന കാര്യത്തിൽ സംശയം വേണ്ട. അർജന്റീന, ബ്രസിൽ, ജർമനി, ഫ്രാൻസ്, പോർച്ചുഗൽ എന്നിവയ്ക്കൊപ്പം ഖത്തറിന്റെ ഫ്ലെക്സുകളും ഉണ്ടാകും.

ഖത്തർ രാജ്യത്ത് ജോലി ചെയ്യുന്ന നാലര ലക്ഷത്തോളം മലയാളികൾക്ക് അതിൽ വലിയ പങ്കുണ്ടാകും. ഈ ഫ്ലെക്സുകൾ കേരളത്തിൽ ഉയർന്ന് നിൽക്കുന്നതിന്റെ ചിത്രങ്ങൾ അങ്ങു ദോഹയിൽ വയറലാകും എന്നും ഉറപ്പാണ്. അങ്ങനെ, 60 വർഷം മുമ്പ് തുടങ്ങിയ മലയാളി-ഖത്തരി ബന്ധം കൂടുതൽ ഊഷ്മളമാകാൻ ഈ ഫുട്ബോൾ വേൾഡ് കപ്പ് കാരണമാകട്ടെ എന്നു പ്രത്യാശിക്കാം.

പി എസ് ജി താരങ്ങൾ ഇനി കൊക്കോ കോളയും ഐസ് ടീയും കുടിക്കരുത് | Report

യു എസ് ഓപ്പൺ 2022, ട്രൂലി ഓപ്പൺ

ഇക്കൊല്ലത്തെ ടെന്നീസ് ഗ്രാൻഡ്സ്ലാമുകളിൽ ഏറ്റവും തുറന്ന സമീപനം ഉള്ള ടൂർണമെന്റായി മാറുകയാണ് യുഎസ് ഓപ്പൺ 2022. കോവിഡാനന്തര കാലഘട്ടത്തിലെ ഈ ടെന്നീസ് മേജർ, യുക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഉരുണ്ട് കൂടിയ കാർമേഘങ്ങളിൽ നിന്ന് രക്ഷനേടിയ വാർത്തകൾ നേരത്തെ വന്നിരിന്നു.

അമേരിക്കൻ സെന്റർ ഫോർ ഡിസീസസിന്റെ പുതിയ കോവിഡ് പ്രോട്ടോക്കോൾ പ്രഖ്യാപനമാണ് ആഗസ്റ്റ് 29ന് തുടങ്ങാനിരിക്കുന്ന യുഎസ് ഓപ്പൺ ടൂർണമെന്റിന് പുത്തൻ ഉണർവ്വ് നൽകിയിരിക്കുന്നത്. ഇനി വാക്സിൻ എടുക്കാത്തവർക്ക് അമേരിക്കയിലേക്ക് യാത്ര ചെയ്യാൻ വിലക്കുകളില്ല. വാക്സിൻ സ്റ്റാറ്റസ് കാരണം ഓസ്‌ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന നോവാക്കിന്‌ ഇതൊരു സന്തോഷ വാർത്ത തന്നെയാണ്. ടൂർണമെന്റ് അധികാരികൾ ഇനിയും ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ലെങ്കിലും, യുഎസിലേക്ക് പുറപ്പെടാനുള്ള തയ്യാറെടുപ്പിലാണ് ഇക്കൊല്ലത്തെ ഈ വിംബിൾഡൺ ചാമ്പ്യൻ. യുഎസിന് മുന്നോടിയായുള്ള മോൻട്രിയൽ, സിൻസിനാറ്റി തുടങ്ങിയ അമേരിക്കൻ ഉപഭൂഖണ്ഡത്തിലെ ടൂർണമെന്റുകളിൽ പങ്കെടുക്കാൻ സാധിച്ചിട്ടില്ലെങ്കിലും, നോവക്കിന്‌ ആത്മവിശ്വാസക്കുറവില്ല.

റഷ്യൻ താരങ്ങളെ വിലക്കില്ല എന്നു നേരത്തെ തന്നെ പ്രഖ്യാപിച്ചതിനാൽ കഴിഞ്ഞ കൊല്ലത്തെ ചാംപ്യനും, ലോക ഒന്നാം നമ്പർ താരവുമായ മെദ്വദേവ് പങ്കെടുക്കും എന്ന് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞാഴ്ചത്തെ മോൻട്രിയൽ ടെന്നീസ് ടൂർണമെന്റിൽ കിരിയോസിനോട് തോറ്റത് മെദ്വദേവിന് തിരിച്ചടിയായി.

ഉദരത്തിലെ പേശികളിൽ ഉണ്ടായ പരിക്ക് മൂലം വിംബിൾഡൺ മുതൽ കളിയിൽ നിന്ന് മാറി നിന്നിരുന്ന നദാൽ യുഎസ് ഓപ്പണിൽ ഉണ്ടാകും എന്ന് തന്നെയാണ് സൂചനകൾ. ആഗസ്റ്റ് 16ന് ആരംഭിക്കുന്ന സിൻസിനാറ്റി മാസ്റ്റേഴ്സ് ടൂർണമെന്റിൽ പങ്കെടുക്കാൻ നദാൽ അമേരിക്കയിൽ എത്തിക്കഴിഞ്ഞു.

ആൻഡി മറെയും സിൻസിനാറ്റിയിൽ എത്തിക്കഴിഞ്ഞു. യുഎസ് ഓപ്പണിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിന്റെ മുന്നോടിയായിട്ടാണിത്. എങ്കിലും ഒന്നാം റൗണ്ടിൽ എതിരാളിയായി വരുന്നത് സ്വിസ് താരം വാവ്രിങ്കയാണ് എന്നത് അമേരിക്കയിൽ ആൻഡിക്ക് കാര്യങ്ങൾ അത്ര എളുപ്പമാകില്ല എന്നതിന്റെ സൂചനയാണ്.

ഫ്രഞ്ച് ഓപ്പൺ ടൂർണമെൻറിൽ വച്ചു പരിക്കേറ്റ് പുറത്തായ സ്വേരേവ് അമേരിക്കയിലേക്ക് പ്‌ളെയിൻ കയറാൻ തന്നെയാണ് ശ്രമം. തിരിച്ചു വരവിന് ഇതിലും പറ്റിയ ടൂർണമെന്റ് വേറെയില്ല എന്ന തീരുമാനത്തിലാണ് താരം.

ഇവരെയെല്ലാം കൂടാതെ സിസിപ്പാസ്, അൽക്കറാസ്, ബാറ്റിസ്റ്റ അഗുട്, സിന്നർ, റൂഡ്, ഹുർകസ്, നോറി, ഓഗർ അലിയാസിമേ തുടങ്ങിയവരുടെ നേതൃത്വത്തിൽ പുതുതലമുറ താരങ്ങളുടെ ഒരു പട തന്നെ ന്യൂയോർക്കിലെ ക്വീൻസ് പാർക്കിലെ ബില്ലീ ജീൻ കിംഗ്‌ ടെന്നീസ് സെന്ററിലെ ആർതർ ആഷേ സ്റ്റേഡിയത്തിൽ ഫൈനൽ കളിക്കാൻ തയ്യാറായി വരുന്നുണ്ട്. ഇപ്പഴും കളം നിറഞ്ഞു കളിക്കുന്ന വാവ്രിങ്ക, മോൻഫിൽസ്, ചിലിക്, തീം തുടങ്ങിയവരും ഉണ്ടാകും ന്യൂയോർക്കിൽ.

എങ്കിലും കാണികളുടെ ശ്രദ്ധ ഇക്കൊല്ലം ഓസ്‌ട്രേലിയൻ താരം നിക് കിരിയോസിലായിരിക്കും. കഴിഞ്ഞ കുറെ കൊല്ലങ്ങളായി കാണികളുടെ (കളിക്കാരുടെയും, ടെന്നീസ് അധികാരികളുടെയും) കണ്ണിലെ കരടായിരുന്ന നിക്ക് ഇന്ന് എല്ലാവരുടെയും കണ്ണിലുണ്ണിയാണ്! ഈ ലൈവ് വയർ കളിക്കാരനെ കാണാൻ സ്റ്റേഡിയം നിറഞ്ഞു കവിയും എന്നു തന്നെയാണ് എല്ലാവരും ഇപ്പോൾ വിശ്വസിക്കുന്നത്. ഒമ്പതോളം ടൂർണമെന്റുകളിൽ വിജയിച്ചു വരുന്ന കിരിയോസ് മോൻട്രിയലിൽ ക്വാർട്ടറിൽ പുറത്തായത് തിരിച്ചടിയായി.

ഇക്കൊല്ലത്തെ അവസാന ഗ്രാൻഡ്സ്ലാമിൽ പക്ഷെ ഫെഡറർ ഉണ്ടാകില്ല എന്ന സങ്കടം ടെന്നീസ് ആരാധകർക്കുണ്ട്. ഒരു വിടവാങ്ങൽ കളി മാത്രമായിട്ടാണെങ്കിലും ഈ ചാമ്പ്യൻ വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ഏറെയാണ്. 2021 വിംബിൾഡണ് ശേഷം മുട്ടിന് ഏറ്റ പരിക്ക് മൂലം സർജറി ചെയ്ത ഫെഡറർ ഇത് വരെ ടെന്നീസിലേക്ക് മടങ്ങിയിട്ടില്ല. കഴിഞ്ഞാഴ്ച്ച 41 വയസ്സ് തികഞ്ഞ ഈ വിശ്വചാമ്പ്യൻ ഗ്രാൻഡ്സ്ലാമിലേക്ക് തിരികെ വരുന്ന കാര്യത്തിൽ ടെന്നീസ് വിദഗ്ധർക്ക് ഭിന്നാഭിപ്രായമാണ്. യുഎസ് ഓപ്പൺ കഴിഞ്ഞു നടക്കാനിരിക്കുന്ന യൂറോപ് vs റെസ്റ്റ് ഓഫ് വേൾഡ് ടൂർണമെന്റായ ലേവർ കപ്പിലാകും ഫെഡറർ തിരിച്ചു വരിക എന്നൊരു ശ്രുതിയുണ്ട്.

ഇത്രയധികം ലോകതാരങ്ങൾ പങ്കെടുക്കുന്ന ഇത്തവണത്തെ യുഎസ് ഓപ്പൺ, ടെന്നീസിന്റെ പുതിയൊരു വസന്തകാലത്തിന്റെ തുടക്കമാകും എന്നു വിശ്വസിക്കാം. എല്ലാ കളിക്കാർക്കും കളിക്കാൻ അവസരം ലഭിക്കുന്ന ഈ ഗ്രാൻഡ്സ്ലാം ടൂർണമെന്റിന്റെ തുറന്ന സമീപനം, കളിയെ രാഷ്ട്രീയത്തിൽ നിന്ന് അകറ്റി നിറുത്താൻ മറ്റ് കളികളുടെ അധികാരികൾക്കും പ്രചോദനമാകട്ടെ.

Story Highlight: Us open 2022 truly open

പൊന്നണിയുന്ന താരങ്ങളും, ഇന്ത്യൻ കായിക സംസ്കാരവും

2022 ലെ കോമണ് വെൽത്ത് ഗെയിംസിന് ഇന്നലെ തിരശീല വീണു. ബമിംഹാമിൽ വച്ച് നടന്ന ഇത്തവണത്തെ ഈ കായിക മാമാങ്കം ഇന്ത്യൻ ജനതക്ക് വലിയ ആഹ്ലാദമാണ് നൽകിയത്.

ട്രാക്ക് ആൻഡ് ഫീൽഡിൽ, സ്റ്റീപ്പിൾ ചേസിൽ നൈജീരിയ കഴിഞ്ഞ 6 ഗെയിംസിൽ നിലനിർത്തി പോന്ന കുത്തക ഇന്ത്യയുടെ അവിനാശ് സാബ്‌ളെ പൊളിച്ചതും, ട്രിപ്പിൾ ജമ്പിൽ കേരളത്തിൽ നിന്നുള്ള എൽദോസും അബ്ദുള്ളയും നേടിയ മെഡലുകളും, ജാവലിനിൽ അന്നു റാണി നേടിയ മെഡലും വലിയ ആവേശമായി.

ബോക്സിങ്, ഗുസ്തി, ഭാരോദ്വഹനം, ടേബിൾ ടെന്നീസ്, ബാഡ്മിന്റൻ തുടങ്ങിയ കായിക വിഭാഗങ്ങൾ ഇന്ത്യൻ കളിക്കാർ അടക്കിവാണു എന്നു പറയേണ്ടിയിരിക്കുന്നു. ഹോക്കിയിലും, ക്രിക്കറ്റിലും മെഡലുകൾ നേടിയെങ്കിലും, അവസാന നിമിഷങ്ങളിൽ ഏറ്റ തിരിച്ചടികൾ താൽക്കാലികമാണെന്നു ആശ്വസിക്കാം.

മൊത്തം 61 മെഡലൽ നേടിയ ഇന്ത്യ പട്ടികയിൽ നാലാം സ്ഥാനത്ത് ഇടം പിടിച്ചത് വലിയ കാര്യം തന്നെ. മെഡലുകളുടെ എണ്ണത്തിൽ ഇതിലും കൂടുതൽ മെഡലുകൾ നേടിയ വർഷങ്ങൾ ഉണ്ടായിട്ടുണ്ട്, പക്ഷെ ഇത്തവണ വിജയിച്ച മേഖലകളിൽ നേടിയ ആധിപത്യം വലുതാണ്.

മെഡൽ നേടുന്ന കളിക്കാരേയും അവരുടെ കുടുംബങ്ങളെയും പത്രക്കാരും ചാനലുകാരും പൊതിയുമ്പോൾ, അവരുടെ ആഹ്ലാദം നമ്മളിലേക്കും പടരുന്നു. ഓരോ കളിക്കാരന്റെ കഥയിലും ദൃഢനിശ്ചയത്തിന്റെയും, കഠിനാദ്ധ്വാനത്തിന്റെയും, ത്യാഗത്തിന്റെയും ഏടുകൾ ഒരുപാട് പറയാനുണ്ടാകും. അവ കേട്ട് നമ്മൾ ഈ ആഹ്ലാദ നിമിഷങ്ങളിൽ കണ്ണീരണിയും.

ഭൂരിഭാഗം കളിക്കാരുടെയും കഥകളിൽ കുടുംബത്തിൻ്റെ ദാരിദ്ര്യവും കഷ്ടപ്പാടും കടന്നു വരുന്നത് കാണാം. ഇന്ത്യക്ക് വേണ്ടി ജേഴ്സിയണിയാൻ മോഹവുമായി ഈ കളിക്കാർ അധികാരികളുടെ പടിക്കൽ വരി നിൽക്കേണ്ടി വരുന്നതും, അപമാനങ്ങൾ ഏറ്റ് വണ്ടേണ്ടി വരുന്നതുമായ കഥകൾ നാം കേൾക്കാറുണ്ട്. പരിശീലനത്തിന്, താമസത്തിന്, ഭക്ഷണത്തിന് ഇവയ്ക്കെല്ലാം വേണ്ട സൗകര്യങ്ങൾക്ക് വേണ്ടി കളിക്കാർ കെഞ്ചുന്ന കാഴ്ചകളാണ് ഇന്നും പതിവ്‌. ഇത്രയെല്ലാം ബുദ്ധിമുട്ടി രാജ്യത്തിന് വേണ്ടി മെഡൽ നേടുന്ന കയികതാരങ്ങളെ നമിക്കുകയാണ് വേണ്ടത്.

എന്തു കൊണ്ടാണ് സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കാൻ തയ്യാറെടുക്കുന്ന ഈ വേളയിലും നമ്മുടെ രാജ്യത്ത് കളിക്കാർ ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത്? രാജ്യത്തിന് മറ്റേത് മേഖലയേക്കാളും കൂടുതലായി യശസ്സ് നൽകിയ കായികതാരങ്ങളെ നമ്മൾ എന്തു കൊണ്ട് മൂന്നാംകിട പൗരന്മാരായി കണക്കാക്കുന്നു? രാജ്യത്തെ സ്പോർട്സ് നയങ്ങളിൽ കാതലായ മാറ്റം വരുത്തുന്നതിന് മുൻപ് കായിക താരങ്ങളോടുള്ള ജനങ്ങളുടെയും ഭരണകൂടത്തിന്റെയും സമീപനത്തിൽ മാറ്റം വരേണ്ടിയിരിക്കുന്നു.

സ്പോർട്സ് മേഖലയിൽ ഒരു കൃത്യമായ ചട്ടക്കൂട് ഉണ്ടാക്കിയെടുത്ത്, പഞ്ചായത്ത് തലത്തിൽ നിന്ന് തന്നെ നിക്ഷേപങ്ങൾ നടത്തി തുടങ്ങണം. സ്‌കൂളുകളിൽ ക്ലാസ്സ്‌റൂമുകൾ മാത്രം മതി എന്ന പഴഞ്ചൻ ചിന്താഗതി മാറ്റണം. ഗ്രാസ്സ്‌റൂട് സ്പോർട്സ് രംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കൊടുത്താൽ ഇന്നുള്ള നാലാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്ത് എത്താൻ അധികം സമയം വേണ്ട. നമ്മുടെ കായിക താരങ്ങൾ അതിന് തയ്യാറാണ്, രാജ്യം അതിന് തായ്യാറാണോ എന്ന് ഗൗരവത്തോടെ ചിന്തിക്കണം.

Story Highlight: Article on Commonwealth Games 2022

ഷെയിം ഓസ്ട്രേലിയ, ഷെയിം

ഇക്കൊല്ലത്തെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസ് ടൂർണമെന്റ് വീണ്ടും ഓർമ്മ വരുന്നു. കോവിഡ് വാക്സിൻ എടുക്കില്ല എന്നു പ്രഖ്യാപിച്ച നൊവാക് ജോക്കോവിച്ച് ഓസ്‌ട്രേലിയയിൽ എത്തിയപ്പോൾ എന്തെല്ലാം കോലാഹലങ്ങളായിരിന്നു. ഓസ്ട്രേലിയൻ ഓപ്പൺ അധികൃതർ കളിപ്പിക്കില്ലെന്ന് പറയുന്നു, പിന്നെ കളിപ്പിക്കാം എന്നു പറയുന്നു, കോടതി ഇടപെടുന്നു, മന്ത്രി ഇടപെടുന്നു, അവസാനം നോവാക്കിനെ ഓസ്‌ട്രേലിയയിൽ നിന്ന് തിരിച്ചയക്കുന്നു. ഇതെല്ലാം ഓസ്‌ട്രേലിയൻ സർക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത ആരോഗ്യ സുരക്ഷാ പോളിസിയുടെ ഭാഗമായി പ്രകീർത്തിക്കപ്പെടുന്നു.

ഇനി ഇംഗ്ളണ്ടിലെ കോമൺവെൽത്ത് ഗെയിയിംസ് വേദിയിലേക്ക് പോകാം. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള വനിതകളുടെ ക്രിക്കറ്റ് ഫൈനൽസ് ഗ്രൗണ്ടിൽ നടക്കാൻ പോകുന്നു, ടോസ് ഇടാൻ നിമിഷങ്ങൾ മാത്രം. അപ്പോഴാണ് ഓസ്‌ട്രേലിയൻ ക്യാമ്പിൽ നിന്നും ഒരു ഇടിത്തീ വാർത്ത വരുന്നത്. അവരുടെ ഓൾ റൗണ്ടർ കളിക്കാരി തഹ്‌ലിയ മക്ഗ്രാ കോവിഡ് പൊസിറ്റീവാണ്!

സാധാരണ ഗതിയിൽ ഇത്തരം ഒരു സംഭവം അറിഞ്ഞാൽ ഉടൻ ആ കളിക്കാരിയെ ക്വാറന്റിൻ ചെയ്ത്, അവരുമായി അടുത്ത് ഇടപഴകിയ ആളുകളെ ടെസ്റ്റ് ചെയ്ത് അടുത്ത നടപടി എന്തു വേണം എന്ന് ചർച്ച ചെയ്യണം. പക്ഷെ ഇന്നലെ നടന്നത് ആരോഗ്യ സ്പോർട്സ് മേഖലയിൽ നടക്കാൻ പാടില്ലാത്ത സംഭവങ്ങളാണ്. കോമൺവെൽത്ത് അധികൃതർ ഐസിസിയുമായി ചർച്ച ചെയ്ത് തഹ്‌ലിയയെ കളിക്കാൻ അനുവദിക്കുകയാണ് ചെയ്തത്.

വാക്സിൻ എടുക്കാത്തതിനു ഒരു കളിക്കാരനെ പുറത്താക്കിയ രാജ്യമാണ് ഓസ്‌ട്രേലിയ എന്നോർക്കണം. ഈ ഫൈനൽ കളിയിൽ കോവിഡ് ബാധിച്ച അവരുടെ മുൻനിര കളിക്കാരിയെ കളിപ്പിക്കാൻ അവർക്ക് ഒരു ധാർമ്മികതയും തടസ്സമായില്ല.

ഇതിൽ ബിസിസിഐയുടെ പങ്കും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. തങ്ങളുടെ കളിക്കാരികളുടെ സുരക്ഷയെ കുറിച്ചു അവർക്ക് യാതൊരു വേവലാതിയുമില്ലേ? കോവിഡ് ബാധിച്ച ഒരു കളിക്കാരിയെ കളിപ്പിക്കാൻ എന്ത് കൊണ്ട് അവർ ഓസ്‌ട്രേലിയക്ക് അനുവാദം കൊടുത്തു? എതിർ ടീം ബംഗ്ലാദേശോ ശ്രീലങ്കയോ ആയിരുന്നെങ്കിൽ ബിസിസിഐ ഇതിന് സമ്മതിക്കുമായിരുന്നോ? എന്തിന് കൂടുതൽ പറയുന്നു, ഇത് മെൻസ് ടൂർണമെന്റ് ആയിരുന്നെങ്കിൽ ഇന്ത്യൻ കളിക്കാർ ഇതിന് കൂട്ട്നിൽക്കുമായിരുന്നോ?

കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ, പണത്തിന് മേൽ ഒരു പ(രു)ന്തും പറക്കില്ല എന്ന പഴഞ്ചൊല്ല് ചൊല്ലി നമുക്കും ഇതിന് നേരെ കണ്ണടക്കാം. പക്ഷെ പറയാതെ വയ്യ, ഷെയിം ഓസ്‌ട്രേലിയ ഷെയിം.

Story Highlight: Australia’s Tahlia McGrath plays in the womens cricket final despite testing positive for the same virus

Exit mobile version